ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്‌സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്‍ശനത്തിനെത്തിയ അസാഞ്ജ്, ഗാസയില്‍ കൊ ല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ്ചെയ്ത ടീ ഷര്‍ട്ട് ധരിച്ചാണ് എത്തിയത്.
ടീ ഷര്‍ട്ടിന്റെ പിന്‍ഭാഗത്ത് ‘സ്റ്റോപ് ഇസ്രയേല്‍’ എന്നും പ്രിന്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ കാനില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ അസാഞ്ജ് തയ്യാറായില്ല.
ബുധനാഴ്ചയാണ് അസാഞ്ജ് കാനില്‍ ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്‍ശനത്തിന് എത്തിയത്. അമേരിക്കന്‍ സംവിധായകനായ യൂജിന്‍ ജെറാക്കിയാണ് അസാഞ്ജിനെക്കുറിച്ചുള്ള ‘ദ സിക്‌സ് ബില്യണ്‍ ഡോളര്‍ മാന്‍’ എന്ന ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ജ്, യുഎസിന്റെ പ്രതിരോധരഹസ്യങ്ങള്‍ പരസ്യമാക്കിയതിന് ബ്രിട്ടനിലെ എക്വഡോര്‍ സ്ഥാനപതികാര്യാലയത്തില്‍ കഴിയവെ ചാരവൃത്തി നിയമപ്രകാരം അറസ്റ്റിലായിരുന്നു. പിന്നീട് അഞ്ചുവര്‍ഷവും രണ്ടുമാസക്കാലവും ലണ്ടനിലെ ബെല്‍മാര്‍ഷ് അതിസുരക്ഷാജയിലില്‍ കഴിഞ്ഞു.