ലയൺ കിംഗിലെ മുഫാസയുടെ ശബ്ദമായ ഹോളിവുഡ് നടൻ ജയിംസ് ഏൾ ജോൺസ് അന്തരിച്ചു

നിരവധി ആരാധകരുള്ള, പ്രശസ്ത ഹോളിവുഡ് നടൻ ജയിംസ് ഏൾ ജോൺസ് അന്തരിച്ചു, 93 വയസായിരുന്നു പ്രായം. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ലയൺ കിംഗിലെ മുഫാസ, സ്റ്റാർ വാർസിലെ ഡാർത്ത് വാഡർ തുടങ്ങിയ കഥാപാത്രങ്ങളുടെ ശബ്ദമായാണ് അ​ദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

ഗ്രാമി, ഓസ്‌കാർ, ലോഎമ്മി, ടോണി എന്നിങ്ങനെ വിനോദരംഗത്തെ ഉന്നത പുരസ്‌കാരങ്ങൾ നാലും നേടിയ ചുരുക്കം അഭിനേതാക്കളിൽ ഒരാളാണ് ജോൺസ്. 2011 ൽ സമഗ്രസംഭാവനയ്ക്കുള്ള ഒസ്‌കർ പുരസ്‌കാരം ജോൺസിന് ലഭിച്ചു. ഹീറ്റ് വേവ്, ഗബ്രിയേൽ ഫയർ തുടങ്ങിയ ഡ്രാമ സീരീസുകളിലൂടെ രണ്ട് എമ്മി പുരസ്‌കാരം ലഭിച്ചു.

970 ൽ ദ ഗ്രേറ്റ് വൈറ്റ് ഹോപ്പ് എന്ന സിനിമയിലൂടെ മികച്ച നവാഗത നടനുള്ള പുരസ്‌കാരം നേടി. ദ ഗ്രേറ്റ് വൈറ്റ് ഹോപ്പിലൂടെയും 1987 ലെ ഫെൻസ് എന്ന സിനിമയിലൂടെയും നടനുള്ള ടോണി പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. 1931 ൽ മിസിസ്സിപ്പിയിൽ ജനിച്ച ജോൺസ് ഒഥല്ലോ എന്ന നാടകത്തിലൂടെയായിരുന്നു അഭിനയത്തിലേയ്ക്ക് എത്തിയത്.

1964 ൽ പുറത്തിറങ്ങിയ ലെ ഡോ സ്‌ട്രേഞ്ച് ലൗ ആണ് ആദ്യ സിനിമ. കമിംഗ് 2 അമേരിക്ക, സ്റ്റാർ വാർസ്; ദ റൈസ് ഓഫ് സ്‌കൈ വാക്കർ, ദി ലയൺ കിംഗ്, മറ്റെവാൻ, കമിംഗ് ടു അമേരിക്ക, ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ, ഫീൽഡ് ഓഫ് ഡ്രീംസ്, ദി സാൻഡ്ലോട്ട് എന്നിവയാണ് അദ്ദേഹത്തിന്റെ ചില പ്രധാനപ്പെട്ട ചിത്രങ്ങൾ.

Vijayasree Vijayasree :