ദൃശ്യം സിനിമ കുറ്റകൃത്യത്തിന് കാരണമാകുമെന്ന പ്രചാരണം ശരിയല്ല, മൃതദേഹം തറയിലോ മണ്ണിലോ കുഴിച്ചിടുന്ന രീതി സിനിമ ഇറങ്ങും മുമ്പ് തന്നെ ഒരുപാട് ഉണ്ടായിട്ടുണ്ടെന്ന് ജീത്തു ജോസഫ്

ചങ്ങനാശ്ശേരിയിലെ കൊലപാതകം ‘ദൃശ്യം മോഡല്‍ കൊല’ എന്ന് പറയുന്നതിനെതിരെ സംവിധായകന്‍ ജീത്തു ജോസഫ്. ആലപ്പുഴ ആര്യാട് നിന്നും കാണാതായ യുവാവിന്‍രെ മൃതദേഹം ചങ്ങനാശ്ശേരിയിലെ സുഹൃത്തിന്റെ വീടിന് പിന്നിലെ തറയ്ക്കുള്ളില്‍ നിന്നാണ് കണ്ടെടുത്തത്. ദൃശ്യം സിനിമയാണ് കൊലക്ക് കാരണമെന്ന് കരുതുന്നില്ല എന്നാണ് ജീത്തു ജോസഫ് പറയുന്നത്.

മൃതദേഹം തറയിലോ മണ്ണിലോ കുഴിച്ചിടുന്ന രീതി സിനിമ ഇറങ്ങും മുമ്പ് തന്നെ ഒരുപാട് ഉണ്ടായിട്ടുണ്ട്. സിനിമ കുറ്റകൃത്യത്തിന് കാരണമാകുമെന്ന പ്രചാരണം ശരിയല്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.

അബദ്ധത്തില്‍ സംഭവിക്കുന്ന കൊലപാതകവും മൃതദേഹം ഒളിപ്പിക്കാന്‍ മോഹന്‍ലാലിന്റെ കഥാപാത്രം ജോര്‍ജ്ജ് കുട്ടി നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളുമാണ് ദൃശ്യത്തെ സൂപ്പര്‍ ഹിറ്റാക്കി മാറ്റിയത്. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം 2021 ല്‍ ഒ.ടി.ടി റിലീസായി ഇറങ്ങിയപ്പോഴും സൂപ്പര്‍ ഹിറ്റായിരുന്നു.

സിനിമ ഇറങ്ങിയതിന് ശേഷം ദൃശ്യം മോഡല്‍ കൊല സംസ്ഥാനത്ത് പലതവണ ചര്‍ച്ചയായതാണ്. 2021 ല്‍ ഇരിക്കൂറില്‍ അതിഥി തൊഴിലാളിയുടെ മരണവും ദൃശ്യം മോഡല്‍ കൊലയായിരുന്നു. ആഷികുള്‍ ഇസഌമിനെ സുഹൃത്ത് കൊന്ന് പണി നടക്കുന്ന ശൗചാലയത്തില്‍ മൃതദേഹം ഇട്ട് കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു.

2019ലെ ഉദയം പേരൂര്‍ കൊല അറിയപ്പെട്ടത് ദൃശ്യത്തിന്റെയും തമിഴ് ചിത്രം ’96’ ന്റെയും പേരില്‍ ആയിരുന്നു. പ്രേം കുമാര്‍ ഭാര്യ വിദ്യയെ കാമുകി സുനിതക്കൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ലോറിയിലും ഇട്ടു. സ്‌കൂളിലെ പഴയ സുഹൃത്തുക്കളുടെ 96 മോഡല്‍ കൂടിക്കാഴ്ചയിലായിരുന്നു പ്രേം കുമാറും സുനിതയും തമ്മിലെ പഴയ പ്രണയം വീണ്ടും സജീവമായത്.

Vijayasree Vijayasree :