ദിലീപിന്റെ ധിക്കാരമൊന്നും എന്നോട് വേണ്ട, നിന്റെ പടം എനിക്കു വേണ്ട എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിവന്നു, ഭരതേട്ടന്‍ പറഞ്ഞാല്‍ പോലും ഞാന്‍ കേള്‍ക്കൂല്ല, പിന്നെയാണ് ഇവന്‍ പറയുന്നത് കേള്‍ക്കുന്നത്; കൈതപ്രം ദാമോദരന്‍ നമ്പൂതിരി

മലയാളികളുടെ പ്രിയ ഗാനരചയിതാവാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഗാനരചയിതാവ് എന്ന നിലയില്‍ മാത്രമല്ല കവി, സംഗീത സംവിധായകന്‍, നടന്‍, ഗായകന്‍, തിരക്കഥാകൃത്ത്, മ്യൂസിക് തെറാപ്പിസ്റ്റ്, കര്‍ണ്ണാട്ടിക് സംഗീത വിദഗ്ദ്ന്‍ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്. പൊന്മുരളിയൂതും കാറ്റില്‍, കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി, രാമായണ കാറ്റേ തുടങ്ങി മലയാളികള്‍ ഇന്നും ഏറ്റ് പാടുന്ന ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹം തന്നെയാണ് ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍ എന്ന ഗാനത്തിലൂടെ മലയാളക്കരയെയാകെ ആവേശത്തിലാക്കിയതും.

കണ്ണൂര്‍ ജില്ലയിലെ കൈതപ്രം എന്ന ഗ്രാമത്തില്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജ്ജനത്തിന്റെയും മൂത്ത മകനായി 1950 ഓഗസ്റ്റ് 4 നാണ് കൈതപ്രം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം തന്നെ അദ്ദേഹം കര്‍ണാടക സംഗീതവും അഭ്യസിച്ചു. 1970കളിലാണ് അദ്ദേഹം കവിത ഗാന രംഗത്തേക്ക് കടന്ന് വരുന്നത്. 1985ല്‍ ഫാസില്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലൂടെയാണ് കൈതപ്രം മലയാള സിനിമ രംഗത്തേക്ക് കടക്കുന്നത്. ഇതിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവായി നില്‍ക്കുമ്പോള്‍ തന്നെ പലപ്പോഴായി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള ഒരാള്‍ കൂടിയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ചില വിവാദ പരാമര്‍ശങ്ങളാണ് അദ്ദേഹത്തെ വാര്‍ത്തകളില്‍ നിറച്ചത്. നടന്‍ ദിലീപിനെതിരായ പരാമര്‍ശമാണ് അതില്‍ ഒന്ന്. ദിലീപ് തന്നെ പാട്ടെഴുതാന്‍ വിളിച്ച് അപമാനിച്ചു എന്നാണ് കൈതപ്രം ഒരിക്കല്‍ പറഞ്ഞത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം.

ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ വെച്ച്, ഒരു പാട്ട് എഴുതി കഴിഞ്ഞപ്പോള്‍ അടുത്തത് വേറെ നമ്പൂതിരി എഴുതുമെന്ന് ദിലീപ് വിളിച്ചു പറയുകയായിരുന്നുവെന്ന് കൈതപ്രം പറയുന്നു. അത്ര ധിക്കാരം തന്നോട് വേണ്ട എന്നു പറഞ്ഞ് താന്‍ അവിടെ നിന്ന് ഇറങ്ങിപ്പോവെന്നും അദ്ദേഹം പറഞ്ഞു. കൈതപ്രം പറയുന്നത് ഇങ്ങനെ.

‘ദിലീപ് എന്നെ പാട്ടെഴുതാന്‍ വിളിച്ചു കൊണ്ടുപോയി. ഒരു പാട്ടാണ് എനിക്കുള്ളത് എന്ന് എന്നോട് നേരത്തെ പറഞ്ഞാല്‍ മതി. എനിക്കെന്താണ് പ്രശ്‌നം. എന്നെ ദീപക് ദേവിന്റെ രണ്ടാം നിലയിലുള്ള സ്റ്റുഡിയോയിലേക്ക് നടത്തി കയറ്റി, അവിടെ ഇരുത്തിയാണ് പാട്ടെഴുതിച്ചത്. ഒരു പാട്ട് ഞാന്‍ പൂര്‍ത്തിയാക്കി. അപ്പോള്‍ അയാള്‍ വിളിച്ചു പറയുകയാണ്, ഇനി അടുത്തത് വേറെ നമ്പൂതിരി എഴുതുമെന്ന്. അത്ര ധിക്കാരമൊന്നും എന്നോട് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. നിന്റെ പടം എനിക്കു വേണ്ട എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിവന്നു’,

‘ഭരതേട്ടന്‍ പറഞ്ഞാല്‍ പോലും ഞാന്‍ കേള്‍ക്കൂല്ല, പിന്നെയാണ് ഇവന്‍ പറയുന്നത് കേള്‍ക്കുന്നത്. അവന്‍ ഇപ്പോള്‍ ഇത് കാണുന്നുണ്ടെങ്കില്‍ കണ്ടോട്ടെ. എന്നെ വിളിച്ചില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല. അവനെ ഞാന്‍ വിളിക്കില്ല. ഇവരെയൊന്നും എനിക്ക് പേടിയില്ല. എന്നെ സംബന്ധിച്ച ഒരു കാര്യങ്ങള്‍ക്കും എനിക്ക് പേടിയില്ല’, എന്നും കൈതപ്രം പറഞ്ഞു. തന്റെ സിനിമയില്‍ അഭിനയിക്കാന്‍ മലയാളത്തിലെ ആരും തയ്യാറായില്ലെന്നും കൈതപ്രം ദാമോദരന്‍ നമ്പൂതിരി അഭിമുഖത്തില്‍ പറഞ്ഞു.

ഇവിടെയുള്ള ഒരു നടനും പുതുമ ഉണ്ടെന്ന് വിചാരിച്ച് പോലും അന്ന് ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നില്ല. പൃഥ്വിരാജിന്റെയൊക്കെ പിന്നാലെ നടന്നിട്ടുണ്ട്. ഒറ്റയാളും തിരിഞ്ഞുനോക്കിയില്ല. എല്ലാവരെയും സഹായിക്കുന്ന സുരേഷ് ഗോപി പോലും ഒന്നും ചോദിച്ചില്ല. അയാളെയും ഞാന്‍ അഭിനയിക്കാന്‍ വിളിച്ചു. നാലുദിവസത്തേയ്ക്ക് 60 ലക്ഷം രൂപയാണ് ചോദിച്ചത്. കാരുണ്യത്തെ കുറിച്ച് അഭിപ്രായം പറയുന്നയാള്‍ തന്നോട് ഒരു കാരുണ്യവും കാട്ടിയില്ലെന്നും കൈതപ്രം അഭിമുഖത്തില്‍ പറഞ്ഞു.

തന്നെ ചില സിനിമകളില്‍ നിന്നും ഒഴിവാക്കാന്‍ പൃഥ്വിരാജ് ശ്രമിച്ചിട്ടുണ്ടെന്നും കൈതപ്രം പറഞ്ഞിട്ടുണ്ട്. അടുത്തിടെയും പൃഥ്വിരാജിനെതിരെ രൂക്ഷമായി സംസാരിച്ചിരുന്നു. മലയാള സിനിമയുടെ കുത്തക പൃഥ്വരാജിന്റെ കൈയ്യിലാണെങ്കില്‍ തനിക്കൊന്നമല്ലയെന്നാണ് കൈതപ്രം പറഞ്ഞത്.

‘എന്നെ സംബന്ധിച്ചിടത്തോളം പൃഥ്വിരാജ് ആരുമല്ല. മലയാള സിനിമ പൃഥ്വിരാജിന്റെ കുത്തകയായാല്‍ പോലും എനിക്ക് ഭയപ്പെടാനൊന്നുമില്ല. ഒരിക്കല്‍ ദേവരാജന്‍ മാസ്റ്റര്‍ തന്നോട് പറഞ്ഞിട്ടുണ്ട്, യേശുദാസിന്റെ ഒരേയൊരു തെറ്റ് അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച ഗായകനെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു എന്നതാണെന്ന്. അതുപോലെ എന്റെ കഴിവും എനിക്കറിയാം. ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് എന്റെ അര്‍പ്പണബോധം വഴിയാണ്. അല്ലാതെ ആകസ്മികമായ നേട്ടമല്ല’ എന്നും കൈതപ്രം അഭിമുഖത്തില്‍ പറഞ്ഞു.

Vijayasree Vijayasree :