‘കറുപ്പിനെ അലര്‍ജിയുള്ള ഏകാധിപതിയാണ് ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നത്’; അനീതിക്കെതിരെ കമ എന്ന് മിണ്ടാത്തവരാണ് സൂപ്പര്‍ സ്റ്റാറുകള്‍; വിമര്‍ശനവുമായി ജോയ് മാത്യു

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ജോയ് മാത്യു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍. കറുപ്പിനെ അലര്‍ജിയുള്ള ഏകാധിപതിയാണ് ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നതെന്നും അനീതിക്കെതിരെ കമ എന്ന് മിണ്ടാത്തവരാണ് സൂപ്പര്‍ സ്റ്റാറുകള്‍ എന്നും ജോയ് മാത്യു പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത സത്യമേവ ജയതേ വേദിയില്‍ വെച്ചായിരുന്നു ജോയ് മാത്യുവിന്റെ വാക്കുകള്‍.

‘ഞാന്‍ കോണ്‍ഗ്രസുകാരന്‍ ആണോ എന്ന് ചോദിച്ചാല്‍ എനിക്ക് തന്നെ അതറിയില്ല. ഇപ്പോള്‍ ഇന്ന് മുതലോ നാളെ മുതലോ എന്റെ പേര് വച്ച് ഫേസ്ബുക്കില്‍ ട്രോളുകള്‍ വരാന്‍ തുടങ്ങും, ഞാന്‍ കോണ്‍ഗ്രസാണ് കൊങ്ങിയാണെന്. അങ്ങനെയുള്ള കാര്യങ്ങളൊന്നും മുഖവിലയ്ക്ക് എടുക്കാത്ത ആളാണ് ഞാന്‍. ഞാനൊരു കലാകാരനാണ്, ഒരു നടനാണ്. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള നടനാണെന്നാണ് എനിക്ക് തോന്നുന്നത്.

ഞാനപ്പോള്‍ പൊതുസ്വത്താണ്. എന്റെ സിനിമ കോണ്‍ഗ്രസുകാര്‍ മാത്രം കാണണം, കമ്യൂണിസ്റ്റുകാര്‍ കാണേണ്ട, എന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ല. കാരണം ഞാന്‍ ജനങ്ങളുടെ സ്വത്താണ്. ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ കാണുന്നതും എന്റെ എഴുത്ത് വായിക്കുന്നതും ജനങ്ങളാണ്. അതില്‍ വേര്‍തിരിവില്ല. ജാതി വംശ വര്‍ണ വ്യത്യാസങ്ങളൊന്നും ഇല്ല. ഞാന്‍ അങ്ങനെ കാണുന്നുമില്ല.

നെറികേടിനെ നെറികേടെന്ന് പറയാന്‍ കാണിക്കുന്ന ആര്‍ജ്ജവത്തെയാണ് ‘സൂപ്പര്‍ സ്റ്റാര്‍’ എന്ന് വിളിക്കുകയെങ്കില്‍ ഞാന്‍ സൂപ്പര്‍ സ്റ്റാറാണ്. നിങ്ങള്‍ക്ക് ഒരുപാട് സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകും. പക്ഷേ സമൂഹത്തില്‍ നടക്കുന്ന എന്തെങ്കിലും ഒരു അനീതിക്കെതിരെ കമ എന്ന് മിണ്ടാന്‍ ധൈര്യമില്ലാത്തവരാണ്. അങ്ങനെ പറയുന്ന സുഖം ഞാന്‍ അനുഭവിക്കുന്നുണ്ട്.

എന്നെക്കാള്‍ പ്രശസ്തരും ആരാധകരും ഉള്ള ആളുകളെ വിളിക്കുന്നതിന് പകരം കുറച്ച് സിനിമകളിലൊക്കെ അഭിനയിച്ചു, കുറച്ച് കാര്യങ്ങളൊക്കെ പറയുന്നൊരാളെ വിളിച്ച് ഇത്രയും വലിയൊരു സദസിന് മുന്നില്‍ ഇരുത്തുക എന്ന് പറഞ്ഞാല്‍, എന്നില്‍ എന്തോ ഒരു നല്ല വശം ഉണ്ട്. ആ നല്ല വശം ഇത്രയെ ഉള്ളൂ അനീതി കണ്ടാല്‍ എതിര്‍ക്കുക. അതിന് നിങ്ങള്‍ കോണ്‍ഗ്രസുകാരനോ കമ്യൂണിസ്റ്റുകാരനോ ആകണമെന്നില്ല. പക്ഷേ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കില്ല. അത് വേറെ കാര്യം.

കാരണം ഒരൊറ്റ മുഖം ഉള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിമര്‍ശനങ്ങള്‍ അവര്‍ക്ക് സ്വീകാര്യമേ അല്ല. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കമ്മ്യുണിസ്റ്റുകാര്‍ തയ്യാറാവുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്വേച്ഛാധിപത്യം മാത്രമാണ്. കറുപ്പിനെ അലര്‍ജിയുള്ള ഏകാധിപതിയാണ് ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നത്’, ജോയ് മാത്യു പറഞ്ഞു.

തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടുന്ന ഒറ്റയാള്‍ പോരാളിയാണ് രാഹുല്‍ ഗാന്ധി. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. ന്യായാധിപന്മാരും കോടതിയും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇന്ത്യന്‍ അവ്‌സഥയില്‍ ഒരാള്‍ കള്ളന്‍ എന്ന് പറയാന്‍ കാണിച്ച അദ്ദേഹത്തിന്റെ ചങ്കൂറ്റത്തെ സ്വാഗതം ചെയ്യുകയാണെന്നും ജോയ് മാത്യു പറഞ്ഞു.

Vijayasree Vijayasree :