വിവാദത്തിന് പിന്നാലെ വിവാദം; മലയാളി ഫ്രം ഇന്ത്യ തന്റെ തിരക്കഥയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് മാധ്യമപ്രവര്‍ത്തകന്‍

ഡിജോ ജോസ് ആന്റണി-നിവിന്‍ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യ്ക്ക് വിവാദത്തിന് പിന്നാലെ മറ്റൊരു വിവാദം കൂടി. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സാദിഖ് കാവില്‍ ആണ് സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ‘ആല്‍ക്കമിസ്റ്റ്’ എന്ന തിരക്കഥയില്‍ നിന്നും മോഷ്ടിച്ചാണ് മലയാളി ഫ്രം ഇന്ത്യ ചെയ്തത് എന്നാണ് സാദിഖിന്റെ വാദം.

ദുബായില്‍ നടന്ന പ്രസ് മീറ്റിലാണ് സാദിഖ് കാവില്‍ സംസാരിച്ചത്. ഇന്ത്യപാക് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രമേയം, പൂച്ച അടക്കമുള്ള പ്രധാന കഥാപാത്രങ്ങള്‍ തുടങ്ങി ഒട്ടേറെ സന്ദര്‍ഭങ്ങള്‍ തന്റെ തിരക്കഥയില്‍ നിന്നും എടുത്തതാണ്.

‘ആല്‍ക്കമിസ്റ്റ്’ എന്നാണ് തന്റെ സിനിമയുടെ ആദ്യ പേര് എന്ന് ‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും സമ്മതിക്കുന്നുണ്ട്. 2020 മുതല്‍ തന്റെ ചിത്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ സനീഷ് നമ്പ്യാര്‍ സംവിധാനം ചെയ്യാന്‍ തയ്യാറായിരുന്നെങ്കിലും ഡിജോ ജോസിന്റെ സിനിമയെ കുറിച്ച് അറിഞ്ഞതോടെ പിന്‍മാറി.

അടുത്തിടെ അന്തരിച്ച തിരക്കഥാകൃത്ത് നിസ്സാം റാവുത്തറുമായി കഥയും തിരക്കഥയും പങ്കുവെച്ചിരുന്നു. ‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥയും ആശയവുമെല്ലാം തന്റേതാണെന്ന് മറ്റൊരു എഴുത്തുകാരന്‍ നിഷാദ് കോയ അവകാശപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.

സിനിമാരംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന യുവചലച്ചിത്ര പ്രവര്‍ത്തകരെ നിരാശരാക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ എന്നും സാദിഖ് കാവിലിന് ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ ജിബിന്‍ ജോസ്, ഫിറോസ് ഖാന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

Vijayasree Vijayasree :