വനിതാ ബില്‍ അദ്ഭുതകരമായ ആശയം; സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രിയുടെ ചിന്താശക്തി; കങ്കണ റണാവത്ത്

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ അവതരിപ്പിച്ചിരിക്കുകയാണ്. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. അദ്ഭുതകരമായ ആശയം എന്നാണ് കങ്കണ വനിതാ ബില്ലിനെ വിശേഷിപ്പിച്ചത്.

ഇതിനെല്ലാത്തിനും കാരണം ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ ചിന്താശക്തിയുമാണെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തേ നടി ഇഷാ ഗുപ്തയും ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബില്‍.

അതുവഴി ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാകും. ബില്‍ പ്രകാരം പട്ടിക ജാതിവര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ക്കായി മാറ്റിവെക്കണം. ഈ സംവരണ സീറ്റുകള്‍ ചാക്രിക ക്രമത്തില്‍ മാറും.

യു.പി.എ. ഭരണകാലത്ത് 2008ല്‍ കൊണ്ടുവന്ന ബില്‍ 2010ല്‍ രാജ്യസഭ പാസാക്കിയിരുന്നു. പിന്നീട് പത്തുവര്‍ഷത്തിലേറെയായിട്ടും ബില്‍ ലോക്‌സഭയില്‍ വന്നില്ല. ഭരണഘടനയുടെ 108ാം ഭേദഗതി ബില്‍ എന്നറിയപ്പെടുന്ന ഈ ബില്‍ 2008ലാണ് തയ്യാറാക്കിയതെങ്കിലും 2010ലാണ് രാജ്യസഭ പാസാക്കിയത്. ബില്‍ നിയമമാകുന്നതോടെ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലായി മാറും. എന്നാല്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാകില്ല.

Vijayasree Vijayasree :