മഞ്ജുവില്ലെങ്കിൽ ഈ പടം ചെയ്യത്തില്ലെന്ന് പറഞ്ഞു, അങ്ങനെ എന്റെ ആദ്യത്തെ പടം അവിടെ നിന്നു. ഞാനാകെ തകർന്ന് പോയി; സുരേഷ് ​ഗോപി ഒരുപാട് കഷ്ടപ്പെട്ടു; കളിയാട്ടത്തെ കുറിച്ച് കെ രാധാകൃഷ്ണൻ

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.

മഞ്ജു വാര്യരുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കളിയാട്ടം. 1997 ൽ റിലീസ് ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം സുരേഷ് ​ഗോപി, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ഇത്. ജയരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രത്തിലൂടെ സുരേഷ് ​ഗോപിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചു.

ഇപ്പോഴിതാ അന്നത്തെ വലിയ താരങ്ങളായ സുരേഷ് ​ഗോപിയെയും മഞ്ജു വാര്യരെയും കളിയാട്ടം സിനിമയിൽ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് കെ രാധാകൃഷ്ണൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു യൂട്യൂബൂ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ​ഗോപി കത്തി നിൽക്കുന്ന സമയമാണ്. ഇതാണ് സംഭവം, നിങ്ങൾ തോക്കെടുക്കേണ്ട, അടി കൂടേണ്ട. ഒഥല്ലോ ആണ് കഥ. അത് തെയ്യം പശ്ചാത്തലത്തിൽ ചെയ്യുന്നു എന്ന് സുരേഷ് ​ഗോപിയോട് പറഞ്ഞു.

ജയരാജുമുണ്ട്. സുരേഷ് ​ഗോപി താൽപര്യം കാണിച്ചു. ഓക്കെ പറഞ്ഞു. പെെസയുടെ കാര്യം പറയരുത്, തരാനൊന്നും ഉണ്ടാകില്ല, അങ്ങനത്തെ ബഡ്ജറ്റാണെന്ന് ഞാൻ പറഞ്ഞു. അഡ്വാൻസൊന്നും കൊടുത്തില്ല. മഞ്ജു വാര്യരെയും വിളിച്ച് പറഞ്ഞു. മഞ്ജു വാര്യർ എനിക്കാ പടം ചെയ്ത് തന്നത് വെറും 75000 രൂപയ്ക്കാണ്. 25000 രൂപ അഡ്വാൻസായി കൊടുത്തു. സുരേഷ് ​ഗോപിയ്ക്ക് കൊടുത്തത് രണ്ട് ലക്ഷം രൂപയും.

23 ദിവസം കൊണ്ട് സുരേഷ് ​ഗോപിയുടെ വർക്ക് തീർന്നു. 26 ദിവസം കൊണ്ട് ഷൂട്ടിം​ഗ് തീർത്തു. സുരേഷ് ​ഗോപി ഒരുപാട് കഷ്ടപ്പെട്ടു. വെറും പായയിൽ രണ്ട് മണിക്കൂറോളം കിടക്കുമ്പോഴാണ് തെയ്യത്തിന്റെ മേക്കപ്പ് ചെയ്തത്. തെയ്യത്തിന്റെ യഥാർത്ഥ ആൾക്കാരെ വരുത്തിയാണ് മേക്കപ്പ് ചെയ്തത്. ലാൽ അഭിനയിച്ച ആദ്യത്തെ പടമാണ്. ലാലിന് പകരം ആദ്യം കാസ്റ്റ് ചെയ്തത് മുരളിയെയാണ്. പയ്യന്നൂർ ഷൂട്ടിം​ഗ് തുടങ്ങാൻ റെഡിയായിരിക്കുമ്പോൾ മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ചു. ഒരു പ്രശ്നമുണ്ട്, മഞ്ജുവിന് ചിക്കൻ പോക്സ് ആണെന്ന് പറഞ്ഞു.

ഞാൻ ജയരാജിനെ വിളിച്ചപ്പോൾ ഇപ്പോൾ ചെറിയ നഷ്ടമുണ്ടാകുമെങ്കിലും മഞ്ജുവില്ലെങ്കിൽ ഈ പടം ചെയ്യത്തില്ലെന്ന് പറഞ്ഞു. അങ്ങനെ എന്റെ ആദ്യത്തെ പടം അവിടെ നിന്നു. ഞാനാകെ തകർന്ന് പോയി. വീണ്ടും ഒന്നര മാസം കഴിഞ്ഞ് മഞ്ജു റെഡിയായപ്പോൾ പടം വീണ്ടും തുടങ്ങി. ആ ​ഗ്യാപ്പിലാണ് ജയരാജ് ലാലിന്റെയടുത്ത് പോയി സംസാരിക്കുന്നത്. ലാൽ ആദ്യം പറ്റില്ലെന്ന് പറഞ്ഞു. പിന്നെ സമ്മതിച്ചു. മുരളിക്ക് അവസാനം വരെ എന്നോട് ദേഷ്യമുണ്ടായിരുന്നു. കാരണം പുള്ളിയെ തീരുമാനിച്ചിട്ട് പിന്നെ വേണ്ടെന്ന് വെച്ചതാണ്.

ലാൽ നല്ല രീതിയിൽ ആ കഥാപാത്രം ചെയ്തെന്നും കെ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. മുരളിക്ക് പകരം ചിത്രത്തിലെത്തിയ ലാൽ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും നേടി. പിന്നീടിങ്ങോട്ട് ലാൽ അഭിനയ രം​ഗത്ത് സജീവമായി. കണ്ണൻ പെരുമലയൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി കളിയാട്ടത്തിൽ അവതരിപ്പിച്ചത്.

താമര എന്ന കഥാപാത്രമായാണ് മഞ്ജു വാര്യർ എത്തിയത്. പണിയൻ എന്ന വേഷം ലാലും ചെയ്തു. സുരേഷ് ​ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസുകളിലൊന്നാണ് കളിയാട്ടത്തിൽ പ്രേക്ഷകർ കണ്ടത്. വില്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന കൃതിയെ ആസ്പദമാക്കിയെടുത്ത കളിയാട്ടം ഇന്നും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. ബൽറാം മട്ടന്നൂരാണ് കളിയാട്ടത്തിന്റെ തിരക്കഥ എഴുതിയത്. മികച്ച സംവിധായകനുള്ള ​ദേശീയ പുരസ്കാരം കളിയാട്ടത്തിലൂടെ സംവിധായകൻ ജയരാജിന് ലഭിച്ചു.

രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ കാലത്തിലാകമായി മാറിയ മഞ്ജു വാര്യർ 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഇറങ്ങിയ സല്ലാപത്തിലാണ് നായികയാവുന്നത്. സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിന് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടി കൊടുത്തത്. ചിത്രത്തിലെ മഞ്ജുവിന്റെ രാധ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

വളരെ ചെറിയ സമയം കൊണ്ടായിരുന്നു മഞ്ജുവിന്റെ വളർച്ച. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നടിക്ക് സാധിച്ചു. മൂന്ന് വർഷക്കാലം മലയാള സിനിമയിൽ സജീവമായി നിന്നിരുന്ന മഞ്ജു, 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്ന് വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു.

പതിനാല് വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവിൽ ഒന്നോ രണ്ടോ സിനിമകളിൽ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാൽ അത് മഞ്ജുവാര്യരുടെ കാര്യത്തിൽ തെറ്റായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മഞ്ജു മലയാള സിനിമയുടെ മുൻനിരയിൽ തന്നെ നിറഞ്ഞ് നിൽക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു.

അടുത്തിടെ, മഞ്ജുവിന് സംഭവിച്ച വലയൊരു നഷ്ടത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായിരുന്നു 1999 ൽ പുറത്തിറങ്ങിയ ഫ്രണ്ട്‌സ്. ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവർ അണിനിരന്ന ചിത്രത്തിലെ രംഗങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നുണ്ട്. അത് തന്നെയാണ് ചിത്രത്തിന്റെ വിജയവും. സിദ്ദിഖ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഒരു അഭിമുഖത്തിൽ, ചിത്രത്തിന്റെ നായകനിലും നായികയിലും സംഭവിച്ച വലിയ മാറ്റത്തെ കുറിച്ചാണ് സിദ്ദിഖ് പറയുന്നത്.

ജയറാം അവതരിപ്പിച്ച അരവിന്ദൻ എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് നടൻ സുരേഷ് ഗോപിയെ ആയിരുന്നു. നടൻ പിൻമാറിയതോടെയാണ് ജയറാമിലേക്ക് സിനിമ എത്തുന്നത്. മീന ആയിരുന്നു ചിത്രത്തിലെ നായിക. മീനയ്ക്ക് പകരം ആദ്യം സിനിമയിൽ തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നുവെന്നും സിദ്ദിഖ് പറയുന്നു.

‘എപ്പോഴും നമുക്ക് പ്രശ്‌നം വന്നിരിക്കുന്നത് നായികയെ കാസ്റ്റ് ചെയ്യുമ്പോഴാണ്. എന്റെ ആദ്യ സിനിമ മുതൽ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ് ഹീറോയിൻസ് സെറ്റാവില്ല. സുരേഷ് ഗോപി, മുകേഷ്, ശ്രീനിവാസൻ എന്നവരെ വെച്ച് കഥ ആലോചിക്കുമ്പോൾ മീനയുടെ കഥാപാത്രത്തിന് പകരം അന്ന് നമ്മൾ ആലോചിച്ചത് മഞ്ജു വാര്യരെ ആണ്. ഇപ്പുറത്ത് മുകേഷിന്റെ പെയർ ആയിട്ട് ദിവ്യ ഉണ്ണിയും. ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം കഴിക്കുകയും അഭിനയത്തിൽ നിന്ന് മാറുകയും ചെയ്തത്.

‘പ്രൊഡ്യൂസർമാരിൽ ഒരാളായ സരിതയാണ് മീനയെ പരിചയപ്പെടുത്തുന്നത്. നായിക മാറുക, ഹീറോ മാറുക തുടങ്ങിയത് പല സിനിമകളിലും സംഭവിക്കുന്നുണ്ട്. ഫലത്തിൽ അവസാനം വരുമ്പോൾ ഇതായിരുന്നില്ലേ ശരി എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കറക്ട് ആയാണ് വരുന്നത്. അത് ചിലപ്പോൾ വിധി അങ്ങനെ ആയിരിക്കാം. ഇവരാവാനാണ് വിധി. എത്രമാത്രം കനം പിടിച്ചാലും വന്നു ചേരേണ്ടവരേ വന്നു ചേരുള്ളൂ എന്നുമായിരുന്നു അദ്ദേഹം അന്ന് പറഞ്ഞിരുന്നത്.

അന്തരിച്ച പിതാവിനെക്കുറിച്ച് വികാരഭരിതയായി മുമ്പൊരിക്കൽ മഞ്ജു വാര്യർ സംസാരിച്ചിട്ടുമുണ്ട്. ദിലീപുമായുള്ള മഞ്ജുവിന്റെ പ്രണയത്തെ ഏറ്റവും കൂടുതൽ എതിർത്തത് നടിയുടെ മാതാപിതാക്കളായികുന്നു. ഇതേ കുറിച്ച് സംവിധായകൻ സിബി മലയിൽ സംസാരിച്ചിട്ടുണ്ട്. പ്രണയവർണങ്ങൾ എന്ന സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് സിബി മലയിൽ മഞ്ജുവിനെക്കുറിച്ച് പരാമർശിച്ചത്. ലൊക്കേഷനിൽ ആകെ മൊബൈൽ ഫോൺ ഉണ്ടായിരുന്നത് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് രഞ്ജിത്തിന്റെ കൈയിലാണ്. രഞ്ജിത്ത് ഇടയ്ക്കിടെ ഫോൺ മഞ്ജുവിന്റെ കൈയിൽ കൊടുക്കുന്നത് ഞാൻ കാണുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്.

മഞ്ജുവിനെ ദിലീപ് വിളിക്കുമ്പോൾ രഞ്ജിത്ത് ഫോൺ കൊണ്ട് കൊടുക്കുന്നതാണ്. അവർ തമ്മിലുള്ള പ്രണയം മുന്നോട്ട് പോകുന്ന ഘട്ടമാണത്. ഫോൺ രഞ്ജിത്തിന്റെ കൈയിൽ മാത്രമായതിനാൽ രഞ്ജിത്ത് ആയിരുന്നു അവരുടെ കണക്ടിംഗ് ലിങ്ക്. ആ സമയത്തൊക്കെ മഞ്ജുവിന്റെ അമ്മ വല്ലാതെ ആശങ്കപ്പെട്ടിരുന്നു. കരിയറിന്റെ ഈ ഘട്ടത്തിൽ നിൽക്കുമ്പോഴുള്ള ആശങ്ക. സാറൊന്ന് പറയണമെന്ന് എന്നോടവർ പറഞ്ഞിരുന്നു.

അത് വളരെ പേഴ്‌സണലായ വിഷയമാണ്. അതിൽ നമുക്കൊന്നും പറയാനില്ല. അതിനകത്ത് ഞാൻ ഇടപെടാൻ പാടില്ലെന്നാണ് അന്ന് താൻ പറഞ്ഞതെന്നും സിബി മലയിൽ വ്യക്തമാക്കി. ദിലീപുമായുള്ള വിവാഹ ശേഷം മഞ്ജു വാര്യർ കരിയർ വിട്ടതിന്റെ നിരാശവും അന്ന് സിബി മലയിൽ തുറന്ന് പറഞ്ഞു. പീക്കിൽ നിൽക്കുന്ന ആ കാലഘട്ടത്തിൽ തന്നെ മഞ്ജു സിനിമയിൽ തുടരണം, വലിയ ഉയരങ്ങളിലേക്ക് എത്തണം എന്നൊക്കെ എല്ലാ മലയാളികളെയും പോലെയും സഹപ്രവർത്തകരെ പോലയും ഞാനും ആഗ്രഹിച്ചതാണെന്നു സിബി മലയിൽ വ്യക്തമാക്കി.

സിബി മലയിലിന്റെ ഉസ്താദ് ഉൾപ്പെടെയുള്ള സിനിമകളിൽ നിന്നും മഞ്ജു വാര്യർ പിന്മാറാൻ കാരണം വിവാഹമായിരുന്നു. ദിലീപുമായുള്ള മഞ്ജുവിന്റെ പ്രണയത്തിൽ നടിയുടെ അച്ഛന് കടുത്ത എതിർപ്പുണ്ടായിരുന്നെന്ന് സംവിധായകൻ ലാൽ ജോസും നേരത്തെ പറഞ്ഞിട്ടുണ്ട്. മറവത്തൂർ കനവ് എന്ന തന്റെ സിനിമയിൽ മഞ്ജു അഭിനയിക്കാത്തതിന് കാരണം അച്ഛൻ വിലക്കിയതാണ്. ദിലീപും താനുമായുള്ള സൗഹൃദമാണ് അതിന് കാരണമായതെന്നും ലാൽ ജോസും മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.

കരിയറിലെ ഏറ്റവും മികച്ച സമയത്താണ് മഞ്ജു വാര്യർ ദിലീപിനെ വിവാഹം ചെയ്യുന്നതും സിനിമാ രംഗം വിടുന്നതും. സംവിധായകരുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയാണ് ആരാധകരിപ്പോൾ. ദിലീപുമായുള്ള ബന്ധത്തെ മാതാപിതാക്കൾ എതിർത്തപ്പോൾ മഞ്ജു അത് അനുസരിക്കേണ്ടതായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. ദിലീപുമായുള്ള വിവാഹത്തോടെ മകളുടെ കലാ ജീവിതം അവസാനിക്കുമെന്ന് മാതാപിതാക്കൾക്ക് അറിയാമായിരുന്നു.

അവർ അന്ന് ആശങ്കപ്പെട്ടതിൽ കാര്യമുണ്ടെന്ന് പിന്നീട് കാലം തെളിയിച്ചെന്നും ആരാധകർ ചൂണ്ടിക്കാട്ടി. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ദിലീപിനെ മഞ്ജു വിവാഹം ചെയ്യുന്നത്. വിവാഹശേഷം കുടുംബ ജീവിതത്തിലേക്ക് പൂർണശ്രദ്ധ നൽകിയെങ്കിലും നടിയെ നിരാശപ്പെടുത്തിയ സംഭവങ്ങളാണ് പിന്നീടുണ്ടായത്. കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധമറിഞ്ഞ മഞ്ജു വിവാഹമോചനം നേടിയെന്നാണ് സിനിമാ ലോകത്തുള്ള പലരും പറയുന്നത്. അതിൽ തകർന്ന് പോയ മഞ്ജുവിനെ ചേർത്ത് പിടിച്ചത് അച്ഛനും അമ്മയുമാണ്. ഇന്ന് ജീവിതത്തിൽ മറ്റൊരു ഘട്ടത്തിലാണ് മഞ്ജു.

Vijayasree Vijayasree :