മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒന്നടങ്കം ഒരുപോലെ ആസ്വദിച്ചു. ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുമ്പോൾ ഇന്നും ആവർത്തിച്ച് കാണുന്ന ഈ സിനിമ മലയാളികൾക്ക് സമ്മാനിച്ചത് ചിരിയുടെ മാലപ്പടക്കം ആയിരുന്നു. അത്തരത്തിലൊരു സിനിമ ഇനി ഇൻഡസ്ട്രിയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയവും ആണ്.
ജോണി ആൻ്റണിയുടെ കരിയറിലെ തന്നെ ശ്രദ്ധേയമായ ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി മാറിയത്. തുടർന്ന് കൊച്ചി രാജാവ്, തുറപ്പുഗുലാൻ, സൈക്കിൾ, തോപ്പിൽ ജോപ്പൻ, താപ്പാന തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ അഭിനയ രംഗത്ത് സജീവമാണ് അദ്ദേഹം. ഉടൻ പുറത്തിറങ്ങാൻ പോകുന്ന ദിലീപ് ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിയിലും അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ലോഞ്ച് ചടങ്ങിൽ വെച്ച് തന്റെ ജീവിതത്തിൽ ദിലീപ് എന്ന വ്യക്തി ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ആ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
‘ഞാൻ മാജിക് ഫ്രെയിംസിന്റെ സിനിമയിൽ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. പക്ഷെ പണ്ട് മുതൽ തന്നെ അറിയാം. എങ്കിലും ഈ കോൾ വന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. ബിന്ഡോയും ഷാജസും ചേട്ടനും ഉണ്ടെന്ന് ആദ്യമേ തന്നെ പറഞ്ഞതുകൊണ്ട് ലിസ്റ്റിൻ പിന്നെ ഒന്നും പ്രത്യേകിച്ച് പറഞ്ഞില്ല, ഞാൻ വരുകയും ചെയ്തു. ഭയങ്കര അഭിമാനം ഉണ്ട്. ഇതിന് പിന്നാലെ മറ്റൊരു പടത്തിൽ കൂടെ ഞാൻ അഭിനയിച്ചു.’ ജോണി ആന്റണി പറയുന്നു.
ലിസ്റ്റിനെ കുറിച്ച് കേൾക്കുമ്പോൾ എനിക്ക് കുറച്ച് ഭയമൊക്കെ ഉണ്ടായിരുന്നു. എങ്ങനെയായിരിക്കും ഈ ക്രൂവിനോടൊക്കെ പെരുമാറുക എന്നതായിരുന്നു എന്റെ ആശങ്ക. പക്ഷേ ഈ കുട്ടികൾക്ക് വേണ്ട എല്ലാ കാര്യങ്ങളും ലിസ്റ്റിൻ ഭംഗിയായിട്ട് ചെയ്തിട്ടുണ്ടാകും. നമ്മൾ ഡയറക്ടർമാർ ആയിരുന്നതുകൊണ്ട് തന്നെ ഇവർ എന്ത് ചെയ്യുന്നു ഇവർക്ക് എന്ത് കൊടുക്കുന്നു എന്നൊക്കെ ഞാൻ വാച്ച് ചെയ്യാറുണ്ട്. ലിസ്റ്റൻ വേണ്ടതെല്ലാം അവർക്ക് കൊടുത്തിട്ടുണ്ട്.
പുതിയ ഡയറക്ടേഴ്സിന് നിങ്ങൾ ഒരു സിനിമ കൊടുക്കുമ്പോൾ നിങ്ങൾ ഒരു ജീവിതമാണ് കൊടുക്കുന്നത്. 23 വർഷം മുമ്പ് ദിലീപ് എന്ന ഈ മനുഷ്യൻ തന്ന ജീവിതമാണ് എന്റേത്. 22 വർഷമോ മറ്റോ ആയി മൂസ ഇറങ്ങിയിട്ട്. ഇന്നും ഞാൻ അതുകൊണ്ട് ജീവിച്ചു പോകുന്നു. അങ്ങനെ ഒരു വിൻഡോ വരുമ്പോൾ 10 കുടുംബങ്ങളുടെ അല്ലെങ്കിൽ 100 കുടുംബങ്ങളുടെ പ്രാർത്ഥന നിങ്ങൾക്ക് കിട്ടും. ഒരു കാലത്ത് നിങ്ങൾക്കൊന്നും ഒരു തോൽവിയും വരില്ല.
ദിലീപിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ, ചെയ്ത പടങ്ങളും വിജയങ്ങളും വെച്ച് നോക്കുമ്പോൾ മലയാള സിനിമയിൽ എന്നല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയധികം ആവറേജുള്ള ഒരു നടൻ ദിലീപ് മാത്രമായിരിക്കും. ദിലീപ് എന്റെ സുഹൃത്തായതുകൊണ്ട് പറയുകയല്ല, കണക്കുകളാണ് ഞാൻ പറയുന്നത്. സിനിമ നന്നായാൽ എല്ലാ വിമർശനങ്ങളെയും അതിജീവിച്ച് ഓടാനുള്ള ഓടിക്കയറാനുള്ള കപ്പാസിറ്റി ദിലീപിനുണ്ട്. അത് ദിലീപ് അർഹിക്കുന്നത്.
ദിനംപ്രതി എത്രയോ ആളുകൾ എന്റെ അടുത്ത് വന്ന് ദിലീപേട്ടന്റെ അടുത്ത് ഒരു കഥ പറയാൻ പറ്റുമോയെന്ന് ചോദിക്കാറുണ്ട്. അതുപോലെ ആളുകൾക്ക് ഇഷ്ടമുള്ള താരമാണ് ദിലീപ്. നിങ്ങൾ ചാനലുകൾ തുറന്ന് നോക്കൂ.. അവിടെ എല്ലാ ദിവസവും ദിലീപിന്റ പടങ്ങൾ കാണും. ഷാഫി ചെയ്ത പടങ്ങൾ. ഞാൻ ചെയ്ത പടങ്ങൾ, ലാൽ ജോസ് ചെയ്ത പടങ്ങൾ അങ്ങനെ ഒന്നിന് പിറകെ ഒന്നായ വന്നുകൊണ്ടിരിക്കുകയാണ്. ഈ സിനിമ ഒരു സൂപ്പർ ഹിറ്റായിരിക്കുമെന്ന് ദിലീപിന് ഞാൻ ഉറപ്പ് നൽകുന്നു.
കാരണം നിങ്ങളെ സ്നേഹിക്കുന്ന ഞാൻ ഉൾപ്പെടെയുള്ള ആളുകളുടെ പ്രാർത്ഥനയും ആഗ്രഹവും ആവേശവുമാണ് ഈ സിനിമ. ഈ പടത്തിലേക്ക് എന്നെ വിളിച്ചതിൽ വളരെ സന്തോഷമുണ്ട്. ഷാരിസ് നല്ല രീതിയിൽ എഴുതി. വിൻഡോ നല്ല രീതിയിൽ എടുത്തു. ദിലീപിന്റെ ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ ഇവിടെയുണ്ട്. എനിക്ക് അറിയാം അവരൊക്കെ ചങ്ക് പറിച്ച് കൊടുക്കുന്നവരാണ്. അതുപോലെ ദിലീപിനൊപ്പം നിൽക്കുന്ന ആയിരക്കണക്കിന് ആളുകളുണ്ട്. ഈ സിനിമ സൂപ്പർ ഹിറ്റാകട്ടേയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് കാലമായി സിഐഡി മൂസയുടെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടക്കുന്നുണ്ട്. ഇതേ കുറിച്ചും ജോണി ആന്റണി അടുത്തിടെ പറഞ്ഞിരുന്നു. മൂസ 2 നന്നായി എഴുതി വരികയാണെങ്കിൽ, രസകരമായ ആ കോമ്പോ ഒന്നിച്ച്, അന്ന് എങ്ങനെ തുടങ്ങിയോ ആ ഊർജ്ജത്തിൽ ഒന്നിച്ച് നിന്ന് മുന്നോട്ട് പോകുക ആണെങ്കിൽ തീർച്ചയായും മൂസ 2 ഉണ്ടാകും.
അത് സംഭവിക്കാനാണ് നമ്മൾ എല്ലാം ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും. ഇത് പുതിയൊരാൾ ചെയ്‌തെങ്കിൽ ബെറ്റർ ആകുമെന്ന് പറയിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. ആദ്യ ഭാഗത്തെ പോലെ തന്നെ കട്ടയ്ക്ക് പിടിച്ച് എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും. അത് ഞാൻ ഉറപ്പ് തരികയാണ്. സ്‌കോട്ട്‌ലാന്റിൽ ആയിരിക്കും ഇൻട്രോഡക്ഷൻ സോങ്’, എന്നാണ് ജോണി ആന്റണി പറഞ്ഞത്.
ആദ്യഭാഗത്ത് ഉണ്ടായിരുന്ന പല അഭിനേതാക്കളും ഇന്നില്ലല്ലോ എന്ന ചോദ്യത്തിന്, ‘തുടർച്ചകൾ വന്നിട്ടുള്ള സിനിമകളിൽ ഒരിക്കലും ഒരു കഥാപാത്രവും നിലനിൽക്കണമെന്ന് നിർബന്ധം ഇല്ല. എനിക്ക് തോന്നുന്നു രണ്ടാം ഭഗത്തിൽ മൂസയും അർജുനും ഉണ്ടായാൽ മതി. അങ്ങനെ ചിന്തിച്ചാലേ പറ്റുള്ളൂ.
ഇല്ലാത്തവരെ നമുക്ക് കൊണ്ട് വരാൻ പറ്റില്ല. നഷ്ടങ്ങൾ നഷ്ടങ്ങൾ തന്നെയാണ്. പക്ഷേ പുതിയ ആൾക്കാരെ വച്ചത് നികത്താൻ ശ്രമിക്കും. ഒരുപാട് കടമ്പകൾ ഉണ്ട് അതിന്’, എന്നായിരുന്നു ജോണി ആന്റണിയുടെ മറുപടി. പവി കെയർ ടേക്കർ എന്ന ദിലീപ് ചിത്രത്തിന്റെ പ്രമോഷൻ പ്രസ്മീറ്റിനിടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം.
സിഐഡി മൂസ എടുക്കുന്നത് ദിലീപിന്റെ പ്രതിസന്ധി പരിഹരിക്കാനല്ല. ദിലീപിന്റെ പ്രതിസന്ധിയുടെ പീക്ക് ടൈമിൽ നിൽക്കുമ്പോഴാണല്ലോ രാമലീല വരുന്നത്. സിനിമ സംബന്ധമായി ദിലീപിന് ഒരു പ്രതിസന്ധി ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. കേസുമായി ബന്ധപ്പെട്ട് പ്രതിസന്ധികളുണ്ടാകാം. അത് കോടതി തീരുമാനിക്കട്ടെ. അതിനകത്ത് നമ്മളിപ്പോൾ കമന്റ് പറയേണ്ട കാര്യമില്ല എന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.
സിഐഡി മൂസ റിലീസ് ചെയ്തിട്ട് 20 വർഷം പൂർത്തിയായ വേളയിൽ ദിലീപ് പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായികുന്നു. ‘മൂസ വീണ്ടും തിരിച്ചുവരും. സിഐഡി മൂസയുടെ 20 വർഷങ്ങൾ,’ എന്നാണ് ദിലീപ് കുറിച്ചത്. ഇത് സിനിമാ പ്രേമികൾക്ക് ആവേശം പകർന്നിരുന്നു. ഇപ്പോൾ ജോണി ആന്റണിയുടെ വാക്കുകൾക്ക് പിന്നാലെ ദിലീപിൽ നിന്നും ആ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
2003 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസ് ചെയ്തത്. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ഭാവന, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സലിം കുമാർ, സുകുമാരി, ബിന്ദു പണിക്കർ, മുരളി, ക്യാപ്റ്റൻ രാജു, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
അതേസമയം, ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രിൻസ് ആന്റ് ഫാമിലി. ദിലീപ് നായകനാകുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സിദ്ധീഖ്, മഹിമ നമ്പ്യാർ, ഉർവ്വശി, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ജോണി ആന്റണി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പവി കെയർടേക്കർ ആയിരുന്നു ദിലീപിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം പക്ഷെ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു. ഭഭബ ആണ് ദിലീപിന്റേതായി അണിയറയിലുള്ള മറ്റൊരു സിനിമ.
ഈ വേളയിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. പല ആർട്ടിസ്റ്റുകളുടെ കൂടേയും ഞാൻ സിനിമകൾ ചെയ്തിട്ടുണ്ട്. ദിലീപേട്ടൻ എന്ന വ്യക്തിയുടെ കൂടെ ആദ്യമായിട്ടാണ് സിനിമ ചെയ്യുന്നത്. ഓരോരുത്തരുടേയും ചെറുപ്പത്തിൽ ഓരോരുത്തരെയാണ് ഹീറോയായിട്ട് കാണുന്നത്. എന്റെ ചെറുപ്പത്തിൽ ദിലീപേട്ടൻ വളരെ വലിയ ഹീറോയാണ്. എന്നെ സംബന്ധിച്ച്, എന്നെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ഹീറോയാണ് ദിലീപേട്ടൻ. അദ്ദേഹം അഭിനയിച്ച സിനിമകളുടെ ലൊക്കേഷനിൽ പോയിട്ടുണ്ട്. പിന്നീട് ഞാൻ സിനിമയിലേക്ക് വന്നു. പല നായകന്മാരുമായി സഹകരിക്കാൻ പറ്റിയിട്ടുണ്ട്.
ദിലീപേട്ടനുമായി ആദ്യമായി സഹകരിക്കുന്ന സിനിമയാണിത്. പക്ഷെ നമ്മളൊരു സിനിമ എടുക്കുമ്പോൾ നിർമ്മാതാവിനെ സംബന്ധിച്ച് റിസ്‌ക് ആണ്. എല്ലാവർക്കും നല്ല സമയമുണ്ട്, മോശം സമയമുണ്ട്. ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല. എല്ലാവർക്കും അറിയുന്നതാണ്. ആ സമയത്താണ് ഞാൻ ഈ സിനിമ ചെയ്യുന്നത്.
ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു. മലയാളത്തിൽ വേറെ ഹീറോ ഇല്ലാത്തതുകൊണ്ടാണോ എന്ന് വരെ ചോദിച്ചു. പക്ഷെ ഞാൻ എടുത്തത് എന്നെ ഒരുപാട് ചിരിപ്പിച്ച ഹീറോയെ വച്ചാണ്. കുറ്റം ചെയ്തതെന്ന് തെളിയുന്നത് വരെ ഒരാൾ കുറ്റാരോപിതൻ മാത്രമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതായിരുന്നു എന്റെ ധൈര്യം. ഈ സബ്ജക്ടിലുള്ള ധൈര്യം ഇത് ദിലീപേട്ടൻ ചെയ്താൽ മാത്രമാണ് ഈ സിനിമ തീയേറ്ററിൽ വർക്കാകൂ എന്നതു കൊണ്ടാണ് ഞങ്ങൾ ദിലീപേട്ടന്റെ അടുത്തെത്തിയത്.
ടൈറ്റിൽ പോലും വരുന്നതിന് മുമ്പ്, ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നൊക്കെ തീരുമാനിക്കും മുമ്പ്, ദിലീപിന്റെ ഒരു സിനിമ തുടങ്ങിയ അന്ന് മുതൽ നെഗറ്റീവുകൾ വന്നു കൊണ്ടിരിക്കുകയാണ്. ഇതെന്താണ് ഇങ്ങനെ നെഗറ്റീവ് വരുന്നതെന്ന് ഞാൻ ദിലീപേട്ടനോട് ചോദിച്ചിരുന്നു. ലിസ്റ്റിൻ ആദ്യമായിട്ടല്ലേ എന്നെ വച്ച് സിനിമ ചെയ്യുന്നത്. അതാണ്, കുറച്ച് കഴിയുമ്പോൾ മനസിലാകും. ഞാനിത് കുറേ നാളുകളായി ശീലിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ എന്ത് പറഞ്ഞാലും നെഗറ്റീവായിട്ടേ പോവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞുവെന്നും ലിസ്റ്റിൻ പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു.