സംഗീതത്തിന്റെ കാര്യത്തില്‍ മഹാന്‍, എന്നാല്‍ മര്യാദയുടെ കാര്യത്തില്‍ അങ്ങനെയല്ല; മനോബാലയുടെ മരണത്തില്‍ അനുശോചനം അറിയിച്ച ഇളയരാജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. തമിഴ് സിനിമയ്ക്ക് മറക്കാനാകാത്ത സംഭവനകള്‍ നല്‍കിയ സംവിധായകനും, നടനും നിര്‍മ്മാതാവുമൊക്കെയായ മനോബലയുടെ അപ്രതീക്ഷിത വിയോഗം ഏറെ വേദനയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

എന്നാല്‍ മനോബാലയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് ഇളയരാജ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ ഇളയരാജ പറഞ്ഞത് ഇങ്ങനെയായിരുന്നു;

മനോബാലയുടെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്. സിനിമ മേഖലയില്‍ ഭാരതിരാജയുടെ സഹ സംവിധായകനായെത്തുന്നതിനു മുമ്പേ ആദ്ദേഹം മാധ്യമ പ്രവര്‍ത്തകനായാണ് കരിയര്‍ ആരംഭിച്ചത്. എന്റെ കാര്‍ കടന്നുപോകുന്നത് കാണാന്‍ കോടമ്പാക്കം പാലത്തില്‍ കാത്തുനിന്ന സംവിധായകരില്‍ ഒരാളായിരുന്നു മനോബാല.

ഇതില്‍ ‘തന്റെ കാര്‍ കടന്നുപോകുന്നത് കാണാന്‍ കോടമ്പാക്കം പാലത്തില്‍ കാത്തുനിന്ന സംവിധായകരില്‍ ഒരാളാണ് മനോബാല’ എന്ന പ്രസ്താവനയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ചൊടിപ്പിച്ചത്. അടിസ്ഥാന മര്യാദകള്‍ ഇല്ലാത്ത ഒരു വ്യക്തിയാണ് ഇളയരാജയെന്നും നാര്‍സിസ്സ്റ്റിക് പ്രസ്താവനയാണ് അദ്ദേഹം നടത്തിയത് എന്നുമാണ് പ്രതികരണങ്ങള്‍.

സംഗീതത്തിന്റെ കാര്യത്തില്‍ നിങ്ങളൊരു മഹാന്‍ തന്നെയെന്നതില്‍ സംശയമില്ല. എന്നാല്‍ മര്യാദയുടെ കാര്യത്തില്‍ അങ്ങനെയല്ല, നിങ്ങളുടെ പാട്ടുകളെയും കഴിവിനേയും ആരാധിക്കുന്ന വ്യക്തിയാണ് ഞങ്ങള്‍.

പക്ഷെ ഒരു മുനുഷ്യനെന്ന നിലയില്‍, നിങ്ങള്‍ സ്വയം കേന്ദ്രീകൃതവും അഹങ്കാരത്തോടെ സംസാരിക്കുന്നയാളും മാന്യതയില്ലാത്ത വ്യക്തിയുമാണെന്ന് എനിക്ക് തോന്നുന്നു, എന്നും വിമര്‍ശനമെത്തി. ഇതാദ്യമായല്ല സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഇളയരാജയുടെ ചില പ്രസ്താവനകളുടെ പേരില്‍ അദ്ദേഹത്തിന് വിമര്‍ശനം നേരിടേണ്ടി വരുന്നത്.

Vijayasree Vijayasree :