വലിയ ക്രമസമാധാന പ്രശ്‌നം ഉണ്ടാകും; ‘ദി കേരള സ്‌റ്റോറി’ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്

വിവാദ ചിത്രം ദി കേരള സ്‌റ്റോറി തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തമിഴ്‌നാട് പൊലീസ് രഹസ്യാനേഷണ വിഭാഗമാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ വലിയ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ ആദ്യം പ്രതിഷേധ സ്വരം ഉയര്‍ന്നത് കേരളത്തിലായിരുന്നില്ല, തമിഴ്‌നാട്ടിലായിരുന്നു. ബി ആര്‍ അരവിന്ദാക്ഷന്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് സിനിമയ്‌ക്കെതിരെ ആദ്യം രംഗത്തെത്തിയത്. രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നതാണ് സിനിമ എന്ന് ചൂണ്ടിക്കാട്ടി കേരള ഡിജിപിക്കും തമിഴ്‌നാട് ഡിജിപ്പിക്കും അരവിന്ദാക്ഷന്‍ പരാതി നല്‍കിയിരുന്നു.

കൂടാതെ തമിഴ്‌നാട് സര്‍ക്കാരിനും കേരള സര്‍ക്കാരിനും കേന്ദ്ര സംസ്ഥാന സെന്‍സര്‍ ബോര്‍ഡുകള്‍ക്കും ചിത്രം പ്രദര്‍ശിപ്പിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ക്കും അരവിന്ദാക്ഷന്‍ പരാതി നല്‍കി. ഈ പരാതി വേണ്ടവിധം പരിഗണിക്കപ്പെട്ടില്ല.

എന്നാല്‍ സിനിമയുടെ റിലീസ് തീരുമാനിച്ചതോടെ അരവിന്ദാക്ഷന്‍ മദ്രാസ് ഹൈക്കോടതിയിലേക്ക് തീങ്ങുകയാണ്. ഇന്ത്യയുടെ അഖണ്ഡതയെ തടയുമെന്നും പ്രത്യേക മതവിഭാഗത്തിനെതിരായി വലിയ തോതിലുള്ള പ്രചാരണമാണ് നടക്കുന്നത്. വ്യാജ പ്രചാരണമാണ് സിനിമ മുന്നോട്ട് വെക്കുന്നത്. ചിത്രം മെയ് അഞ്ചിന് പ്രദര്‍ശനത്തിനിറങ്ങാനിരിക്കെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വന്നിട്ടില്ലെന്നാണ് വിവരം.

Vijayasree Vijayasree :