ജയപ്രദ ജയിലിലേയ്ക്ക്?; നടിയുടെ ആറ് മാസം തടവ് റദ്ദാക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി

നിരവധി ആരാധകരുള്ള നടിയും മുന്‍ എംപിയുമാണ് ജയപ്രദ. ഇപ്പോഴിതാ നടിയുടെ ആറ് മാസം തടവ് റദ്ദാക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ചെന്നൈ എഗ്‌മോര്‍ കോടതിയാണ് കഴിഞ്ഞ ആഗസ്റ്റില്‍ ജയപ്രദയ്ക്ക് തടവ് വിധിച്ചത്. തിയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്.

ചെന്നൈ എഗ്‌മോര്‍ കോടതിയില്‍ നേരിട്ട് ഹാജറാകാനും മദ്രാസ് ഹൈക്കോടതി ജയപ്രദയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനിടെ 20 ലക്ഷം കെട്ടിവച്ചാല്‍ മാത്രം ജാമ്യം നല്‍കാം എന്ന ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെ എഗ്മോര്‍ കോടതി ഉത്തരവിന് പിന്നാലെ ജയപ്രദ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹിന്ദിയിലും തെലുങ്കിലും ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു ജയപ്രദ. മികച്ച നടിക്കുള്ള നന്തി അവാര്‍ഡും ജയപ്രദയ്ക്ക് ലഭിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായി എത്തിയ ഹിറ്റ് ചിത്രങ്ങളായ ‘ദേവദൂതനി’ലും ‘പ്രണയ’ത്തിലും പ്രധാന വേഷത്തില്‍ ജയപ്രദയുണ്ടായിരുന്നു. മലയാളത്തില്‍ ‘കിണര്‍’ എന്ന ചിത്രത്തിലാണ് ഒടുവില്‍ ജയപ്രദ വേഷമിട്ടത്.

തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1994ല്‍ പാര്‍ട്ടിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭാഗമായിരുന്നു നടി. പിന്നീട് സമാജ്‌വാദ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് ലോക്‌സഭയിലേക്കും എത്തി.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയപ്രദ പിന്നീട് പുറത്താക്കപ്പെടുകയും സമാജ്‌വാദ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി അമര്‍ സിംഗിന്റെ രാഷ്ട്രീ ലോക് മഞ്ചില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകാത്തതിനാല്‍ അമര്‍ സിംഗിനൊപ്പം ജയപ്രദ ആര്‍എല്‍ഡിയില്‍ ചേര്‍ന്നു. ആര്‍എല്‍ഡി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ജയപ്രദയ്ക്ക് ജയിക്കാനായില്ല. 2019ല്‍ നടി ജയപ്രദ ബിജെപിയില്‍ ചേരുകയും ചെയ്തു.

Vijayasree Vijayasree :