സുരേഷ് ഗോപി ലജ്ജിപ്പിക്കുന്നു, പിണറായി വിജയന്റെ മുന്നില്‍ ഭക്തി കാണിക്കുന്നത് ശരിയല്ല അത് അശ്ലീലമാണ് എന്ന് ഭീമന്‍ രഘുവിനറിയില്ല; സംഘപരിവാറിലേയ്ക്ക് ഇറങ്ങികഴിഞ്ഞാലുള്ള പ്രശ്‌നമാണിതെല്ലാമെന്ന് കമല്‍

നടനും ബി ജെ പി നേതാവും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയ്ക്ക് എതിരെ സംവിധായകന്‍ കമല്‍. സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് കമല്‍ അഭിപ്രായപ്പെട്ടു. കൊല്ലത്ത് എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍. സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയുകയാണെന്ന് മറന്നുകൊണ്ട് അടുത്ത ജന്മത്തില്‍ ബ്രാഹ്മണനാകണമെന്ന് പറഞ്ഞ സുരേഷ് ഗോപി ലജ്ജിപ്പിക്കുന്നു എന്നാണ് കമല്‍ പറഞ്ഞത്.

അപരമത വിദ്വേഷവും അപരജാതി വിദ്വേഷംവും എത്രത്തോളമെത്തി എന്നതിന്റെ തെളിവാണ് ഇത് എന്നും ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന് പറഞ്ഞയാളെപ്പോലെ അശ്ലീലമാണ് സുരേഷ് ഗോപി എന്നും കമല്‍ പറഞ്ഞു. സംഘപരിവാറിലേയ്ക്ക് ഇറങ്ങികഴിഞ്ഞാലുള്ള പ്രശ്‌നമാണിതെന്നും കമല്‍ പറഞ്ഞു.

‘എന്റെ സഹപ്രവര്‍ത്തകനുണ്ട്. നിങ്ങളെ നാട്ടുകാരനായ കൊല്ലത്തുകാരനായ നടനായ വലിയ കലാകാരന്‍ പറഞ്ഞതെന്താണ്. അടുത്ത ജന്മത്തില്‍ എനിക്ക് ബ്രാഹ്മണനായി ജനിക്കണം എന്ന്. സത്യത്തില്‍ നേരത്തെ പറഞ്ഞ, ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണം എന്ന് പറഞ്ഞ ആ മനുഷ്യനെ പോലെ തന്നെ അശ്ലീലമായി ലജ്ജിക്കേണ്ട കലാകാരനായി എന്റെ സുഹൃത്ത് മാറി എന്ന് പറയുന്നതില്‍ ലജ്ജയുണ്ട്.

കാരണം അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണം എന്ന് പറയുമ്പോള്‍ അദ്ദേഹത്തെ നയിക്കുന്ന ബോധം ഒരു സവര്‍ണ ബോധം അദ്ദേഹത്തിന്റെ കുടുംബത്തേയും മാതാപിതാക്കളേയും തള്ളിപ്പറയുകയാണ് എന്ന് മറന്ന് കൊണ്ട് അദ്ദേഹത്തിന്റെ അപരമതവിദ്വേഷവും അപരജാതിയോടുള്ള വിദ്വേഷവും എത്രത്തോളമായി കഴിഞ്ഞു. അതാണ് ഈ സംഘപരിവാറിന്റെ ഒരു പ്രശ്‌നം എന്ന് പറയുന്നത്.

അതിലേക്ക് ഇറങ്ങി കഴിഞ്ഞാല്‍ അദ്ദേഹം ഭീമന്‍ രഘുവിനെ പോലെ എഴുന്നേറ്റ് നില്‍ക്കും, ഭക്തി കാണിക്കും. പിണറായി വിജയന്റെ മുന്നില്‍ ഭക്തി കാണിക്കുന്നത് ശരിയല്ല അത് അശ്ലീലമാണ് എന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ല. കാരണം അദ്ദേഹം കുറെക്കാലം മറ്റെ പാളയത്തിലായിരുന്നു. ഇതാണ് അതിന്റെ പ്രശ്‌നം. പക്ഷെ സിനിമാക്കാര്‍ എന്ന നിലയില്‍ നമ്മളൊക്കെ ലജ്ജിക്കുകയാണ്. ഭീമന്‍ രഘുവിന്റെ നില്‍പ് കാണുമ്പോള്‍.

അതുപോലെ കലാകാരന്‍മാരുടെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ കാണുമ്പോള്‍ നമുക്ക് ലജ്ജ തോന്നുകയാണ്. കാരണം ഇവര്‍ക്ക് ഈ രാഷ്ട്രീയ വിദ്യാഭ്യാസം ഏത് രീതിയിലാണ് കിട്ടുന്നത് എന്ന് ആലോചിക്കുമ്പോള്‍. അതൊക്കെയാണ് പുതിയ കാലഘട്ടത്തെ നയിക്കുന്നത്. പുതിയ തലമുറ മനസിലാക്കേണ്ട കാര്യം ഇതല്ല നമ്മുടെ ഇന്ത്യ എന്നാണ്. ഗാന്ധിജിയും അംബേദ്കറും നെഹ്‌റുവും നമുക്ക് സംഭാവന ചെയ്ത ഇന്ത്യയുണ്ട്. അത് കാത്തുസൂക്ഷിക്കേണ്ട വലിയ ഒരു ഉത്തരവാദിത്തം നമുക്കുണ്ട് എന്നുള്ളതാണ് സത്യം.”

Vijayasree Vijayasree :