ഇളയരാജയുടെ പാട്ടുകള്‍ക്ക് പ്രത്യേക അവകാശം; ഉത്തരവിനെതിരെ എക്കൊ റെക്കോര്‍ഡിങ് കമ്പനി മദ്രാസ് ഹൈക്കോടതിയില്‍

നിരവധി ആരാധകരുള്ള സംഗീത സംവിധായകന്‍ ഇളയരാജ ഒരുക്കിയ 4,500ലധികം പാട്ടുകള്‍ക്ക് അദ്ദേഹത്തിന് പ്രത്യേക അവകാശം നല്‍കിയ 2019ലെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് എക്കൊ റെക്കോര്‍ഡിങ് കമ്പനി െ്രെപവറ്റ് ലിമിറ്റഡ്. കമ്പനിയുടെ ഹര്‍ജി ഹൈക്കോടതി ജസ്റ്റിസുമാരായ ആര്‍ സുബ്രമണ്യന്‍, ആര്‍ ശക്തിവേല്‍ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കും.

2019 ജൂണ്‍ നാലിന് ജസ്റ്റിസ് അനിത സുമന്ത് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് കമ്പനിയുടെ നീക്കം. 2014ല്‍ മലേഷ്യ ആസ്ഥാനമായുള്ള ആഗി മ്യൂസിക്ക്, എക്കൊ റെക്കോര്‍ഡിങ് ഓഫ് ചെന്നൈ, യൂണിസിസ് ഇഫൊ സൊലുഷന്‍ ഓഫ് ആന്ധ്ര പ്രദേശ്, ഗിരി ട്രേഡിങ് കമ്പനി ഓഫ് മുംബൈ എന്നിവര്‍ക്കെതിരായ ഇളയരാജയുടെ സിവില്‍ കേസിലായിരുന്നു കോടതി ഉത്തരവ്.

താന്‍ ഒരുക്കിയ പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച് പണം സമ്പാദിക്കുന്നതില്‍നിന്ന് കമ്പനികളെ തടയണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു. 1957ലെ പകര്‍പ്പവകാശ നിയമത്തിലെ 57ാം വകുപ്പ് പ്രകാരം ഭാഗീകമായോ പൂര്‍ണമായോ കൈമാറിയ പാട്ടുകള്‍ക്ക് മുകളില്‍ അവകാശവാദമുന്നയിക്കാന്‍ സംഗീത സംവിധായര്‍ക്ക് കഴിയുമെന്ന് കേസ് തീര്‍പ്പാക്കിക്കൊണ്ട് അന്ന് ജസ്റ്റിസ് സുമന്ത് ചൂണ്ടിക്കാണിച്ചിരുന്നു.

പാട്ടുകളില്‍ മാറ്റം വരുത്തുന്നതുമൂലം സംഗീത സംവിധായര്‍ക്ക് പ്രശസ്തിക്കോ അഭിമാനത്തിനോ ക്ഷതമേറ്റെന്ന് തോന്നുകയാണെങ്കില്‍ നഷ്ടപരിഹാരത്തിന് സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇളയരാജ സംവിധാനം ചെയ്ത പാട്ടുകളുടെ പകര്‍പ്പവകാശം വിവിധ നിര്‍മാതാക്കളില്‍നിന്ന് സ്വന്തമാക്കിയ എക്കൊ റെക്കോര്‍ഡിങ്ങിന് അത് ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്നും വിധിയില്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :