6 കോടി രൂപ റീഫണ്ട് ആവശ്യപ്പെട്ട് വിതരണക്കാര്‍; കങ്കണയുടെ തലൈവിയ്‌ക്കെതിരെ നിയമ നടപടി?

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡയിയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കങ്കണ റണാവത്ത് നായികയായ ‘തലൈവി’ സിനിമയുടെ നിര്‍മ്മാതാക്കളോട് 6 കോടി രൂപ റീഫണ്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ചിത്രത്തിന്റെ വിതരണക്കാര്‍.

2021 സെപ്റ്റംബറിലാണ് സിനിമ റിലീസ് ചെയ്തത്. അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ബയോപിക് ആണ് തലൈവി. ചിത്രത്തിലെ പ്രകടനത്തിന് കങ്കണ ഏറെ പ്രശംസകള്‍ നേടിയിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ പരാജയമായിരുന്നു. ചിത്രത്തിന്റെ വിതരണാവകാശത്തിനായി വിതരണ കമ്പനി 6 കോടി രൂപ മുന്‍കൂറായി നല്‍കിയിരുന്നു.

എന്നാല്‍ ഈ പണം തിരിച്ചു കിട്ടിയിട്ടില്ല. ഇത് തിരിച്ച് നല്‍കാനായി ഈമെയിലും ലെറ്ററുകളും അയച്ചെങ്കിലും ഇതുവരെ നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

അതിനാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് വിതരണക്കാര്‍ എന്നാണ് ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തലൈവിക്ക് ശേഷം എത്തിയ കങ്കണയുടെ ‘ധാക്കഡ്’ എന്ന ചിത്രവും പരാജയമായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളും വിതരണക്കാരും നഷ്ടത്തില്‍ നിന്നും കരകയറുന്നതേയുള്ളു.

അതേസമയം, ‘എമര്‍ജന്‍സി’ ആണ് കങ്കണയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധി ആയാണ് കങ്കണ വേഷമിടുന്നത്. ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവുമെല്ലാം കങ്കണ തന്നെയാണ്.

Vijayasree Vijayasree :