നല്ല സിനിമകളുണ്ടായിട്ടും അങ്കിളിന് അവാര്‍ഡ് കൊടുത്തത് എന്തിനാണെന്ന് മനസിലായി ;

ചെക്ക് കേസുമായി ബന്ധപ്പെട്ട് അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇടപെടലുകളെ വിമര്‍ശിച്ച്‌ രംഗത്തെത്തിയ നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരേ നടന്‍ ഹരീഷ് പേരടി.

വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായ് ജയിലില്‍ തടവനുഭവിച്ചപ്പോള്‍ മന്ത്രിമാരെയോ പ്രതിപക്ഷത്തിനെയോ കണ്ടില്ലെന്നും കാരണം അദ്ദേഹം ഒരു വോട്ട് ബാങ്കല്ലെന്നുമാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. മുഖ്യ ശത്രുവിനെ കൂട്ടുപിടിച്ചു മുഖ്യശത്രുവിനെ തോല്‍പ്പിക്കുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പിണറായിയുടെ ഇടപെടലെ്‌നനും ജോയ് മാത്യു കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുന്നത്.

ജോയ് മാത്യു തിരക്കഥയെഴുതി സംവിധാനം ചെയ്ത അങ്കിള്‍ എന്ന സിനിമയ്ക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പേരടി വിമർശിച്ചിരിക്കുന്നത് . നല്ല സിനിമകള്‍ ഉണ്ടായിട്ടും അങ്കിളിന് പുരസ്‌കാരം ലഭിച്ചത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ….

കുറെ നല്ല സിനിമകള്‍ ഉണ്ടായിട്ടും കഴിഞ്ഞ വര്‍ഷത്തെ നല്ല കഥക്കുള്ള അവാര്‍ഡ് അങ്കിള്‍ എന്ന സിനിമക്ക് കൊടുത്തത് എന്തിനാണെന്ന് ഞാന്‍ കുറെ ആലോചിച്ചിരുന്നു… ഇന്ന് തുഷാര്‍ വെള്ളാപ്പള്ളിയുടെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട അങ്കിളിന്റെ കഥാകൃത്തിന്റെ പോസ്റ്റ് കണ്ടപ്പോഴാണ് അതിന്റെ കാരണം മനസ്സിലായത് … വിപ്ലവം നടപ്പിലാക്കാന്‍ വേണ്ടി ‘ മുഖ്യശത്രുവിനെ കൂട്ടുപിടിച്ചിട്ടു വേണം മുഖ്യശത്രുവിനെതിരെ യുദ്ധം ചെയ്യാന്‍ ‘ എന്ന് …

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌….

വിപ്ലവം പല വഴികളിലൂടെയാണ് വരിക. ചിലപ്പോള്‍ മുഖ്യശത്രുവിനെത്തന്നെ കൂട്ടുപിടിച്ചിട്ട് വേണം മുഖ്യ ശത്രുവിനെതിരെ യുദ്ധം ചെയ്യാന്‍ !വേണമെങ്കില്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മുതുകില്‍ ഇതും കെട്ടിവെക്കാം. (പാവം മാര്‍ക്‌സ് അറിയാതിരുന്നാല്‍ മതി )

പത്തുവര്‍ഷത്തോളം യു.എ ഇ.യില്‍ മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്ന കാലത്ത് നിസ്സാര കുറ്റങ്ങള്‍ക്ക് പോലും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന നിരവധി മലയാളികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പോലും ജയിലില്‍ അകപ്പെട്ട കഥകളും നിരവധിയാണ്. ഊര് തെണ്ടലിന്റെ ഭാഗമായി നമ്മുടെ ജനപ്രതിനിധികള്‍ ഗള്‍ഫില്‍ വരുമ്ബോഴൊക്ക ഇക്കാര്യത്തെ സംബന്ധിച്ച്‌ പലരും നിവേദനം കൊടുക്കുകയും അവരത് കൊട്ടയിലേക്ക് എറിയുകയുമാണ് കീഴ്വഴക്കം. ബിസിനസ്സില്‍ വന്ന തിരിച്ചടിയുടെ പേരില്‍ മലയാളികള്‍ക്ക് മുഴുവന്‍ പരിചിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായ് ജയിലില്‍ തടവനുഭവിച്ചപ്പോള്‍ നമ്മുടെ മന്ത്രിമാരെയോ പ്രതിപക്ഷത്തിനെയോ കണ്ടില്ല. കാരണം അദ്ദേഹം ഒരു വോട്ട് ബാങ്കല്ല. അദ്ദേഹത്തിന് പിതാവ് മതിലില്‍ കട്ട വെക്കാന്‍ പോയിട്ടുമില്ല.

കച്ചവടത്തില്‍ വന്ന നഷ്ടങ്ങളിലും അറിയാതെ ചെന്ന് പെടുന്ന നിയമ കുരുക്കുകളിലും പെട്ട് നിരവധി സാധാരണക്കാര്‍ ഗള്‍ഫ് ജയിലുകളില്‍ ഉണ്ട്. അവരോടൊന്നും തോന്നാത്ത കരുണ നമ്മുടെ മുഖ്യമന്ത്രിക്ക് തുഷാറിനോട് തോന്നാന്‍ കാരണം തുടക്കത്തില്‍ പറഞ്ഞത് തന്നെ; മുഖ്യ ശത്രുവിനെ കൂട്ടുപിടിച്ചു മുഖ്യ ശത്രുവിനെ തോല്‍പ്പിക്കുക. സാധാരണക്കാരനായ പ്രവാസിക്ക് ഇമ്മാതിരി ഒരു ആനുകൂല്യവും ലഭിക്കുമെന്ന് കരുതണ്ട.

അവന്‍ എല്ലാം പൂട്ടിക്കെട്ടി നാട്ടില്‍ വന്നു എന്തെങ്കിലും സംരംഭം തുടങ്ങാമെന്ന് വെച്ചാല്‍ ആന്തൂര്‍ സ്വപ്നം അവനെ വേട്ടയാടും. അതിലും ഭേദം യു.എ.ഇ ജയിലാണ് എന്ന് കരുതുന്ന പ്രവാസികളാണ് ഇപ്പോള്‍ അധികവും. പ്രവാസികളെ സഹായിക്കാനായി നോര്‍ക്ക എന്നൊരു സാധനം ഉണ്ടല്ലോ. നാട്ടില്‍ ജോലി കിട്ടാത്തവരെ ഗള്‍ഫിലേക്ക് കയറ്റി അയക്കുന്ന ഒരു റിക്രൂട്ടിംഗ് ഏജന്‍സിയുടെ പണിയില്ലാതെ മറ്റൊന്നും ഇവര്‍ ചെയ്യുന്നതായി അറിവില്ല. എന്നാല്‍ പരസ്യങ്ങള്‍ ഉണ്ടാക്കുവാനും ഓരോ വര്‍ഷവും ആഗോള സമ്മേളനങ്ങള്‍ നടത്തി കോടികള്‍ തുലയ്ക്കാനുമാണ് ആവേശം.

മറുനാട്ടില്‍ കിടന്ന് കഷ്ടപ്പെടുന്ന മലയാളിക്ക് നിയമപരമായ സഹായങ്ങള്‍ നല്‍കാനോ ശമ്പളം കൊടുക്കാത്ത തൊഴിലുടമകളില്‍ (അതില്‍ അധികവും മലയാളി മൊയലാളിമാരാണ് ) നിന്നും തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക വാങ്ങിച്ചു കൊടുക്കുവാനോ അതൊന്നുമില്ലെങ്കിലും മരുഭൂമിയില്‍ വെച്ചു മരണമടയുന്ന പ്രവാസിയുടെ ശവപ്പെട്ടി കൊണ്ടുവരുന്നതിന്റെ ചിലവെങ്കിലും സൗജന്യമാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ തുഷാറിനോട് കാണിച്ച ഉഷാര്‍ പാര്‍ട്ടി അണികളെങ്കിലും പൊറുത്തു തന്നേനെ.

harish peradi- against joy mathew- social media

Noora T Noora T :