സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സമഗ്രമായി പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട്പുറത്തുവിടില്ലെന്ന് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇന്ന് പുറത്ത് വരേണ്ടിയിരുന്ന റിപ്പോർട്ട് ഇന്ന് പുറത്ത് വിടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടി രഞ്ജിനി നൽകിയ ഹർജിയെ തുടർന്നാണ് തീരുമാനം.
നടി രഞ്ജിനിയുടെ ആവശ്യം സർക്കാർ അംഗീകരിക്കുന്നതായും രഞ്ജിനിയുടെ ഹർജിയിൽ കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ റിപ്പോർട്ട് പുറത്തുവിടില്ലെന്നുമാണ് സാംസ്കാരിക വകുപ്പ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 17 ന് രാവിലെ പതിനൊന്ന് മണിയോടെ റിപ്പോർട്ട് പുറത്ത് വിടുമെന്നും വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ടിലെ 233 പേജ് കൈമാറുമെന്നുമാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ ഇന്നലെ രാത്രിയോടെ റിപ്പോർട്ട് പുറത്തുവിടരുത് എന്നാവശ്യപ്പെട്ട് നടി രഞ്ജിനി രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ മാസം 25 ന് പുറത്തെത്തേണ്ടിയിരുന്ന റിപ്പോർട്ട് നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയെ തുടർന്നാണ് നീട്ടിവെച്ചത്. പിന്നാലെ ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.
2019 ഡിസംബർ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്.
നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. റിപ്പോർട്ട് പബ്ലിഷ് ചെയ്യുമെന്ന് പറഞ്ഞതിന് ശേഷം പിന്നീട് അധികൃതർ അഭിപ്രായം മാറ്റുകയായിരുന്നുവെന്ന് പാർവതി തിരുവോത്ത് നേരത്തെ പറഞ്ഞിരുന്നു.