ഭയങ്കര ചീപ്പ് ആയിപ്പോയി, അങ്ങനെ പറയേണ്ടിയിരുന്നില്ല; അന്നേരം ആലോചിച്ചത് നിര്‍മാതാവിന്റെ കാര്യം മാത്രം, മാപ്പ് പറഞ്ഞ് ജൂഡ് ആന്റണി ജോസഫ്

കഴിഞ്ഞ ദിവസം നടന്‍ ആന്റണി വര്‍ഗീസിനെതിരെ സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. പിന്നാലെ ആന്റണി വര്‍ഗീസ് പത്രസമ്മേളനവും വിളിച്ചു തേര്‍ത്ത് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ നടനെതിരെയുള്ള പരാമര്‍ശത്തില്‍ ക്ഷമ പറഞ്ഞിരിക്കുകയാണ് ജൂഡ്.

പറഞ്ഞതില്‍ കുറ്റബോധമുണ്ടെന്നും സത്യമാണോ എന്നു പോലും തനിക്കറിയാത്ത കാര്യമായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും സംവിധായകന്‍ പറഞ്ഞു. അങ്ങനെ പറയേണ്ടിയിരുന്നില്ല, പറഞ്ഞ ടോണും മാറിപ്പോയി. അദ്ദേഹത്തിന്റെ സഹോദരിക്കും കുടുംബത്തിനും ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഞാന്‍ അവരോട് മാപ്പ് പറയുകയാണ്.

അത് പറയാന്‍ ഞാന്‍ അവരെ വിളിച്ചിരുന്നു, എന്നാല്‍ കിട്ടിയില്ല. ഞാന്‍ ആ നിര്‍മ്മാതാവിന്റെ കാര്യമേ അപ്പോള്‍ ആലോചിച്ചിരുന്നുള്ളു. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതോര്‍ത്തപ്പോള്‍ പറഞ്ഞു പോയതാണ്. ഉള്ളിലില്ലാത്ത ദേഷ്യമാണ് പുറത്തുവന്നത്. അത് ഭയങ്കര ചീപ്പ് ആയിപ്പോയി എന്നും ജൂഡ് പറഞ്ഞു.

അഭിനയിക്കാമെന്ന കരാറില്‍ ആന്റണി തന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയശേഷം സിനിമയില്‍ നിന്ന് പിന്മാറിയെന്നായിരുന്നു ജൂഡിന്റെ ആരോപണം. മലയാള സിനിമയില്‍ കഞ്ചാവും ലഹരിയും മാത്രമല്ല മനുഷ്യത്വമില്ലായ്മയും പ്രശ്‌നമാണെന്നും ആന്റണി വര്‍ഗീസ് വന്ന വഴി മറന്നെന്നും ജൂഡ് ആന്തണി കുറ്റപ്പെടുത്തിയിരുന്നു.

പിന്നാലെയാണ് ജൂഡിന്റെ പരാമര്‍ശം തന്റെ കുടുംബത്തെ അപമാനിക്കുന്നതും വ്യക്തിഹത്യയാണെന്നും ആരോപിച്ച് പെപ്പെ പ്രതികരിച്ചത്. ഒരു വര്‍ഷത്തെ വ്യത്യാസത്തിലാണ് നിര്‍മ്മാതാവില്‍ നിന്ന് പണം വാങ്ങിയതും സഹോദരിയുടെ വിവാഹം നടന്നതെന്നുമാണ് പണമിടപാടിന്റെ തെളിവ് മാധ്യമങ്ങള്‍ക്കു മുന്നില്‍ നിരത്തിക്കൊണ്ടാണ് നടന്‍ രംഗത്തെത്തിയത്.

Vijayasree Vijayasree :