ഇന്ത്യന്‍ സിനിമയ്ക്കുള്ള വിലക്ക് മറികടന്ന് പാകിസ്ഥാന്‍; ഷാരൂഖ് ചിത്രം പത്താന്റെ അനധികൃത പ്രദര്‍ശനം നടത്തി

ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘പത്താന്‍’. ചിത്രം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് റിലീസ് ചെയ്ത് പത്ത് ദിനങ്ങള്‍ പിന്നിടുമ്പോള്‍ 729 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഒട്ടേറെ റെക്കോഡുകള്‍ തകര്‍ത്താണ് ചിത്രം പ്രദര്‍ശനം തുടരുന്നത്.

ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ എതിര്‍പ്പുകളും ബഹിഷ്‌കരണാഹ്വാനവും പല വഴിയ്ക്ക് നിന്ന് ഉണ്ടായിട്ടും ചിത്രം ആദ്യ ദിനം മാത്രം സ്വന്തമാക്കിയത് 106 കോടിയോളമാണ്. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന പാകിസ്താനില്‍ ‘പത്താന്‍’ അനധികൃതമായി പ്രദര്‍ശിപ്പിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

കറച്ചായിലും മറ്റും പ്രദര്‍ശനം സംഘടിപ്പിച്ചുവെന്നും തുടര്‍ന്ന് സിന്ധ് ബോര്‍ഡ് ഓഫ് ഫിലിം സെന്‍സര്‍ ഇടപെട്ട് പ്രദര്‍ശനം മുടക്കിയെന്നും പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടയിലും 900 പാകിസ്താന്‍ രൂപയ്ക്കാണ് ടിക്കറ്റുകള്‍ വിറ്റുപോയത്. ഒട്ടുമിക്ക ഷോകളും ഹൗസ് ഫുള്‍ ആയിരുന്നു.

സിനിമയുടെ പ്രദര്‍ശനം തടഞ്ഞ ശേഷം സിബിഎഫ്‌സി കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഇറക്കിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ സിനിമകളെ പൊതുവിടങ്ങളിലും സ്വകാര്യ ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കൂ. അനധികൃതമായി
ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും 10,0000 പാകിസ്താന്‍ രൂപ പിഴയും ലഭിക്കും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘പത്താന്റെ’ ഒടിടി സ്ട്രീമിങ് ആരംഭിച്ചാല്‍ പാകിസ്താനില്‍ ലഭ്യമായേക്കും. 100 കോടി രൂപയ്ക്ക് ആമസോണ്‍ െ്രെപം ചിത്രം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താനില്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് ഒട്ടേറെ ആരാധകരുണ്ട്. 1965 ലെ ഇന്ത്യപാകിസ്താന്‍ യുദ്ധത്തെ തുടര്‍ന്ന് പാകിസ്താന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ജനറല്‍ പര്‍വേസ് മുഷാറഫിന്റെ കാലത്താണ് പ്രദര്‍ശനം പുനഃരാരംഭിക്കുന്നത്.. 2019 ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെയാണ് ബോളിവുഡ് സിനിമകള്‍ക്ക് പാകിസ്താന്‍ വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയത്.

Vijayasree Vijayasree :