മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്. അത് ട്രീറ്റ്മെന്റിലാണ്. പിന്നെ നമ്മൾ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല; ജോൺ ബ്രിട്ടാസ്

പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ആരാധകർക്ക്. ഏറ്റെടുക്കുന്ന വേഷങ്ങളോടുള്ള നടന്റെ ആത്മാർത്ഥത, ഏത് മേഖലയിലുള്ളവർക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിൻറെ തഴമ്പുകളില്ലാതെ സിനിമാ ലോകത്തേയ്ക്കെത്തിയ പി.ഐ.മുഹമ്മദ് കുട്ടി മമ്മൂട്ടിയായി പിന്നെ മമ്മൂക്കയാക്കി ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.

മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മമ്മൂ‌ട്ടിയ്ക്ക് കുടലിൽ അർബുദം സ്ഥിരീകിരിച്ചെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിംഗിൽ നിന്നും മാറി നിൽക്കുകയാണെന്നും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമായിരുന്നു വാർത്തകൾ. അതിന് പിന്നാലെ മോഹൻലാൽ ശബരിമലയിൽ പ്രിയപ്പെട്ട ഇച്ഛക്കയ്ക്കായി നടത്തിയ വഴിപാടും, ഒരുപാട് ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി.

എന്നാൽ എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ അദ്ദേഹത്തിൻറെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ ജോൺ ബ്രിട്ടാസ് മമ്മൂട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്.

‘മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്. അത് ട്രീറ്റ്മെന്റിലാണ്. പിന്നെ നമ്മൾ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല. അദ്ദേഹം വളരെ ഹെയിൽ ആന്റ് ഹാർട്ടിയാണ്. അഭിമുഖത്തിന് വരുന്നതിന് 10 മിനിറ്റ് മുൻപ് വരെ ഞങ്ങൾ സംസാരിച്ചു. ഇപ്പോൾ ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കാറുണ്ട്, എല്ലാ കാര്യവും സംസാരിക്കാറുണ്ട്.

മമ്മൂക്ക ഭയങ്കരമായി നിരീക്ഷിക്കുന്ന ആളാണ്. നിലമ്പൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ ഞാൻ അറിയുന്നത് മമ്മൂക്കയിൽ നിന്നാണ്. ഞാൻ കാശ്മീരിൽ പോയപ്പോൾ മമ്മൂക്ക വിളിച്ചു, നിലമ്പൂരിലെ കാര്യങ്ങൾ ഇങ്ങനെയാണെന്ന് പറഞ്ഞു, ഓരോരുത്തരുടെ പ്രസ്താവന അടക്കം പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതിക വിദ്യ വന്നാൽ, ഫോൺ വന്നാൽ അതിന്റെ എല്ലാ കാര്യവും മമ്മൂക്ക പഠിച്ച് വെക്കും. ഓരോരുത്തരുടെ ശരീരഭാഷയടക്കം പഠിച്ചുവെക്കും.

എനിക്ക് തൊണ്ട വേദനയുടെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാൻ തിരുവനന്തപുരത്ത് ടാഗോറിലാണ് നടക്കാൻ പോകുന്നത്. ആ സമയത്ത് അവിടെ നല്ല കാറ്റാണ്. തൊണ്ട വേദനയുടെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ഇയർ പോഡുവെച്ച് നടക്കാൻ, പാട്ട് കേൾക്കാനും. അങ്ങനെ പാട്ട് കേട്ട് നടപ്പായി. രണ്ട് ഗുണം ഉണ്ടായി. ചെവിയിലൂടെ കാറ്റ് അടുക്കുന്നത് കാരണമുള്ള തൊണ്ടവേദന പോയി, മറ്റൊന്ന് വിനോദവുമായി. മമ്മൂട്ടിക്ക് എന്തുകൊണ്ട് സിപിഎം രാജ്യസഭ സ്ഥാനം നൽകുന്നില്ലെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-‘മമ്മൂക്കയ്ക്ക് ഏത് സ്ഥാനവും എപ്പോൾ വേണമെങ്കിലും കിട്ടുമല്ലോ. പക്ഷെ മമ്മൂക്കയ്ക്ക് അങ്ങനെയൊരു ആഗ്രഹം പോലും ഇല്ല.

കൈരളിയിൽ വന്ന ശേഷമാണ് എനിക്ക് മമ്മൂട്ടിയുമായി ബന്ധം ഉണ്ടാകുന്നത്. ഒരു കമ്പനിയുടെ ചെയർമാനും എംഡിയും തമ്മിൽ എന്തെങ്കിലുമൊരു വിഷയത്തിൽ ആശയപ്രശ്നം വരും. ഞങ്ങൾ തമ്മിൽ ഒരിക്കൽ പോലും ഒരു ചെറിയ വിഷയത്തിൽ പോലും പ്രശ്നം ഉണ്ടായിട്ടില്ല. അതിനൊരു പ്രധാന കാരണം അദ്ദേഹത്തിന് ഇതിലൊരിക്കൽ പോലും സ്ഥാപിത താത്പര്യമില്ല. എനിക്കും അങ്ങനെ തന്നെയാണ്. കാര്യങ്ങൾ നന്നായി നടക്കണമെന്നില്ലാതെ. താത്പര്യം വരുമ്പോഴാണ് പ്രശ്നങ്ങൾ വരുന്നത്.

കൂട്ടായ്മയിലൂടെയാണ് എല്ലാം വിജയിക്കുന്നത്. മമ്മൂട്ടി ഒരു നടനായി സിനിമയിൽ വന്നത് കൊണ്ട് മാത്രം ഒരു സിനിമ വിജയിക്കില്ല. മുഖത്ത് പതിക്കുന്നൊരു ഷെയ്ഡാണ് കഥാപാത്രത്തെ കത്തി ജ്വലിപ്പിക്കുന്നത്. അദ്ദേഹവുമായി നിരന്തരം സംസാരിക്കുന്നത് കൊണ്ട് ഇങ്ങനെ കുറെ കാര്യങ്ങൾ ഞങ്ങൾ സംസാരിക്കും. പൊളിറ്റിക്സിലും ടീമാണ് വർക്കാവുന്നത് എന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

അതേസമയം, വർഷങ്ങളായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന മമ്മൂട്ടിക്ക് രാജ്യസഭാംഗത്വം അടക്കം ഇതുവരെ ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പ് പറഞ്ഞിരുന്നതും വാർത്തയായിരുന്നു. മമ്മൂട്ടി ഇപ്പോഴും സിപിഎമ്മിൽ അംഗമല്ല, സഹയാത്രികനാണ്. മമ്മൂട്ടി കൈരളി ചാനലിന്റെ ചെയർമാനായിട്ട് 25 വർഷം കഴിഞ്ഞു.

ചാനലിന്റെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തെ ഒരു ഇടതുപക്ഷ സഹയാത്രികനായിട്ടാണ് കരുതപ്പെട്ടിരുന്നത്. അതിന് ശേഷം വന്ന സുരേഷ് ഗോപി രാജ്യസഭാംഗമായി, പാർലമെന്റ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് കേന്ദ്ര മന്ത്രിയായി. ഇടതുപക്ഷ സഹയാത്രികനായി മമ്മൂട്ടി വന്നപ്പോൾ സ്വാഭാവികമായും അദ്ദേഹത്തിന് ഒരു രാജ്യസഭാ പദവി കിട്ടുമെന്ന് കരുതി.

ഈ 25 വർഷത്തിനിടയിലും അദ്ദേഹത്തിന് രാജ്യസഭാ പദവി കിട്ടിയില്ല. അദ്ദേഹത്തിന് പത്മശ്രീ പുരസ്‌ക്കാരം കിട്ടിയത് കോൺഗ്രസ് ഭരിക്കുന്ന കാലഘട്ടത്തിൽ കോൺഗ്രസ് സർക്കാരുകളുടെ സംഭാവനയാണ്. സിപിഎമ്മിന്റെ ഭരണം വന്ന സമയങ്ങളിൽ സ്റ്റേറ്റ് അവാർഡുകൾ നോക്കിയാൽ പോലും മമ്മൂട്ടിക്ക് കിട്ടിയിട്ടില്ല. സിപിഎം സഹയാത്രികനായി നിന്നത് കൊണ്ട് മമ്മൂട്ടിക്ക് വ്യക്തിപരമായി ഒരു ലാഭവും കിട്ടിയിട്ടില്ല. അതിൽ മമ്മൂട്ടിക്ക് വ്യസനമുണ്ട്. ഞാൻ കൈരളിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ആളാണ്. കൈരളിയുടെ 25ാം വാർഷികവുമായി ബന്ധപ്പെട്ട ഒരു യോഗത്തിൽ മമ്മൂട്ടി അധ്യക്ഷത വഹിക്കും എന്നാണ് താൻ കരുതിയത്.

എന്നാൽ ടിവി നോക്കിയപ്പോൾ മമ്മൂട്ടിയല്ല അധ്യക്ഷൻ. പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മമ്മൂട്ടി സാധാരണ എല്ലാ ജനറൽ ബോഡി യോഗത്തിലും പങ്കെടുക്കുന്ന ആളാണ്. ഇപ്പോൾ അദ്ദേഹം ജനറൽ ബോഡിയിൽ പങ്കെടുക്കുന്നത് ഓൺലൈനിലാണ്. മമ്മൂട്ടി കൈരളിയുടെ ഓഫീസിലോ, അദ്ദേഹം ഉദ്ഘാടനം ചെയ്യേണ്ട യോഗത്തിലോ പോലും വരാറില്ല എന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിന് ചില സ്വകാര്യ ദുഖങ്ങൾ ഉണ്ടെന്ന് വളരെ അടുത്ത സുഹൃത്തുക്കൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ ആ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.

2024 സെപ്റ്റംബർ ൽ ചെറിയാൻ ഫിലിപ്പ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു;

കൈരളി ടി വി ചെയർമാൻ മമ്മൂട്ടി താമസിയാതെ സി.പി.എം ബന്ധം ഉപേക്ഷിക്കും. കാൽ നൂറ്റാണ്ടിലേറെയായി സി.പി.എം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം ബന്ധത്തിന്റെ പേരിലാണ്.

സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണ്. എം.എൽ.എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സി.പി.എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഢനം സഹിക്കാൻ വയ്യാതെയാണ്. മുസ്ലീം ലീഗിൽ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബി.ജെ.പിയിൽ ചേർന്ന അൽഫോൻസ് കേന്ദ്ര മന്ത്രിയുമായി.

കെ.ടി.ജലീൽ അൻവറിന്റെ പാത പിന്തുടരുമെന്ന് തീർച്ചയാണ്. അൻവർ ഉയർത്തിയ എല്ലാ പ്രശ്നങ്ങളോടും ജലീൽ ആഭിമുഖ്യം പുലർത്തിയിട്ടുണ്ട്. പലഘട്ടങ്ങളായി കോൺഗ്രസിൽ നിന്നും സി.പി.എം -ൽ ചേർന്നവരെല്ലാം മരണക്കെണിയിലാണ്. ചിലർക്ക് അപ്പ കഷണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണ് എന്നായിരുന്നു പറഞ്ഞിരുന്നത്.

അതേസമയം, മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ അദ്ദേഹത്തിന്റെ ആരോ​ഗ്യവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. . മമ്മൂക്കയെ ഇതുവരെ വിളിച്ചിട്ടില്ല. മമ്മൂക്കയുടെ കാര്യം അറിയാവുന്നത് കൊണ്ടാണ് വിളിക്കാഞ്ഞത്.

ഈ പറയുന്ന പ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇല്ല. ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ട്. സാധാരണ ആളുകൾക്കൊക്കെ വരുന്ന അസുഖമാണ്. അതിന്റെ ചികിത്സ നടക്കുന്നുണ്ട്. എല്ലാം ഏകദേശം കഴിഞ്ഞു. അടുത്ത മാസം മുതൽ അദ്ദേഹം സജീവമാകും. നോമ്പ് കാരണമാണ് അദ്ദേഹം അഭിനയിക്കാതിരുന്നത്. അടുത്ത മാസത്തോടെ മഹേഷ് നാരായണന്റെ സിനിമകളിൽ സജീവമാകും എന്നും ബാദുഷ പറഞ്ഞു.

കേട്ടിടത്തോളം ഒന്നും പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടർമാരുടെ അഭിപ്രായമെന്നാണ് തമ്പി ആന്റണി പ്രിയ താരത്തെ കുറിച്ച് സോഷ്യൽ‌മീഡിയയിൽ എഴുതിയത്. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ് തമ്പി ആന്റണിയും മമ്മൂട്ടിയും. മമ്മൂട്ടി… മലയാളികളുടെ മമ്മൂക്ക. കുടലിലെ ക്യാൻസർ കൊള്നോസ്കോപ്പിയിലൂടെയാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അമ്പത് വയസ് കഴിഞ്ഞാൽ പത്ത് വർഷത്തിൽ ഒരിക്കലാണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കിൽ എല്ലാവരും ചെയ്യേണ്ടതാണ്. ഇത് എല്ലാ വർഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീർച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരുന്നിരിക്കണം. ഭക്ഷണ കാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കിൽ അഭിനയിക്കുബോൾ ഞങ്ങൾ അമ്പിളിചേട്ടനുമൊത്ത് ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. ഫിഷ് ഫ്രൈ ഉൾപ്പടെ പല മീൻ വിഭവങ്ങൾ കൊണ്ടുവന്ന പ്ലേറ്റ് മമ്മൂക്ക ഞങ്ങളുടെ അടുത്തേക്ക് മാറ്റിവെക്കും.

അടുത്തിരിക്കുന്നവർക്ക് കൊടുക്കാൻ ഒരു മടിയുമില്ല മമ്മൂക്കയ്ക്ക്. അതറിയാവുന്ന അമ്പിളിചേട്ടൻ ആ വിവരം എന്നോടത് നേരത്തെ പറഞ്ഞിരുന്നു. അന്നേ ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷണരീതി. ഇപ്പോൾ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടിരിക്കാം. എന്നാലും തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്… കേട്ടിടത്തോളം ഒന്നും പേടിക്കാനില്ലെന്ന് തന്നെയാണ് ഡോക്ട്ടർന്മാരുടെ അഭിപ്രായമെന്നും കേട്ടു.

ഓപറേഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപത് വർഷംകഴിഞ്ഞിട്ടും പൂർണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂർണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളിൽ സജീവമാകും എന്നതിൽ ഒരു സംശയവുമില്ല. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു എന്നായിരുന്നു തമ്പി ആന്റണിയുടെ കുറിപ്പ്.

Vijayasree Vijayasree :