കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മലയാള താര സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്. ഇപ്പോഴിതാ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിന് ശേഷം ‘അമ്മ’ താര സംഘടന ആദ്യ എക്‌സിക്യൂട്ടീവ് യോഗം ചേർന്നിരിക്കുകയാണ്. നടി ജോമോളെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിത ഭാരവാഹിയായി തിരഞ്ഞെടുത്തു.
ഹേമ കമ്മറ്റി റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. അതിനാൽ അഭിപ്രായ പ്രകടനം നടത്തില്ല. സോഷ്യൽ മീഡിയ ഇടപെടൽ സജീവമാക്കും. രമേശ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു.
വിഷയം പരിഹരിക്കുന്നതിന് ഭരണഘടന ഭേദഗതി അടക്കം ആലോചിക്കാനും യോഗം തീരുമാനിച്ചു. നടൻ സത്യന്റെ മകനെ അമ്മയിലേയ്ക്ക് പുതിയ കമ്മറ്റി സ്വാഗതം ചെയ്തു. സതീഷ് സത്യന്റെ അപേക്ഷ കിട്ടിയിട്ടില്ല. അദ്ദേഹത്തെ നേരിട്ട് ഫോണിൽ ബന്ധപ്പെടും.
മെമ്പർഷിപ്പ് നൽകാനുള്ള നടപടികൾ ആരംഭിക്കുവാനും യോഗത്തിൽ ധാരണയായി. അർഹത ഉണ്ടായിട്ടും അമ്മയിൽ അംഗത്വം നൽകിയില്ലെന്ന് സതീഷ് സത്യൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
അതേസമയം, വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനിടെ രൂക്ഷമായ തർക്കം നടന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മൂന്ന് സ്ത്രീകൾക്കുള്ള സീറ്റ് ഒഴിച്ചിട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. അമ്മയുടെ ഭരണഘടന പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നാല് സീറ്റ് സ്ത്രീകൾക്കുള്ളതാണ്.
എന്നാൽ തിരഞ്ഞെടുത്തത് അനന്യയെ മാത്രമാണ് .മത്സരിച്ച സരയുവിനെയും അൻസിബയെയും ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങള്ക്ക് തുടക്കമായത്. പ്രശ്നം രൂക്ഷമായതോടെ അൻസിബയെയും സരയൂവിനെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പ്രശ്നം പരിഹരിച്ചത്.
അവശേഷിക്കുന്ന ഒരു സീറ്റിലേക്കുള്ള വനിതയെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുന്നതായിരിക്കും എന്നും അറിയിച്ചു. ഏകദേശം ഒരു മണിക്കൂറോളമാണ് തർക്കം നീണ്ട് നിന്നത്.