നിന്നെ ഒരിക്കൽ ഇവിടെ നിന്ന് പറഞ്ഞ് വിട്ടതല്ലേ,പിന്നെന്തിനാ വന്നത്; ഇറക്കി വിട്ട സ്കൂളിൽ അതിഥിയായെത്തിയ കഥ സിയാദ് പറയുന്നു!!!

സോഷ്യൽ മീഡിയയിലെ പ്രകടനത്തിലൂടെ സിനിമയിലെത്തിയ താരമാണ് സിയാദ് ഷാജഹാൻ. പക്ഷെ സിയാദ് എന്ന് പറഞ്ഞാൽ ആർക്കും മനസിലാവില്ല സോഷ്യല്‍ മീഡിയയില്‍ രമണനായി എത്തി പ്രേക്ഷകരെ ചിരിപ്പിച്ച ചെക്കനെന്ന് പറഞ്ഞാലേ മനസ്സിലാവൂ. ആഡാറ് ലൗവി’ല്‍ കോമഡി റോളില്‍ തിളങ്ങിയ ഫ്രാന്‍സിസ് ജെ മണവാളനും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ തന്നെ ഒരിക്കല്‍ ഇറക്കിവിട്ട സ്കൂളില്‍ അതിഥിയായി എത്തിയ അനുഭവം പങ്കുവെക്കുകയാണ് സിയാദ്. വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘ഡബ്സ്മാഷിലാണ് തുടക്കം. അന്നൊക്കെ ഒരു നല്ല മൊബൈല്‍ ഫോണ്‍ പോലും സ്വന്തമായുണ്ടായിരുന്നില്ല. ആദ്യം ഞാന്‍ ഒറ്റയ്ക്കാണ് വിഡിയോ ചെയ്തിരുന്നത്. പിന്നീട് കൂട്ടുകാരും ചേര്‍ന്നു.

ഡബ്സ്മാഷിന്റെ സമയ ദൈര്‍ഘ്യത്തിലൊതുങ്ങി ചെയ്യാന്‍ പറ്റില്ല എന്നു മനസ്സിലായതോടെ, ആദ്യം വിഡിയോ ഷൂട്ട് ചെയ്ത ശേഷം അതില്‍ വോയ്സ് എഡിറ്റ് ചെയ്ത് ചേര്‍ക്കാന്‍ തുടങ്ങി.

അത് ശ്രദ്ധിക്കപ്പെട്ടു. ആളുകള്‍ നല്ലത് പറഞ്ഞു തുടങ്ങിയപ്പോള്‍ ആവേശമായി. ചെയ്യുന്ന സീനില്‍ കഥാപാത്രങ്ങള്‍ക്കനുസരിച്ചുള്ള കോസ്റ്റ്യൂമൊക്കെ റെഡിയാക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്.

എന്റെ ഡബ്സ്മാഷ് വിഡിയോകളൊക്കെ ഒരുമാതിരി വൈറലായപ്പോള്‍, തിരുവനന്തപുരത്ത് നിന്ന് ഒരു സീരിയലില്‍ അഭിനയിക്കാന്‍ വിളിച്ചു. ഞാന്‍ കടമൊക്കെ വാങ്ങി തിരുവനന്തപുരത്തെത്തിയെങ്കിലും അവര്‍ വഞ്ചിച്ചു. ഞാനവിടെയെത്തി, ആ നമ്ബരില്‍ വിളിച്ചപ്പോള്‍ ഫോണെടുക്കുന്നില്ല. നിരശനായി മടങ്ങി വന്ന് നമുക്ക് ഡബ്സ്മാഷും ടിക്ടോക്കുമൊക്കെ മതിയെന്നു തീരുമാനിച്ചിരിക്കെയാണ് ‘കിടു’ എന്ന ചിത്രത്തിലും സുധി കോപ്പ ചേട്ടന്‍ പറഞ്ഞിട്ട് ‘നോണ്‍സെന്‍സ്’ എന്ന ചിത്രത്തിലും ചെറിയ വേഷങ്ങള്‍ കിട്ടിയത്’- സിയാദ് പറയുന്നു.

‘മുണ്ടക്കയത്തെ പബ്ലിക് സ്കൂളിലാണ് ഞാന്‍ പഠിച്ചിരുന്നത്. പത്താം ക്ലാസില്‍ നൂറു ശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്കൂളാണ്. പക്ഷേ, എന്റെ കാര്യത്തില്‍ യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. അതോടെ ഏഴാം ക്ലാസ് ആയപ്പോള്‍ എന്നോട് സ്കൂള്‍ മാറണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിച്ചില്ല. എന്റെ കൂട്ടുകാരൊക്കെ അവിടെയാണ്. എനിക്കവിടം വിട്ടു പോകുക ചിന്തിക്കാനാകുമായിരുന്നില്ല. ഉമ്മ കാല് പിടിച്ചു പറഞ്ഞപ്പോള്‍ അവര്‍ വഴങ്ങി. പക്ഷേ എട്ടാം ക്ലാസില്‍ നിര്‍ബന്ധപൂര്‍വം എന്നെ പറഞ്ഞു വിട്ടു. അതെനിക്ക് താങ്ങാനായില്ല. പുതിയ സ്കൂളില്‍ ഞാന്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

പഴയ സ്കൂളിലെ വാര്‍ഷിക ദിവസം വലിയ ആഘോഷമാണ്. അങ്ങനെ ഞാന്‍ വാര്‍ഷികം കാത്തിരിക്കാന്‍ തുടങ്ങി. ആ വര്‍ഷം വാര്‍ഷിക ദിവസം കൂട്ടുകാരെ കാണാനും ആഘോഷങ്ങളില്‍ പങ്കെടുക്കാനുമുള്ള കൊതിയോടെയാണ് ഞാന്‍ സ്കൂളിലെത്തിയത്. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ഒരു ടീച്ചര്‍ അടുത്തു വന്ന്, ”നിന്നെ ഇവിടുന്നു പറഞ്ഞു വിട്ടതല്ലേ, പിന്നെന്തിനാ വന്നേ” എന്നും ചോദിച്ച്‌ ദേഷ്യപ്പെടാന്‍ തുടങ്ങി. എനിക്കത് താങ്ങാനായില്ല.

കരഞ്ഞു കൊണ്ടാണ് അന്നവിടെ നിന്നിറങ്ങിപ്പോന്നത്. സിനിമയില്‍ എത്തിയ ശേഷം, ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷത്തിന് എന്നെ അവിടെ അതിഥിയായി ക്ഷണിച്ചു. വലിയ സ്വീകരണമായിരുന്നു. ഞാന്‍ സംസാരിക്കുന്നതിനിടെ പഴയ അനുഭവം പറഞ്ഞു. അപ്പോഴും കണ്ണുകള്‍ നിറഞ്ഞു. പരിപാടിക്കു പോകും മുമ്ബ്, ‘നീയിത് അവിടെ പറയണം’ എന്ന് എന്റെ ചേട്ടനും പറഞ്ഞിരുന്നു’- സിയാദ് പറഞ്ഞു.

interview with siyad shajahan

HariPriya PB :