‘കഥകളിലെ അഭിമാനബോധം മാത്രം കൈമുതലുള്ള വർത്തമാന കാലത്തിലും ഭാവിയിലും വിശ്വസിക്കാതെ ഇന്നലെകളിൽ മാത്രം വിശ്വസിക്കുന്ന, ഒരു ഗോത്രത്തിന്റെ ഗോത്ര മൂപ്പനും, പുരോഹിതരും ഭരിക്കുന്ന ഗോത്രമായി നമ്മുടെ നാട് പിന്നോട്ടു പോയിരിക്കുന്നു എന്ന് പറയാതെ വയ്യ…’ കുറിപ്പുമായി ജസ്‌ലാ മാടശ്ശേരി

ചരിത്രപ്രധാനമായ അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. അതിൽ പ്രമുഖ താരങ്ങളിൽ മിക്ക വരും പങ്ക് വച്ച പോസ്റ്റുകൾ ഏറെ വൈറൽ ആയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ബിഗ് ബോസ് താരവും സോഷ്യൽ ആക്ടിവിസ്റ്റ് കൂടിയായ ജസ്‌ല മാടശ്ശേരി പങ്കിട്ട പോസ്റ്റ് വൈറൽ ആകുന്നത്. ക’ഥകളിൽ വിശ്വസിക്കുക എന്നതു് മനുഷ്യന്റെ ഗോത്രീയ സ്വഭാവങ്ങളിൽ ഒന്നു മാത്രമാണ്. മനുഷ്യൻ ഒരു നാടോടിയാണു്. ദേശാന്തരങ്ങൾ കടന്ന് മനുഷ്യൻ നടത്തിയ അധിനിവേശത്തിന്റേയും, സഞ്ചാരത്തിന്റേയും ചരിത്രമാണ് ചരിത്രപരമായി പഠിച്ചാൽ മനുഷ്യന്റെ വിശ്വാസ പ്രമാണങ്ങളും വിശ്വാസങ്ങളുമൊക്കെ’- എന്നും കുറിക്കുകയാണ്.

കഥകളിൽ വിശ്വസിക്കുക എന്നതു് മനുഷ്യന്റെ ഗോത്രീയ സ്വഭാവങ്ങളിൽ ഒന്നു മാത്രമാണ്. മനുഷ്യൻ ഒരു നാടോടിയാണു്. ദേശാന്തരങ്ങൾ കടന്ന് മനുഷ്യൻ നടത്തിയ അധിനിവേശത്തിന്റേയും, സഞ്ചാരത്തിന്റേയും ചരിത്രമാണ് ചരിത്രപരമായി പഠിച്ചാൽ മനുഷ്യന്റെ വിശ്വാസ പ്രമാണങ്ങളും വിശ്വാസങ്ങളുമൊക്കെ.
ആഫ്രിക്കയിൽ നിന്ന് മനുഷ്യൻ സഞ്ചരിച്ച വഴികളിലൊക്കെ മനുഷ്യൻ അവന്റെ ചരിത്രം അവശേഷിപ്പിച്ചിട്ടാണ് പോയിട്ടുള്ളത്. ഗുഹാവാസികളായ മനുഷ്യർ കാട്ടുതീയിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും രക്ഷ നേടാനും, ഇര തേടാനും, കുറച്ചു കൂടെ നല്ല ആവാസവ്യവസ്ഥ തേടാനും ലോകം മുഴുവൻ അലഞ്ഞു തിരിഞ്ഞു. കൃഷിയുടെ ആരംഭത്തോടെ വെള്ളവും വളക്കൂറുമുള്ള മണ്ണ് തേടി അവൻ നദീതീരങ്ങളിൽ കുറെ നാൾ സ്ഥിരമായി താമസിച്ചു തുടങ്ങി. അങ്ങനെ ഗോത്രങ്ങളുണ്ടായി, ഗോത്ര നേതാക്കളുണ്ടായി, തങ്ങളുടെ പൂർവ്വികർ നടത്തിയ സഞ്ചാരത്തിനിടയിൽ ഉണ്ടായ സംഭവങ്ങൾ വായ് മൊഴികളായി, കഥകളായി അവർ പുതുതലമുറകളിലേക്ക് പ്രചരിപ്പിച്ചു. അതിൽ തങ്ങളുടെ പൂർവ്വികരുടെ വീരേതിഹാസ കഥകളുണ്ട്, പ്രണയമുണ്ട്, യുദ്ധമുണ്ട്, നിയമങ്ങളുണ്ട്, പരസ്പര വിദ്വേഷമുണ്ട്. അഭിമാനബോധമുണ്ട്.
തങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ജനതയാണന്നായിരുന്നു ഒരോ ഗോത്രത്തിന്റേയും വിശ്വാസം. തങ്ങളുടെ പൂർവ്വികരെ അവർ ആരാധിച്ചു. അവരുടെ നാടോടിക്കഥകളിലെ വീരേധിഹാസ കഥകളിൽ അഭിമാനം പൂണ്ടു.അവ വിശ്വാസങ്ങളായും പിന്നീട് രാജ വിശ്വാസങ്ങളായും, മതങ്ങളായും രൂപപ്പെട്ടു.
കഥകളിൽ വിശ്വസിക്കുക എന്ന മനുഷ്യന്റെ സ്വഭാവ വിശേഷമാണ് ആധുനിക മനുഷ്യരിലും ഉള്ളതു്. ഇന്നും അവൻ വ്യത്യസ്ഥ കഥകൾക്കു വേണ്ടി പരസ്പരം പോരടിക്കുന്നു. വാളും ബോബുമെടുത്ത് തെരുവിൽ തങ്കളുടെ കഥകൾക്കും കഥാപാത്രങ്ങൾക്കും വേണ്ടി പോരാടുന്നു. കഥയിയെ കാഥാ പാത്രങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ജനാധിപത്യ സമൂഹങ്ങളിൽ പോലും, കോടതികളിൽ കയറുന്നു. വിധി സമ്പാദിക്കുന്നു.
അയോദ്ധ്യയിലെ രാമനും അത്തരത്തിൽ ഒരു കഥയും കഥാപാത്രവുമാണ്. അത്തരം ഒരു കഥ ഉപയോഗിച്ചാണു് ഇന്ത്യയിൽ സംഘപരിവാരം അധികാരത്തിൽ വന്നതെന്ന് നാം ഓർക്കണം.ബാബറി മസ്ജിദ് പ്രശ്നത്തിലൂന്നി ഗോത്ര വികാരവും, സ്വഗോത്ര സ്നേഹവും, പര ഗോത്ര വിദ്വോഷവും, അങ്ങനെ പ്രാകൃതമായ വികാരങ്ങളെ ജ്വലിപ്പിക്കാൻ ഈ ആധുനിക യുഗത്തിലും കഴിഞ്ഞതുകൊണ്ടാണു് മോദി ഇന്ന് അധികാരത്തിലിരിക്കുന്നത്.
ഒരു മതേതരത്വ രാജ്യത്തിന്റെ പ്രതിനിധിയായ പ്രധാനമന്ത്രി ഒരു മത വിശ്വാസത്തിന്റെ മാത്രം കഥാനായകനായ രാമന്റെ, ക്ഷേത്രത്തിന് ശിലാന്യാസം നടത്തുന്ന കാലത്താണു് ജനാധിപത്യ കാലത്തും നാം ജീവിക്കുന്നത്. ലോകം മുഴുവൻ പരിഷ്കൃത സമൂഹങ്ങൾ കഥകൾ വെടിഞ്ഞ്, പ്രാകൃതമായ വിശ്വാസങ്ങളും മതങ്ങളും ഉപേക്ഷിച്ച്, ലോകത്തെ തന്നെ ഏറ്റവും സന്തോഷ നിർഭരമായ സമൂഹത്തിൽ ജീവിച്ചു തുടങ്ങുമ്പോൾ, ആരാധനാലയങ്ങൾ മനുഷ്യന്റെ ഉല്ലാസ കേന്ദ്രങ്ങളായ ലൈബ്രറികളും, സിനിമാശാലകളും, എന്തിനേറെ, പബ്ബുകളും ബാറുകളുമായി മാറുമ്പോഴാണു്, നമ്മുടെ പ്രധാനമന്ത്രി ചോര ചീന്തി വാങ്ങിയ സ്ഥലത്ത് സ്വന്തം വിശ്വാസത്തിന്റെ, വിശ്വാസ കഥാപുരുഷനു വേണ്ടി ശിലാന്യാസം നടത്തുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു ഇരുന്ന കസേരയിൽ ഇന്നിരിക്കുന്നത് പ്രധാനമന്ത്രിയല്ല, ചുരുക്കി പറഞ്ഞാൽ ഒരു ഗോത്ര നേതാവാണ്. തർക്കഭൂമി അടച്ചിടാനും, അതിലെ രാമനെ സരയൂ നദിയിൽ ഒഴുക്കുവാനും പറയാൻ ധൈര്യം കാണിച്ച പ്രധാനമന്ത്രിയിൽ നിന്ന്, അവിടെ അത് പ്രതിഷ്ടിക്കാൻ സമയം കണ്ടത്തുന്ന പ്രധാനമന്ത്രിയിലേക്കാണു് നമ്മുടെ വളർച്ച എന്നത് എത്രകണ്ട് അപമാനകരമാണ്.? അത് കണ്ട് ആഹ്ളാദിക്കുന്ന, ആഘോഷിക്കുന്ന ഇന്ത്യൻ ജനത എത്രകണ്ട് പ്രാകൃതരാണ്.?
കഥകളിൽ തളച്ചിടപ്പെട്ട തലച്ചോറുകൾക്ക് ചിന്താശേഷി കുറയും. അവൻ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരം കഥയിൽ നിന്ന് കണ്ടത്തും. അന്വേഷണ ത്വരയോ,ശാസ്ത്രീയ മനോവൃത്തിയോ അവനുണ്ടാകില്ല. കഥകളിലെ അഭിമാനബോധം മാത്രം കൈമുതലുള്ള വർത്തമാന കാലത്തിലും ഭാവിയിലും വിശ്വസിക്കാതെ ഇന്നലെകളിൽ മാത്രം വിശ്വസിക്കുന്ന, ഒരു ഗോത്രത്തിന്റെ ഗോത്ര മൂപ്പനും, പുരോഹിതരും ഭരിക്കുന്ന ഗോത്രമായി നമ്മുടെ നാട് പിന്നോട്ടു പോയിരിക്കുന്നു എന്ന് പറയാതെ വയ്യ.

Noora T Noora T :