ഹിന്ദി സീരിയല്‍ താരം വൈശാലി ടക്കറിന്റെ മരണം; മുന്‍ കാമുകനെ അറസ്റ്റ് ചെയ്ത് പോലീസ്

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഹിന്ദി സീരിയല്‍ താരം വൈശാലി ടക്കറിന്റെ മരണ വാര്‍ത്ത പുറത്തെത്തുന്നത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ അയല്‍വാസിയും മുന്‍ കാമുകനുമായ രാഹുല്‍ നവ്‌ലാനിയെ അറസ്റ്റ് ചെയ്തു. നടിയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളുടെ ഭാര്യ ദിഷയ്ക്കും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഐപിസി 306 വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ പേരില്‍ ലുക്ക്ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. ഇന്‍ഡോറില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലാകുന്നത്.

‘പ്രതി അയല്‍വാസിയായതിനാല്‍ സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു, രക്ഷപ്പെടാന്‍ കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്ക് ടീമിനെ അയച്ചു, ഞങ്ങള്‍ പാരിതോഷികം പോലും പ്രഖ്യാപിച്ചു. ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്’ ഇന്‍ഡോര്‍ പൊലീസ് കമ്മീഷണര്‍ ഹരിനാരായണന്‍ ചാരി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

വൈശാലിയുടെ വിവാഹ ആലോചനകള്‍ അറിഞ്ഞത് മുതല്‍ രാഹുല്‍ നവ്‌ലാനി ശല്യം ചെയ്യുകയായിരുന്നുവെന്ന് താരത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. നടിയുടെയും നവ്‌ലാനിയുടെയും പിതാക്കന്മാര്‍ ബിസിനസ്സ് പങ്കാളികളാണെന്നും അവര്‍ക്ക് പരസ്പരം വളരെക്കാലമായി അറിയാമെന്നും പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ 16നായിരുന്നു വൈശാലി ടക്കറിനെ ഇന്‍ഡോറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നടിയുടെ വീട്ടില്‍ നിന്നും ഒരു കത്തും പൊലീസ് കണ്ടെത്തിയിരുന്നു. താരത്തിന്റേത് ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. താരത്തിന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പില്‍ മുന്‍ കാമുകനായ രാഹുലിന്റെ ഭീഷണിയും ശല്യവും കാരണം താന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പറയുന്നുണ്ടെന്ന് ഇന്‍ഡോര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ മോത്തി ഉര്‍ റഹ്മാന്‍ അറിയിച്ചിരുന്നു.

Vijayasree Vijayasree :