കമുകറ സംഗീത പുരസ്‌കാരം എംജി ശ്രീകുമാറിന്

പ്രശസ്ത സംഗീതജ്ഞന്‍ കമുകറ പുരുഷോത്തമന്റെ സ്മരണയ്ക്കായി കമുകറ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2023ലെ സംഗീത പുരസ്‌കാരത്തിന് അര്‍ഹനായി പിന്നണി ഗായകന്‍ എം ജി ശ്രീകുമാര്‍. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ചെയര്‍മാനും, ഡോ ദീപ്തി ഓംചേരി ഭല്ല, ഡോ ആര്‍ ശ്രീലേഖ, പ്രൊഫ. അലിയാര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മറ്റിയാണ് അവാര്‍ഡിനായി ശ്രീകുമാറിനെ തിരഞ്ഞെടുത്തത്.

അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും ആര്‍ട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. മേയ് 20ന് 6 മണിക്ക് തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരസമര്‍പ്പണം നടത്തും. 25ാമത് പുരസ്‌കാര സമര്‍പ്പണ ചടങ്ങാണ് നടക്കുന്നത്.

‘അപഗ്രഥനാതീതങ്ങളായ നിരവധി കവി ഭാവനകളെ അത്യന്തദീപ്തവും അത്യപൂര്‍വ്വവുമായ ഗാനാനുഭവങ്ങളാക്കി മാറ്റുന്ന ആലാപന സവിശേഷതയുളള ഗായകനാണ് ശ്രീകുമാര്‍’ എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.

‘സൂര്യകിരീടം വീണുടഞ്ഞു, കണ്ണീര്‍ പൂവിന്റെ, മായാമയൂരം പീലി വീശിയോ, ചാന്തുപൊട്ടും ചങ്കീലസ്സും, മഴത്തുള്ളികള്‍, ആവണി പൊന്നൂഞ്ഞാല്‍ തുടങ്ങി മലയാളി മനസ്സില്‍ എക്കാലവും മായാതെ മധുരം പൂട്ടി നില്‍ക്കുന്ന ഒട്ടനവധി ഗാനങ്ങളുടെ ആവിഷ്‌കര്‍ത്താവാണ് ശ്രീകുമാര്‍.

അവാര്‍ഡ് സമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ച് ‘ആവണി പൊന്നൂഞ്ഞാല്‍’ എന്ന പേരില്‍ എം ജി ശ്രീകുമാര്‍, കമുകറ പുരുഷോത്തമന്‍ എന്നിവര്‍ പാടി അനശ്വരങ്ങളാക്കിയ ഗാനങ്ങള്‍ പ്രശസ്ത ഗായകര്‍ അവതരിപ്പിക്കും.

1983 ലെ ‘കൂലി’ എന്ന സിനിമയിലൂടെ ചലച്ചിത്രഗാനാലാപനരംഗത്തേയ്ക്ക് വന്ന എം ജി ശ്രീകുമാര്‍ നാല് ദശാബ്ദത്തിലേറെക്കാലമായി സംഗീതരംഗത്തെ നിറസാന്നിദ്ധ്യമാണ്. മലയാളത്തിന് പുറമെ വിവിധ ഇന്ത്യന്‍ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങളാലപിച്ചിട്ടുണ്ട്. രണ്ടുതവണ ദേശീയ അവാര്‍ഡ്, മൂന്നു സംസ്ഥാന അവാര്‍ഡ്, ഹരിവരാസനം അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ക്കര്‍ഹനായി.

Vijayasree Vijayasree :