മോഷ്ടിച്ച ബൈക്കുമായി എത്തി പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്നു; ‘മീശ വിനീത്’ വീണ്ടും അറസ്റ്റില്‍

കണിയാപുരത്ത് പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരവും മോഷണക്കേസ് പ്രതിയുമായ മീശ വിനീത് എന്നറിയപ്പെടുന്ന വിനീതും(26) സുഹൃത്ത് ജിത്തു(22)വും അറസ്റ്റില്‍. മംഗലപുരം പൊലീസാണ് തൃശൂരില്‍ നിന്ന് ഇവരെ പിടികൂടിയത്. മോഷ്ടിച്ച സ്‌കൂട്ടറിലെത്തിയാണ് ഇരുവരും കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം സ്‌കൂട്ടര്‍ ഉപേക്ഷിച്ച ഇവര്‍, പല ലോഡ്ജുകളിലായി താമസിച്ചുവരിയായിരുന്നു.

കഴിഞ്ഞ മാസം 23നാണ് സംഭവം. കണിയാപുരത്തെ ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ നിഫി ഫ്യുവല്‍സിന്റെ മാനേജരായ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ സമീപത്തെ ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടു പോകുമ്പോഴാണ് ഇവര്‍ തട്ടിയെടുത്ത് സ്‌കൂട്ടറില്‍ കടന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചെങ്കിലും വ്യാജ നമ്പര്‍ പ്ലേറ്റ് മോഷ്ടാക്കള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അന്വേഷണം പ്രതിസന്ധിയിലായി.

പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പോത്തന്‍കോട് പൂലന്തറയില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച പ്രതികള്‍ ഓട്ടോറിക്ഷയില്‍ വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നതായി വ്യക്തമായി. പ്രതികള്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ നഗരൂരില്‍ നിന്നു മോഷ്ടിച്ചതാണെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരുവരെയും കുടുക്കിയത്.

മോഷ്ടിച്ച പണം ഉപയോഗിച്ച് വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീര്‍ക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു. വിനീതിനെതിരെ പത്തോളം കേസുകളും ഒരു ബലാല്‍സംഗക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനു മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ ചെയ്യാനുള്ള ടിപ്‌സുകള്‍ പഠിപ്പിക്കാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ചു പീ ഡിപ്പിച്ച കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Vijayasree Vijayasree :