എന്റെ മോനെ കാണാന്‍ എല്ലാവരുടേയും മുന്നില്‍ വച്ച് അവളുടെ കാലില്‍ വീഴാന്‍ പോലും ഞാന്‍ തയ്യാറാണ്; നടി ശ്വേതയ്‌ക്കെതിരെ ഭര്‍ത്താവ്

ടെലിവിഷന്‍ താരം ശ്വേതയ്‌ക്കെതിരെ ഭര്‍ത്താവ് അഭിനവ് രംഗത്ത്. കഴിഞ്ഞ ഒമ്പത് മാസമായി മകന്‍ റെയാന്‍ഷിനെ കാണാന്‍ ശ്വേത തന്നെ അനുവദിക്കുന്നില്ല എന്നാണ് അഭിനവ് ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇതേതുടര്‍ന്ന് താന്‍ ബോംബെ ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അഭിനവ് പറയുന്നു.

അഭിനവും ശ്വേതയും ഒരേ സൊസൈറ്റി കോംപ്ലക്‌സിലാണ് ഇപ്പോഴും താമസിക്കുന്നത്. 2023 ജനുവരിയിലെ മകരസംക്രാന്തിയ്ക്കാണ് അഭിനവ് അവസാനമായി റെയാന്‍ഷിനെ കണ്ടത്. എന്നാല്‍ മകനൊപ്പം സമയം ചെലവിടുന്നതിനിടെ ശ്വേതയുടെ സഹായി വരികയും മകനെ ബലമായി കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും അഭിനവ് ആരോപിക്കുന്നു.

താന്‍ അയാളെ തടയാന്‍ ശ്രമിച്ചതോടെ കയ്യാങ്കളിയായെന്നും അഭിനവ് പറയുന്നു. ആ സംഭവത്തിന് ശേഷം ശ്വേത റെയാന്‍ഷിനെ കാണുന്നതില്‍ നിന്നും തന്നെ തടഞ്ഞിരിക്കുകയാണെന്നു പറഞ്ഞ അഭിനവ് മകന്‍ തന്നെ ഭയക്കുന്നതായി കൗണ്‍സിലറുടെ വ്യാജ സര്‍ട്ടിഫിക്കറ്റും ശ്വേത തയ്യാറാക്കിയിട്ടുണ്ടെന്നും ആരോപിച്ചു.

മകനെ വീഡിയോ കോളിലൂടെ കാണുന്നത് പോലും ശ്വേത വിലക്കിയിരിക്കുകയാണെന്നും ശ്വേതയുടെ കാലില്‍ വീഴാന്‍ പോലും തയ്യാറാണെന്നും അഭിനവ് പറയുന്നു. ‘ഞാന്‍ നൂറിലധികം ഇമെയിലുകള്‍ ശ്വേതയ്ക്ക് അയച്ചിട്ടുണ്ട്. എന്നെ മോനെ കാണാന്‍ അനുവദിക്കണമെന്ന് അവളോട് അപേക്ഷിച്ചു.

പക്ഷെ അവള്‍ കുലുങ്ങുന്നില്ല. എന്റെ മോനെ കാണാന്‍ എല്ലാവരുടേയും മുന്നില്‍ വച്ച് അവളുടെ കാലില്‍ വീഴാന്‍ പോലും ഞാന്‍ തയ്യാറാണ്. പക്ഷെ അവള്‍ സമ്മതിക്കുന്നില്ല’ എന്നാണ് അഭിനവ് പറയുന്നത്. അതേസമയം താനും ശ്വേതയും ഇപ്പോഴും ഔദ്യോഗികമായി വിവാഹമോചിതരല്ലെന്നും അഭിനവ് പറയുന്നു.

Vijayasree Vijayasree :