സെയ്ഫ് അലി ഖാനും രാധിക ആപ്തെക്കുമൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചൊരു കൊച്ചിക്കാരൻ – മാർട്ടിൻ ജിഷിൽ

സെയ്ഫ് അലി ഖാനും രാധിക ആപ്തെക്കുമൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചൊരു കൊച്ചിക്കാരൻ – മാർട്ടിൻ ജിഷിൽ

ലയാള സിനിമ താരങ്ങളുടെ സ്വപ്ന ഭൂമിയാണ് ബോളിവുഡ്. കരിയർ ഒന്ന് പച്ച പിടിച്ച ശേഷമാണ് പലർക്കും ബോളിവുഡിൽ നിന്നും അവസരങ്ങൾ ലഭിക്കുന്നത്. എന്നാൽ കൊച്ചിക്കാരൻ മാർട്ടിൻ നേരെ ചെന്നെത്തിയത് ബോളിവുഡിലാണ്. അതും പ്രധാന വേഷത്തിൽ സെയ്ഫ് അലി ഖാനും രാധിക ആപ്തെക്കും ഒപ്പം ബസാറിൽ .. ഹിന്ദിയിലെ പ്രാഗത്ഭ്യമല്ല പക്ഷെ മാർട്ടിനെ ഹിന്ദി സിനിമ ലോകം ഏറ്റെടുക്കാൻ കാരണം. മാർട്ടിൻ ചിരിയോടെ പറയുകയാണ് , നന്നായി സംസാരിക്കാൻ അറിയാത്തതാണ് ആ വഴി തുറന്നതിനു പിന്നിൽ. ആദ്യ സിനിമയെ കുറിച്ചും പുതിയ ചിത്രങ്ങളെ കുറിച്ചും മാർട്ടിൻ മെട്രോമാറ്റിനിയോട് പങ്കു വയ്ക്കുന്നു.

# മലയാളികളെ സംബന്ധിച്ച് ഒരു അപൂർവ ഭാഗ്യമാണ് ബോളിവുഡിൽ അരങ്ങേറാൻ സാധിക്കുന്നത് . ബസാറിലേക്കുള്ള വഴി എങ്ങനെയായിരുന്നു ?

ഞാൻ ഡൽഹിയിൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലാണ്. അവിടെ നിന്നും ഒരുപാട് പേര് ബോളിവുഡിലേക്ക് എത്തിയിട്ടുണ്ട്. സത്യത്തിൽ ഞാൻ മുംബൈയിൽ ഒരു പ്രീമിയം ആക്ടിങ് സ്കൂളിൽ ഒരാഴ്ച ക്ലാസ് എടുക്കാനാണ് പോയത് .അവിടെ ചെന്നപ്പോൾ സ്കൂൾ ഓഫ് ഡ്രാമയിൽ എന്റെ സീനിയർ ആയിരുന്ന ഒരാൾ സൗത്ത് ഇന്ത്യൻ വേഷത്തിനായി ഒരു ഓഡിഷൻ ഉണ്ടെന്നു പറഞ്ഞു. ഒന്ന് ശ്രമിക്കാം എന്ന് വിചാരിച്ചു ചെന്നതാണ് . സെലക്ട് ആയി.

#സെയ്ഫ് അലി ഖാൻ , രാധിക ആപ്‌തെ തുടങ്ങിയ മികച്ച അഭിനേതാക്കൾക്കൊപ്പമാണ് തുടക്കം. അതും പ്രധാന വേഷത്തിൽ. ഇവർക്കൊക്കെ ഒപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങളെന്താണ് ?

എനിക്ക് സെയ്ഫ് അലി ഖാനുമായി അധികം കോമ്പിനേഷൻ സീനൊന്നുമുണ്ടായിരുന്നില്ല. ഒരു പാട്ടിലാണ് ഒന്നിച്ചുള്ളത്. പക്ഷെ രാധിക ആപ്‌തെ , രോഹൻ മെഹ്‌റ , ഞാൻ തുടങ്ങി നാല് പേരുടെ സൗഹൃദമാണ് സിനിമയിൽ. ഒരു ഓഫീസിൽ വർക്ക് ചെയ്യുന്നവരാണ് നാലാളും. അതുകൊണ്ട് രാധിക ആപ്‌തെയുമായി ഒരുപാട് സീൻ ഷെയർ ചെയ്യാൻ പറ്റി. റീഡിങ് സെക്ഷനിൽ രാധികയും ഉണ്ടായിരുന്നു. എനിക്ക് കബാലി കണ്ടപ്പോൾ തൊട്ട് രാധികയോട് ഭയങ്കര ആരാധനയായിരുന്നു.പക്ഷെ റീഡിങ് സെക്ഷനിൽ രാധിക വന്നപ്പോൾ എനിക്ക് പെട്ടെന്ന് .മനസിലായില്ല .പക്ഷെ പിന്നീട് വളരെ സൗഹൃദത്തിലായി . താരം എന്ന രീതിയിലല്ല, കൂടെ ജോലി ചെയ്യുന്ന ആളെന്ന നിലയിൽ ഒരുപാട് സപ്പോർട് ചെയ്യുമായിരുന്നു.

# ബസാറിലെ കഥാപാത്രത്തെക്കുറിച്ച് ..

ബസാർ മലയാളത്തിൽ എത്രപേർ കണ്ടിട്ടുണ്ടാകും എന്നറിയില്ല.പക്ഷെ നോർത്തിൽ വളരെ സ്വീകാര്യതയാണ് ലഭിച്ചത്. എന്റെ കഥാപാത്രം സൗത്ത് ഇന്ത്യൻ സ്ലാങ്ങാണ് ഉപയോഗിക്കുന്നത്. അതായിരുന്നു അവർക്ക് വേണ്ടത്. കുറച്ച് ഡയലോഗ് പറഞ്ഞപ്പോൾ തന്നെ അവർ ഓക്കേ പറഞ്ഞു. തെറ്റിച്ചു പറഞ്ഞപ്പോൾ ഡയറക്ടർ പറഞ്ഞു അതാണ് വേണ്ടതെന്നു.

# സിനിമയിലേക്കെത്താൻ ഒരുപാട് ശ്രമിച്ചിരുന്നോ ? ചെറുപ്പം മുതൽ സിനിമ മനസിൽ ഉണ്ടോ ?

ഞാൻ ഘട്ടം ഘട്ടമായാണ് സിനിമയിലെത്തിയത്. ഞങ്ങൾ ഒരുപാട് കാസ്റ്റിംഗ് നടത്തുന്നുണ്ട് . അപ്പോൾ എല്ലാവര്ക്കും വേണ്ടാന്ന് പെട്ടെന്ന് സിനിമയിലേക്ക് എത്തുക എന്നതാണ്. അങ്ങനൊരു പ്രവണത നിലനിൽക്കുന്നുണ്ട്. അപ്പോൾ ഞാനൊക്കെ ഓരോ പടികളായിട്ടാണ് കയറി വരുന്നത്. ചെറുപ്പം മുതൽ തന്നെ അഭിനയത്തോട് അഭിനിവേശമുണ്ടായിരുന്നു. സിനിമ എന്നതിലുപരി അഭിനയത്തോടായിരുന്നു ആഗ്രഹം. ചെറുപ്പത്തിൽ ചർച് തിയേറ്റർ ഗ്രൂപ്പിലും സ്കൂൾ നാടകങ്ങളിലും തുടങ്ങി അഭിനയ ലോകം ഡ്രാമ സ്കൂളിലും ബാംഗ്ലൂരിൽ ആട്ടക്കളരി ഇപ്പോൾ മുംബൈയിൽ വരെ എത്തി. ചെറുപ്പം മുതൽ എന്താണ് പ്രേക്ഷകൻ എന്നറിയില്ലെങ്കിലും അഭിനയിക്കാൻ ഇഷ്ടമായിരുന്നു. ഒരുപാടിടത്ത് ജോലി ചെയ്തിട്ടുണ്ട്. ഇപ്പോളെനിക്കാര്യം ഇതാണെനിക്ക് പറ്റുന്നയിടം എന്ന്.

# മലയാളം സിനിമയിലേക്ക് എപ്പോളാണ് എത്തുന്നത് ?

ഞാനിപ്പോൾ ഒരു സിനിമയിൽ അഭിനയിച്ചു . ” രമേശൻ ഒരു പേരല്ല ” . അത് ജനുവരിയിൽ റിലീസ് ആണ് . മറ്റൊരു ചിത്രത്തിൽ അഭിനയിച്ച് തുടങ്ങുകയാണ്. “നട്ടുച്ച നേരത്ത് എങ്ങും കുറ്റാകൂരിരുട്ട് ” എന്നാണ് ചിത്രത്തിന്റെ പേര്.

# ബോളിവുഡിലും അഭിനയിച്ചു , മലയാളത്തിലും അഭിനയിച്ചു . ഈ രണ്ടു ഇന്ഡസ്ട്രിയും തമ്മിൽ എന്ത് വ്യത്യാസമാണ് തോന്നിയത് ?

ഒരുപാടുണ്ട്.പക്ഷെ അതെല്ലാം ബഡ്ജറ്റിനെ അടിസ്ഥാനമാക്കിയാണ്. ബോളിവുഡിൽ എല്ലാം പെർഫെക്ഷൻ ആണ് നോക്കുന്നത്. ഒരു സീനിൽ നിന്ന് അടുത്ത സീനിലേക്ക് പോകുമ്പോൾ അവിടെല്ലാം തയ്യാറാണ്. ലൈറ്റും കാര്യങ്ങളുമെല്ലാം റെഡിയാണ്. നേരെ ചെല്ലുക ,അഭിനയിക്കുക . പക്ഷെ ഇവിടങ്ങനല്ല. നമ്മുടെ ഇൻഡസ്ട്രി ബോളിവുഡ് വച്ച് നോക്കുമ്പോൾ വളരെ ചെറുതാണ്. പക്ഷെ ഒരു അഭിനേതാവിനു അതൊക്കെ കൈകാര്യം ചെയ്യുവുന്നതേയുള്ളു. അവിടായാലും ഇവിടെയായിലും.

# ഹിന്ദിയിൽ മറ്റെന്തെങ്കിലും അവസരങ്ങൾ ?

ഹിന്ദിയിൽ ഞാൻ ആദ്യം ചെയ്തത് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോൾ തന്നെ ഒരു ഫെസ്റ്റിവൽ മൂവി ആണ് . അതിനു ശേഷം ആണ് ബസാർ . ഇപ്പോൾ ക്രിസ്പി റിസ്റ്റ എന്നൊരു ചിത്രം ചെയ്തു. അവസരങ്ങൾ ഇപ്പോൾ ധാരാളം വരുന്നുണ്ട്.

interview with actor martin jishil

Sruthi S :