വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനുമായ രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് നടൻ കമൽഹാസൻ. എക്സിലായിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. രത്തൻ ടാറ്റ എന്റെ ഹീറോ ആയിരുന്നു. ജീവിതത്തിലുടനീളം ഞാൻ അനുകരിക്കാൻ ശ്രമിച്ചയാൾ. അദ്ദേഹത്തിന്റെ യഥാർഥ സമ്പത്ത് ഭൗതികമായ സമ്പത്തല്ല, മറിച്ച് ധാർമികതയും വിനയവും രാജ്യസ്‌നേഹവുമാണ്.
2008-ൽ മുംബൈയിൽ നടന്ന ഭീക രാക്രമണത്തിന് ശേഷം താജ് ഹോട്ടലിൽ വെച്ച് അദ്ദേഹത്തെ കണ്ടിരുന്നു. രാജ്യം ഇത്രയും പ്രതിസന്ധിയിലായിരിക്കുന്ന ആ ഘട്ടത്തിൽ അദ്ദേഹം തലയുയർത്തി പിടിച്ചാണ് നിന്നത്. ഒരു രാഷ്ട്രമെന്ന നിലയിൽ പുനർനിർമിക്കാനും കൂടുതൽ ശക്തമായി ഉയർന്നുവരാനുമുള്ള ഇന്ത്യയുടെ താത്പര്യത്തിന്റെ ആൾരൂപമായി എന്നും കമൽ ഹാസൻ കുറിച്ചു.
1937 ലായിരുന്നു രത്തൻ ടാറ്റയുടെ ജനനം. ടാറ്റ ഗ്രൂപ്പ് സ്ഥാപകൻ ജംസെറ്റ്ജി ടാറ്റയുടെ ചെറുമകനായിരുന്നു. 1948 -ൽ മാതാപിതാക്കളെ നഷ്ടമായ ശേഷം മുത്തശ്ശി നവജ്ബായി ടാറ്റയാണ് അദ്ദേഹത്തെ വളർത്തിയത്. 1955-ൽ ന്യൂയോർക്കിലെ റിവർഡെയ്ൽ കൺട്രി സ്‌കൂളിൽ നിന്ന് ബിരുദം നേടി.
1959-ൽ കോർണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആർക്കിടെക്ചറിലും, സ്ട്രക്ചറൽ എൻജിനീയറിംഗിലും ബിരുദം നേടി. 1975-ൽ ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ മാനേജ്‌മെന്റ് പ്രോഗ്രാം പൂർത്തിയാക്കി. 1991-ൽ രത്തൻ ടാറ്റ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി. കമ്പനിയെ ആഗോള പ്രശസ്തിയിലേയ്ക്ക് ഉയർത്തി.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പിന്റെ വരുമാനം 40 മടങ്ങ് വർദ്ധിച്ചു,. 2016-ൽ 103 ബില്യൺ ഡോളറിലെത്തി. ടാറ്റ മോട്ടോഴ്സിന്റെ ജാഗ്വാർ ലാൻഡ് റോവർ വാങ്ങൽ, ടാറ്റ സ്റ്റീൽ കോറസ് ഏറ്റെടുക്കൽ തുടങ്ങിയ പ്രധാന ഏറ്റെടുക്കലുകൾക്ക് ചുക്കാൻ പിടിച്ചയ് രത്തൻ ടാറ്റയാണ്. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു.
ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.