തമിഴ് താരം രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ സിനിമാ ലോകത്ത് ഏറെ ചർച്ചകൾക്കും പൊട്ടിത്തെറികൾക്കുമാണ് വഴിവെച്ചിരിക്കുന്നത്. ഇപ്പോഴിതാ രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടെ തമിഴ് നടൻ ജീവയും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിലായി.
തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നുമാണ് ജീവ പ്രതികരിച്ചത്. മാധ്യമപ്രവർത്തകർ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതോടെയാണ് ജീവ ക്ഷുഭിതനായത്. തുടർന്ന് ജീവ പ്രകോപിതനാവുകയും മാധ്യമപ്രവർത്തകരോട് തട്ടിക്കയറുകയും തുടർന്ന് മാധ്യമപ്രവർത്തകരുമായി വാക്കേറ്റവുമുണ്ടായി.
കാരവാനിൽ രഹസ്യ ക്യാമറ വെച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് രാധിക ശരത്കുമാർ നടത്തിയത്. രഹസ്യക്യാമറയിലൂടെ പകർത്തിയ ദൃശ്യങ്ങൾ സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുന്നുവെന്നും രാധിക പറയുന്നു.
നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;
എല്ലാ ഭാഷകളിലും ഇത്തരം പ്രശ്നങ്ങളുണ്ട്. കേരളത്തിൽ ഞാൻ കണ്ട ഒരു കാര്യമുണ്ട്. സെറ്റിലൂടെ നടന്ന് പോകുമ്പോൾ കുറേ ആളുകൾ ചുറ്റും കൂടിയിരുന്ന് എന്തോ കണ്ട് ചിരിക്കുന്നു. ഞാനും അത് കണ്ടു. അപ്പോൾ ഞാൻ അവിടെ ഉള്ള ഒരാളെ വിളിച്ച് എന്താണ് എല്ലാവരും ഇങ്ങനെ ചിരിക്കുന്നതെന്ന് ചോദിച്ചു. എല്ലാ കാരവാനിലും ക്യാമറ വെച്ച് സ്ത്രീകൾ വസ്ത്രം മാറുന്ന രംഗങ്ങൾ അവർ എടുത്തിരിക്കുന്നത് അപ്പോഴാണ് അറിയുന്നത്’.
ഒരോ നടിമാരുടെയും പേരിൽ പ്രത്യേകം ഫോൾഡറുകൾ ഉണ്ട്. ഏത് സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇത് നടന്നതെന്ന് ഞാൻ പറയില്ല. ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താൻ അല്ല ഉദ്ദേശിക്കുന്നത്.
ഈ സിസ്റ്റം തന്നെ പ്രശ്നമാണ്. ആ സംഭവത്തോടെ കാരവാനിൽ പോകുക എന്നത് വലിയ ഭയമായിരുന്നു. നമ്മളെ സംബന്ധിച്ച് കാരവാൻ ഒരു സ്വകാര്യ ഇടം ആണല്ലോ. അപ്പോൾ തന്നെ ഞാൻ അവിടെ ശബ്ദം ഉയർത്തി.
കാരവാനിനുള്ളിൽ ഒരു ക്യാമറയെങ്കിലും ഉണ്ടെങ്കിൽ ഞാൻ ചെരുപ്പുകൊണ്ട് അടിക്കുമെന്ന് പറഞ്ഞു. ഭാഷയുടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. അതിന് ശേഷം കാരവാനിലേക്ക് പോകാതെ റൂമിലേയ്ക്കാണ് പോയതെന്നും രാധിക പറഞ്ഞിരുന്നു.