10 മിനിറ്റ് നമ്മളോട് സംസാരിച്ചാല്‍ പഴയ ഓര്‍മ്മകള്‍ മനസിലേറ്റി നാലാമത്തെ മിനിറ്റ് കരയും; അഞ്ചു വര്‍ഷമായി ഞങ്ങള്‍ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്; ലക്ഷ്മി വായ തുറക്കേണ്ടടുത്ത് തുറക്കുന്നുണ്ട്; ഇഷാന്‍ ദേവ്

മലയാളികളുടെ മനസ്സില്‍ ഇന്നുമൊരു നോവായി അവശേഷിക്കുന്ന വ്യക്തിയാണ് ബാലഭാസ്‌കര്‍. അപ്രതീക്ഷിതമായി ആയിരുന്നു അദ്ദേഹത്തിന്റെ മരണം. 2018 ലായിരുന്നു ബന്ധുക്കളെയും സുഹൃത്തുക്കളെയും ആരാധകരെയും വേദനയിലാഴ്ത്തി ബാലഭാസ്‌കര്‍ മരണപ്പെടുന്നത്. അഞ്ച് വര്‍ഷം കഴിഞ്ഞെങ്കിലും ആ മരണത്തിന്റെ വേദനയില്‍ നിന്നും ഇന്നും മുക്തരാകാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. വലിയ വിവാദങ്ങളായിരുന്നു ബാലഭാസ്‌കറിന്റെ മരണത്തിന് ശേഷം അരങ്ങേറിയത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഈ സാഹചര്യത്തില്‍ ബാലുവിന്റെ മരണവും അതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമൊക്കെ വീണ്ടും സജീവമായി മാറിയിരുന്നു. ബാലുവിനൊപ്പം ഏകമകള്‍ തേജസ്വിനിയും മരണപ്പെട്ടിരുന്നു. മകളുടെയും ഭര്‍ത്താവിന്റെയും വിയോഗത്തിനുശേഷം ഒരിക്കല്‍ പോലും ഭാര്യ ലക്ഷ്മിയെ മാധ്യമങ്ങള്‍ കണ്ടിട്ടില്ല.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ബാലഭാസ്‌കറിന്റെ ഓരോ ഓര്‍മദിനവും ഭാര്യ ലക്ഷ്മിയ്ക്ക് ഒരു വലിയ വേര്‍പാടിന്റെ ശേഷിപ്പിലേക്കുള്ള വേദനാജനകമായ തിരിഞ്ഞു നോട്ടമാണ്. വേദന അവിടം കൊണ്ടും തീരുന്നില്ല. ലക്ഷ്മിയെ ‘തല്ലണം’, ‘അവളെപ്പിടിച്ച് അകത്തിട്’ പോലുള്ള മുഖം ആവശ്യമില്ലാത്ത സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആ വേള നിറയും.

കാരണം ആരും അഞ്ചു വര്‍ഷമായി ലക്ഷ്മിയെ കാണുന്നില്ല, അവര്‍ എവിടെയെന്നറിയുന്നില്ല. പിന്നെ എന്തും വിളിച്ചു പറയാം എന്ന് അവര്‍ കരുതുന്നു. ഒരു യാത്ര കഴിഞ്ഞ് മടങ്ങി വരവേ ഭര്‍ത്താവും പിഞ്ചുമകളുമാണ് ലക്ഷ്മിയ്ക്ക് നഷ്ടമായത്. അവരുടെ ആരോഗ്യമോ മാനസികാവസ്ഥയോ ഒന്നും ആരും എങ്ങും പറഞ്ഞില്ല. അല്ലെങ്കില്‍ ആക്രോശങ്ങള്‍ക്കിടയില്‍ ആരും അറിയാന്‍ ശ്രമിച്ചില്ല.

ബാലഭാസ്‌ക്കറിന്റെ സുഹൃത്തും ലക്ഷ്മിയുമായി ഇപ്പോഴും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് ഇഷാന്‍ ദേവ്. ലക്ഷ്മിയെ കുറിച്ച് ഇഷാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ‘എന്റെ ജീവിതം ഡിസൈന്‍ ചെയ്ത അധ്യാപകനായിരുന്നു ബാലഭാസ്‌കര്‍. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കുറിച്ച് മോശം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ഭയങ്കരമായി പ്രതികരിക്കാറുണ്ട് ചിലപ്പോള്‍.

‘നീയാരാടാ’ എന്ന ചോദ്യവും എവിടെനിന്നെങ്കിലും ഉയരും. എത്ര വൈകാരികമായാണ് ഞാനത് ചോദ്യംചെയ്യുന്നത് എന്നവര്‍ക്ക് മനസിലാവില്ല… വഴിയേ പോകുന്ന ഒരാള്‍ ബാലഭാസ്‌കര്‍ അങ്ങനെയല്ലേ, ഇങ്ങനെയല്ല എന്ന് ചോദിക്കുന്ന പോലാണ് അത് കേള്‍ക്കുമ്പോള്‍ മനസില്‍ തോന്നുക. മറ്റൊരാളുടെ വീട്ടില്‍ ഒരാള്‍ മരിച്ചാല്‍ ഞാന്‍ അടുത്തിരുന്നു അതെന്ത്, അങ്ങനെ, എന്ന് ചോദിച്ചാല്‍ അവര്‍ എങ്ങനെയാകും ഗ്രഹിക്കുക? എന്റെ കാലം വരെയും അദ്ദേഹത്തിന്റെ ഭാര്യയെ പ്രൊട്ടക്റ്റ് ചെയ്യേണ്ട ബാധ്യതയുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു…

ലക്ഷ്മി ചേച്ചി നോര്‍മലായി വരുന്നു. 10 മിനിറ്റ് നമ്മളോട് സംസാരിച്ചാല്‍ പഴയ ഓര്‍മ്മകള്‍ മനസിലേറ്റി നാലാമത്തെ മിനിറ്റ് കരയും. കണ്ണുതുടയ്ക്കും. അതൊന്നും ഓര്‍ക്കേണ്ട എന്ന് ഞങ്ങള്‍ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിക്കും. വീണ്ടും ചേച്ചി കരയും… അഞ്ചു വര്‍ഷമായി ഞങ്ങള്‍ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. പഴയതു പോലൊരു ജീവിതത്തിലേക്കുള്ള മടക്കം വളരെ പ്രയാസകരമാണ്. എനിക്കറിയില്ല. ഞാന്‍ വായിച്ചൊരു കഥയില്‍ പോലും ഇങ്ങനെയൊരാള്‍ക്കും ഒരവസ്ഥയില്ല…

സ്വന്തം ഭര്‍ത്താവും കുഞ്ഞും നഷ്ടപ്പെട്ടു, അതിന്റെ പിന്നാലെ വന്ന കേസില്‍ അവര്‍ ക്രൂശിക്കപ്പെടുന്നു. എന്റെ ഭാര്യ കഴിവതും ചേച്ചിയെ കേള്‍ക്കാനും കൂടെ നില്‍ക്കാനും ശ്രമിക്കുന്നയാളാണ്. അവരെ മനസിലാക്കുന്ന സുഹൃത്തുക്കളായി ഞങ്ങളുണ്ട്… ശരീരത്തില്‍ ചേച്ചിയ്ക്ക് വളരെയേറെ പരിക്കേറ്റിട്ടുണ്ട്. അത് മുഴുവനും മാറിവരാന്‍ സമയമെടുക്കും. ചിലത് അവര്‍ക്കൊപ്പം ഉണ്ടാകും.

സ്വന്തം വീട്ടില്‍ നടക്കാത്ത കാര്യമായതുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നവര്‍ക്ക് എന്തും പറയാല്ലോ. സഹിഷ്ണുതയില്ലാത്ത ചില മനുഷ്യരുടെ പ്രതികരണമായേ അതെല്ലാം ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കൂ… അഞ്ചു വര്‍ഷങ്ങളായി കഥകള്‍ ഉണ്ടാക്കുകയാണ്. ലക്ഷ്മി എന്താണ് പ്രതികരിക്കാത്തത് എന്ന് ചോദിക്കുന്നവര്‍ കേള്‍ക്കണം. സ്വന്തം വീട്ടില്‍ ഇങ്ങനെ ഒരു സംഭവം നടന്നാല്‍ നിങ്ങള്‍ എന്നും ടി.വിയില്‍ വന്നിരുന്ന് ഇന്റര്‍വ്യൂ കൊടുക്കുമോ? ഒരിക്കലും ഉണ്ടാവില്ല. പൗരന്‍ എന്ന നിലയില്‍ കേസുമായി ബന്ധപ്പെട്ട പോലീസ്, കോടതി നടപടികള്‍ എല്ലാത്തിലും ചേച്ചി സഹകരിക്കുന്നുണ്ട്…

സി.ബി.ഐ. വരുമ്പോഴെല്ലാം നടന്ന കാര്യങ്ങള്‍ വീണ്ടും ഓര്‍ത്തുപറയണം. അപ്പോഴെല്ലാം അവര്‍ പൊട്ടിക്കരയുകയാണ്. ഇത് മാനസിക പീ ഡനമാണ്. ‘എന്റെ സഹോദരി’ എന്ന നിലയില്‍ കരുതിയാല്‍ തന്നെ ആ അവസ്ഥയെ ആര്‍ക്കും മനസിലാക്കാവുന്നതെയുള്ളൂ. ലക്ഷ്മി എന്തുകൊണ്ട് വായ തുറക്കുന്നില്ല എന്ന് ചോദിക്കുമ്പോള്‍, ലക്ഷ്മി വായ തുറക്കേണ്ടടുത്ത് തുറക്കുന്നുണ്ട് എന്ന് മനസിലാക്കുക. വളച്ചൊടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തോ ആനന്ദം മാത്രം…’ എന്നും ഇഷാന്‍ പറയുന്നു.

Vijayasree Vijayasree :