കല്‍പന എന്ന വ്യക്തിയെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ എന്നെ അപമാനിക്കുകയോ അസഭ്യം പറയുകയോ അവഹേളിക്കുകയോ വേദനിപ്പിക്കുകയോ കല്‍പന ചെയ്തിട്ടില്ല; സംഗീത ലക്ഷ്മണ

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കല്‍പ്പന. കല്‍പനയുടെ മരണം ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെയാണ് കണ്ണീരിലാഴ്ത്തിയത്. വര്‍ഷങ്ങള്‍ നീണ്ട തന്റെ കരിയറില്‍ പ്രമുഖ താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒപ്പം കല്‍പന പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ കല്‍പ്പനയെ കുറിച്ച് പ്രമുഖ അഭിഭാഷക സംഗീത ലക്ഷ്മണ പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

തന്റെ അഭിപ്രായങ്ങള്‍ മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയാറുള്ള വ്യക്തിയാണ് സംഗീത ലക്ഷ്മണ. അതിജീവിതയെ കുറിച്ചും ദിലീപിനെ കുറിച്ചും ഹണി റോസിനെ കുറിച്ചുമെല്ലാം നടി പറഞ്ഞ വാക്കുകള്‍ ഏറെ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഇത്തരത്തില്‍ മുമ്പ് കല്‍പ്പനയെ കുറിച്ച് സംഗീത പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

നടനരാജകുമാരിയും ദേശീയ ചലച്ചിത്ര ജേതാവുമായ കല്‍പന. കല്‍പനയുടെ വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് എന്നു പറയാവുന്ന ചില കേസുകളില്‍ അവരുടെ എതിര്‍ഭാഗം അഭിഭാഷകയായിരുന്നു ഞാന്‍. ആ അതുല്യ പ്രതിഭയുടെ അഭിനയജീവിതത്തിലെ നേട്ടങ്ങളുടെ ഒരു വലിയ ആരാധികയായി ഞാന്‍ തുടരുമ്പോഴും കേസുകളുടെ ആവശ്യങ്ങള്‍ക്ക് പലപ്പോഴായി പലവിധത്തില്‍ എനിക്ക് കല്‍പനയ്‌ക്കെതിരെ ശക്തമായ കുറ്റാരോപണങ്ങള്‍ എന്റെ കക്ഷിയുടെ ഭാഗത്തു നിന്നുകൊണ്ട് എനിക്ക് ഉന്നയിക്കേണ്ടതായി വന്നിട്ടുണ്ട്.

അതിരൂക്ഷമായ വാക്കുകള്‍ കൊണ്ട് ഞാന്‍ എന്ന അഭിഭാഷക, കല്‍പന എന്ന വ്യക്തിയെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു പല കേസുകളിലെ എതിര്‍ഭാഗം കക്ഷികളെ പോലെ എന്നെ വ്യക്തിപരമായി അപമാനിക്കുകയോ അസഭ്യം പറയുകയോ അവഹേളിക്കുകയോ വേദനിപ്പിക്കുകയോ ഒരിക്കല്‍ പോലും ഒരു നോട്ടം കൊണ്ട് പോലും കല്‍പന ചെയ്തിട്ടില്ല.

പകരം എവിടെ വെച്ച് കാണുമ്പോഴും അവര്‍ എന്നോട് വളരെ സ്‌നേഹത്തില്‍ ചിരിച്ച് സംസാരിക്കാറുണ്ടായിരുന്നു. കല്‍പന സംസാരം തുടങ്ങുമ്പോള്‍ തന്നെ ചിരിച്ചു തുടങ്ങി പോവുന്ന എനിക്ക് പിന്നീട് പിന്നെയും പിന്നെയും ഓര്‍മ്മിച്ചു ചിരിക്കാനായി എന്തെങ്കിലുമൊക്കെ പറഞ്ഞുവെച്ചതിനു ശേഷമാവും അവര്‍ ആ സംഭാഷണം അവസാനിപ്പിക്കുക. വല്ലാത്ത ഒരു തരം പോസിറ്റിവിറ്റി ചുറ്റും വാരി വിതറിയതിനു ശേഷമാവും കല്‍പന അവിടുന്ന് പോവുക.

അങ്ങനെ അവര്‍ക്ക് ദേശിയ അവാര്‍ഡ് ലഭിച്ച ശേഷം ആദ്യമായി കോടതിയില്‍ വെച്ച് കല്‍പനയെ കണ്ടപ്പോള്‍ അഭിനന്ദിക്കാനായി കൈ നീട്ടിയ എന്നെ ചേര്‍ത്തു നിര്‍ത്തി ചെവിയില്‍ കല്‍പന പറഞ്ഞത് ഇങ്ങനെയാണ് ‘ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാതെ പോയി സംഗീതാ.’ എന്നായിരുന്നു.

കേസുകളുടെ വിവിധഘട്ടങ്ങളില്‍ അവരുമായി സംസാരിച്ചിരുന്ന കാലത്ത് കല്‍പന എന്ന വ്യക്തിയുടെ ഗുണഗണങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു നില്‍ക്കേണ്ടത് എന്റെ ജോലിയുടെ ആവശ്യമായിരുന്നു എന്നത് ഞാന്‍ തിരിച്ചറിയുമ്പോഴും ഇന്നതെല്ലാം ഓര്‍ക്കുമ്പോള്‍ എന്റെ മനസ് വിതുമ്പുന്നു.

കല്‍പന എന്ന മഹാപ്രതിഭയെ, ശക്തമായ വ്യക്തിത്വത്തെ അറിയാനും ഇടപെഴകാനും എനിക്കായത് ഇങ്ങനെയൊക്കെയാണല്ലോ എന്ന്. പാതി മനസ്സാലെ ഞാന്‍ പുഞ്ചിരിച്ചപ്പോഴോക്കെ ആ മുഴുവന്‍ മനസ്സിന്റെ നനമയോടെയാണ് കല്‍പന എന്നെ നോക്കി കണ്ടിരുന്നത് എന്ന് ഞാന്‍ അറിയുന്നു. എന്നും സംഗീത കുറിച്ചിരുന്നു.

മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ കല്‍പന എന്ന പ്രതിഭ അവിസ്മരണീയമാക്കി. 1965 ഒക്ടോബര്‍ അഞ്ചിന് ജനിച്ച കല്‍പ്പന ബാലതാരമായാണ് സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ഭാഗ്യരാജിനൊപ്പം ചിന്നവീട് എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ചതോടെ ചുരിങ്ങിയ കാലം കൊണ്ട് അവര്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് കല്‍പന തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

ഹാസ്യം കൈകാര്യം ചെയ്യാന്‍ മാത്രമല്ല മികച്ച രീതിയില്‍ സ്വഭാവ നടിയായും അവര്‍ വെള്ളിത്തിരയില്‍ മിന്നിമറഞ്ഞു. അവസാന കാലഘട്ടങ്ങളില്‍ താരം ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ തന്മയത്വമുള്ള ശക്തമായ വേഷങ്ങളായിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചാര്‍ലിയാണ് കല്‍പന അഭിനയിച്ച അവസാന മലയാള ചിത്രം. സിനിമ ജീവിതം കല്‍പനയ്ക്ക് വിജയമായിരുന്നുവെങ്കിലും ദാമ്പത്യ ജീവിതം അങ്ങനെയായിരുന്നില്ല. മരണത്തിന് മുമ്പ് തന്നെ ഭര്‍ത്താവ് അനില്‍ കുമാറുമായുള്ള ബന്ധം 2012ല്‍ കല്‍പ്പന വേര്‍പെടുത്തിയിരുന്നു.

ആ ബന്ധത്തില്‍ ശ്രീമയി എന്നൊരു മകളും കല്‍പ്പനയ്ക്കുണ്ട്. കല്‍പ്പനയുടെ കുടുംബ ചിത്രങ്ങള്‍ വളരെ വിരളമായി മാത്രമെ സോഷ്യല്‍മീഡിയയില്‍ കാണാന്‍ സാധിക്കു. കല്‍പ്പനയുടെ ഭര്‍ത്താവ് അനില്‍ കുമാറും സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ല.’ഞങ്ങളെ പൊതുവെ വീട്ടില്‍ പഠിപ്പിച്ച കാര്യങ്ങളുണ്ട്. അതാണ് ഞാന്‍ പിന്തുടരുന്നത്. എനിക്ക് വേണമെങ്കില്‍ എന്തെല്ലാം പറഞ്ഞുണ്ടാക്കാം.

പക്ഷെ ഞാന്‍ അത് ചെയ്യില്ല. കേട്ട് കൊണ്ടുനില്‍കുക തലയാട്ടുക അതാണ് എന്റെ രീതി. ഞങ്ങളെ അതാണ് പഠിപ്പിച്ചത്. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. പതിനാറ് വര്‍ഷത്തെ ബന്ധമാണുള്ളത്’ ഞങ്ങള്‍ രണ്ടുപേരും അത്തമാണ് പിരിയാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ജോത്സ്യന്‍ പ്രവചിച്ചിരുന്നു. കര്‍മ്മമാകാം പിരിയാന്‍ കാരണം. ഒരിക്കലും ഞാന്‍ ആരെയും പഴിക്കാന്‍ നില്‍ക്കുന്നില്ല എന്നുമാണ് മരണത്തിന് കുറച്ച് നാള്‍ മുമ്പ് കല്‍പ്പന ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Vijayasree Vijayasree :