ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടി ജയറാമും ദിലീപും; മരണവാര്‍ത്തയറിഞ്ഞ് ആശുപത്രിയിലേയ്ക്ക് എത്തി താരങ്ങള്‍

നടന്‍ ഇന്നസന്റിന്റെ അന്ത്യനിമിഷത്തില്‍ ആശുപത്രിയിലുണ്ടായിരുന്നത് ഉറ്റസുഹൃത്തുക്കളായ സിനിമാപ്രവര്‍ത്തകര്‍. ഗുരുതരാവസ്ഥയില്‍ ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ കഴിയുകയാണെന്ന് എല്ലാവരും അറിഞ്ഞതാണെങ്കിലും അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര പ്രവര്‍ത്തകരില്‍ പലര്‍ക്കും താങ്ങാനായിട്ടില്ല.

മരണവാര്‍ത്ത പുറത്തെത്തിയതിനു ശേഷം ആശുപത്രിയില്‍ നിന്ന് ആദ്യം പുറത്തെത്തിയ താരങ്ങളിലൊരാള്‍ ജയറാം ആയിരുന്നു. അദ്ദേഹം രാവിലെ മുതല്‍ തന്നെ ഇന്നസെന്റിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടിയാണ് ജയറാം അവിടെനിന്ന് മടങ്ങിയത്.

രാത്രി 10:30 ആയപ്പോള്‍ മന്ത്രി പി. രാജീവ് ആണ് മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനു ശേഷം ഇന്നസെന്റ്റിന്റെ സ്ഥിതി വളരെ മോശമാണെന്ന് വിവരം മന്ത്രി സജി ചെറിയാന്‍ പങ്കുവച്ചിരുന്നു.

മമ്മൂട്ടി, ദിലീപ്, മേനക സുരേഷ്, മധുപാല്‍ ജയറാം, നിര്‍മാതാവ് സുരേഷ് കുമാര്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ അവസാനനിമിഷംവരെ ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്നു. വളരെ വേദനയോടുകൂടിയാണ് എല്ലാവരും പ്രതികരിച്ചത്. ഇന്നസെന്റിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടര്‍മാരോട് അന്വേഷിച്ചതിനു ശേഷം മമ്മൂട്ടി മടങ്ങിയിരുന്നു. പിന്നീട് വിയോഗ വാര്‍ത്തയറിഞ്ഞ് മമ്മൂട്ടി വീണ്ടും ആശുപത്രിയിലെത്തി.

മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു.

ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതി വളരെ മോശമെന്ന് അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷം മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. മന്ത്രി സജി ചെറിയാന് പുറമെ, മന്ത്രി പി രാജീവ്, മന്ത്രി ആര്‍ ബിന്ദു എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷം നില അതീവ ഗുരുതരമായി തുടരുന്നതായി മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

രാവിലെ 8 മണി മുതല്‍ 11 മണി വരെ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. മൂന്ന് മണി മുതല്‍ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ പൊതുദര്‍ശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ചരയ്ക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്താനും തീരുമാനമുണ്ട്.

ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണെന്നും പ്രചരിക്കുന്ന മറ്റ് വാര്‍ത്തകള്‍ തെറ്റാണെന്നും ലേക്ക്‌ഷോര്‍ ആശുപത്രി അധികൃതര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് മരണ വാര്‍ത്ത പുറത്തെത്തുന്നത്.

750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972ലാണ് വെള്ളിത്തിരയില്‍ എത്തുന്നത്. സംവിധായകന്‍ മോഹന്‍ മുഖേനയായിരുന്നു ഈ വരവ്. ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു.

തമാശ രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഇന്നസെന്റ് വേഷം, അരികെ, നരന്‍, ബസ് കണ്ടക്ടര്‍, ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ വൈകാരിക രംഗങ്ങളിലും മികവ് തെളിയിച്ചു. ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മയുടെ അമരത്തിരുന്ന ഇന്നസെന്റ് രാഷ്ട്രീയത്തിലും കൈ വെച്ചിട്ടുണ്ട്. നിര്‍മാതാവായാണ് ഇന്നസെന്റ് സിനിമയിലേക്കെത്തിയതെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. തൃശൂര്‍ ശൈലിയിലുള്ള സംസാരവും പ്രത്യേക ശരീര ഭാഷയും ഇന്നസെന്റിനെ പില്‍ക്കാലത്ത് സിനിമകളിലെ ഹാസ്യ, സ്വഭാവ നടനാക്കി.

റാംജി റാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി. മാന്നാര്‍ മത്തായി സ്പീക്കിംഗ്, ഗജകേസരി യോഗം, തന്‍മാത്ര, ബസ് കണ്ടക്ടര്‍., നരന്‍, ഉടയോന്‍, ദേവാസുരം, നരസിംഹം, രസതന്ത്രം, മനസ്സിനക്കരെ, കല്യാണ രാമന്‍, ഇഷ്ടം തുടങ്ങി ഒട്ടനവധി സിനിമകളില്‍ ഇന്നസെന്റിന്റെ വേഷം ജനപ്രീതി നേടി. 2009 ലെ മികച്ച നടനുള്ള ഫിലിം ക്രിറ്റിക് പുരസ്‌കാരവും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്. കൂടാതെ മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ഇന്നസന്റിന് ലഭിച്ചിട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ മകള്‍, കടുവ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇന്നസെന്റ് ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു ‘അമ്മ’ പ്രസിഡന്റ് ആയി 12 വര്‍ഷത്തോളമാണ് ഇന്നസെന്റ് തുടര്‍ന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് പിന്തുണയോടെ ചാലക്കുടിയില്‍ നിന്നു അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

എംപിയായപ്പോള്‍ പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല താന്‍ ശ്രമിച്ചതെന്നും അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ എന്നീ അഞ്ച് സ്ഥലങ്ങളില്‍ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

Vijayasree Vijayasree :