പ്രധാനമന്ത്രി വിരുന്നിനു വിളിച്ചാല്‍ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണ്; ജോയ് മാത്യു

മലയാള സിനിമ നടന്‍ എന്നതിനപ്പുറം ഇന്ന് തെന്നിന്ത്യന്‍ സിനിമകളുടെ ഭാഗമായി കൂടി മാറിയിരിക്കുന്ന ആളാണ് നടന്‍ ജോയ് മാത്യു. ഒരു അഭിനേതാവ് എന്നതിനപ്പുറം സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളില്‍ തന്റെ നിലപാടുകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി അദ്ദേഹം തുറന്ന് പറയാറുണ്ട്, അത്തരത്തില്‍ അദ്ദേഹം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വളരെ അധികം ശ്രദ്ധ നേടാറുമുണ്ട്, ഇപ്പോഴിതാ കേരളമാകെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് നരേന്ദ്രമോദിയുടെ വിരുന്നില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി പങ്കെടുത്തതും അദ്ദേഹത്തിനൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതും.

ഈ വിഷയത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് എളമരം കരീം എംപി ഉള്‍പ്പടെ ഉള്ളവര്‍ രംഗത്ത് വന്നിരുന്നു, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി ഇടയ്ക്കിടെ പറയുന്നത് പ്രേമചന്ദ്രനെ കണ്ടുകൊണ്ടാണോ എന്ന് സംശയിക്കണം. ബിജെപി എംപിമാരും ഘടകകക്ഷി എംപിമാരും പങ്കെടുത്ത വിരുന്നിലാണ് എന്‍ കെ പ്രേമചന്ദ്രന്‍ പങ്കെടുത്തത് എന്ന് മറക്കരുത് എന്നും എളമരം കരീം എംപി പറയുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നു പറയുകയാണ് നടന്‍ ജോയ് മാത്യു. അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെ,

അസഹിഷ്ണുതയുടെ ആള്‍രൂപങ്ങള്‍

പ്രധാനമന്ത്രി വിരുന്നിനു വിളിച്ചാല്‍ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്ന് ഞാന്‍ കരുതുന്നു. കാര്യങ്ങള്‍ പഠിച്ച് മാത്രം ഇജ്ജ്വലമായി സഭയില്‍ അവതരിപ്പിക്കുന്ന മികച്ച പാര്‌ലിമെന്ററിയന്‍ എന്ന് ഭരണപക്ഷം പോലും സമ്മതിക്കുന്ന പ്രേമചന്ദ്രന്‍ എം പി യെ ചായകുടിക്കാന്‍ വിളിക്കാന്‍ എനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട് .അപ്പോള്‍പ്പിന്നെ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രേമചന്ദ്രനെ ചായ കുടിക്കാന്‍ ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!

അപ്പോഴേക്കും അസഹിഷ്ണതയുടെ ആള്‍രൂപങ്ങളായ പാര്‍ട്ടി അടിമകള്‍ പ്രേമചന്ദ്രനെ സംഘിയാക്കി. മോദി സര്‍ക്കാരിന്റെ വക്താവായ ഗവര്‍ണറെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഓണത്തിനും വിഷുവിനും ഇഫ്ത്താറിനും ക്രിസ്തുമസ്സിനുമൊക്കെ ചായക്ക് വിളിക്കുന്നതില്‍ തെറ്റില്ല എന്നാണ് പാര്‍ട്ടി അടിമകള്‍ കരുതുന്നത്. എന്തിന് അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോള്‍ വീട്ടിലേക്ക് വിളിച്ച് ചായ കൊടുത്ത മുഖ്യമന്ത്രിയുടെ മര്യാദപോലും അണികള്‍ക്കില്ലാതെപോയതാണ് കഷ്ടം.

പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ താണു വണങ്ങി കൈകൂട്ടിപ്പിടിച്ച ആളുടെ മര്യാദയാണ് നമുക്ക് മാതൃകയാവേണ്ടത് എന്നകാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നിട്ടും പ്രേമചന്ദ്രനെ സംഘിയാക്കുന്നതില്‍ അടിമകളുടെ ഈ അത്യാവേശമാണ് എന്നെ അതിശയിപ്പിക്കുന്നത്.

എന്നാല്‍ വിപ്ലവകാരിയും തൊ.വ.(തൊഴിലാളി വര്‍ഗ്ഗ )നേതാവുമായ എളമരം കരീം ബി എം എസ് ന്റെ കുങ്കുമം പുതച്ച വേദിയില്‍ വലിഞ്ഞുകയറിയതിനെപ്പറ്റി ഒരു അടിമയ്ക്കും ഒന്നും മിണ്ടാനില്ല. മര്യാദയുടെ ഭാഷയും രാഷ്ട്രീയ വിയോജിപ്പും രണ്ടാണെന്ന് പാര്‍ട്ടി അണികള്‍ മനസ്സിലാക്കാത്തിടത്തോളം ഇവര്‍ അസഹിഷ്ണതയുടെ ആള്‍രൂപങ്ങളായിത്തന്നെ തുടരും.

Vijayasree Vijayasree :