കാവ്യയ്ക്ക് ആകെ കണ്‍ഫ്യൂഷനായിരുന്നു, ആ റോള്‍ ദിലീപ് ഇങ്ങോട്ട് വിളിച്ച് ആവശ്യപ്പെട്ടത്; കമല്‍

വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്‍. ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച കാവ്യ മാധവന്‍ ഇനിയും ഒരുപാട് സിനിമകളില്‍ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാവ്യ മാധവന്‍ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു.

ഒരു കാലത്ത് മലയാള സിനിമയില്‍ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാര്‍ഡം ഇന്ന് മലയാളത്തിലെ യുവനടിമാര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചെറിയ പ്രായത്തിനടയില്‍ ഒട്ടനവധി പക്വതയാര്‍ന്ന കഥാപാത്രങ്ങള്‍ കാവ്യ ചെയ്ത് വെച്ചിട്ടുണ്ട്. ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും വന്നാണ് ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് കാവ്യ ജീവന്‍ നല്‍കിയത്.

കാവ്യയെ പോലെ തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച താരമായിരുന്നു മീര ജാസ്മിന്‍. സൂത്രധരന്‍ എന്ന സിനിമയിലൂടെ ലോഹിതദാസ് മലയാളികള്‍ക്ക് നല്‍കിയ അന്നത്തെ പുതിയ പ്രതീക്ഷയായിരുന്നു മീര ജാസ്മിന്‍. 2000കളില്‍ മലയാളത്തിന്റെ ജനപ്രിയ നായികമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം.

പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടുമ്പോള്‍ താരത്തിന്റെ പ്രായം 18 വയസ്സ് മാത്രമായിരുന്നു. കരിയറിലെ മീരയുടെ അഞ്ചാമത്തെ ചിത്രം കൂടിയായിരുന്നു പാഠം ഒന്ന്: ഒരു വിലാപം. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മീര ജാസ്മിന് ലഭിച്ചു. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രകടനമാണ് മീര കാഴ്ചവെച്ചത്.

ഇവര്‍ രണ്ട് പേരും ഒരുമിച്ചെത്തിയ ഒരുമിച്ചെത്തിയ സിനിമയാണ് 2004 ല്‍ പുറത്തിറങ്ങിയ പെരുമഴക്കാലം. സിനിമയിലേക്ക് രണ്ട് പേരെയും തെരഞ്ഞെടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍. ഗംഗയെന്ന തന്റെ കഥാപാത്രത്തിന് സിനിമയില്‍ പ്രാധാന്യം ഉണ്ടോയെന്ന് കാവ്യക്ക് സംശയം ഉണ്ടായിരുന്നെന്ന് കമല്‍ തുറന്ന് പറഞ്ഞു. മീര വളരെ പ്രോമിസിംഗ് ആണ്. ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് പാഠം ഒന്ന് ഒരു വിലാപത്തിന് മീര ജാസ്മിന് ദേശീയ അവാര്‍ഡ് കിട്ടുന്നത്. മീര പ്രൂവ് ചെയ്തു. കാവ്യയ്ക്ക് ആകെ കണ്‍ഫ്യൂഷനായിരുന്നു. കഥ പറഞ്ഞ് കഴിഞ്ഞപ്പോള്‍ റസിയ ആണോ നല്ലത് ഗംഗ ആണോ നല്ലത് എന്ന രീതിയിലൊരു കണ്‍ഫ്യൂഷന്‍.

ഇടയ്ക്ക് എന്നെ വിളിച്ച് അങ്കിളേ, ഞാന്‍ ഗംഗയായിട്ടാണോ വേണ്ടത് മറ്റേ റോള്‍ എനിക്ക് ചെയ്തൂടെ എന്ന് ചോദിക്കും. എന്റെ മനസില്‍ നീയാണ് ഗംഗ. എന്നാലെ അത് ശരിയാവൂ എന്ന് ഞാന്‍ പറഞ്ഞു. സ്‌ക്രീന്‍ സ്‌പേസ് കൂടുതലുള്ളത് മീര ജാസ്മിന്‍ ചെയ്യുന്ന റസിയക്കാണ്. ഒരു കോണ്‍ഫിഡന്‍സ് ഇല്ലായ്മ കാവ്യയ്ക്ക് ഉണ്ടായിരുന്നു. കാരണം മീര ജാസ്മിനായിരിക്കുമല്ലോ പ്രാധാന്യം എന്ന തോന്നല്‍. അഭിനയിക്കാന്‍ വന്നപ്പോള്‍ സ്‌ക്രീന്‍പ്ലേ വെച്ച് കാവ്യയോട് കഥ പറഞ്ഞു. അപ്പോള്‍ കാവ്യയുടെ കണ്ണൊക്കെ നിറഞ്ഞു.

സത്യത്തില്‍ ക്ഷമിക്കുന്ന പെണ്‍കുട്ടിയാണ് ആള്‍ക്കാരുടെ മനസില്‍ കയറുക. സ്വന്തം ഭര്‍ത്താവ് കൊല്ലപ്പെട്ടിട്ടും മാപ്പ് കൊടുക്കുന്ന, ആ വേദന അനുഭവിക്കുന്ന പെണ്‍കുട്ടി. സിനിമയില്‍ വളരെ കുറച്ച് ഡയലോഗുകള്‍ മാത്രമേ കാവ്യക്കുള്ളൂ. ഹൃദയ സ്പര്‍ശിയായി കാവ്യ ആ സിനിമയില്‍ അനുഭവിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആ വര്‍ഷം കാവ്യക്കാണ് കിട്ടിയത്. മീരയ്ക്ക് കിട്ടിയില്ല. ചില കഥാപാത്രങ്ങള്‍ അങ്ങനെയാണ്. നമ്മുടെ സ്‌ക്രീന്‍ സ്‌പേസ് നോക്കിയിട്ടല്ല ജനങ്ങളുടെ മനസിലേക്ക് എത്തുകയെന്നും കമല്‍ ചൂണ്ടിക്കാട്ടി.

പെരുമഴക്കാലത്തില്‍ സ്വന്തമായി ഡബ് ചെയ്യാമെന്ന് കാവ്യ പറഞ്ഞു. അതുവരെ എല്ലാവരും പറഞ്ഞത് കാവ്യയുടെ ശബ്ദം കൊള്ളില്ലെന്നാണ്. അന്ന് മലയാള സിനിമയില്‍ അങ്ങനെയൊരു കുഴപ്പം ഉണ്ടായിരുന്നു. നായികമാര്‍ക്ക് മനോഹരമായ ശബ്ദം വേണം. പക്ഷെ മനോഹരമായ ശബ്ദമെന്നത് ആപേക്ഷികമാണെന്നും കമല്‍ ചൂണ്ടിക്കാട്ടി. പെരുമഴക്കാലത്തിലെ കഥാപാത്രം ചെയ്യാമെന്ന് ദിലീപ് ഇങ്ങോട്ട് പറയുകയായിരുന്നെന്നും കമല്‍ വ്യക്തമാക്കി. വിനീത്, ദിലീപ് എന്നിവരാണ് ചിത്രത്തില്‍ നായക വേഷം ചെയ്തത്.

Vijayasree Vijayasree :