വളിച്ച ഡബിള്‍മീനിങ് സ്ത്രീവിരുദ്ധ കോമഡികളില്‍ ചവുട്ടി വീണ മലയാള സിനിമ എണീറ്റ് നടക്കാന്‍ തുടങ്ങിയത് ദിലീപ് എന്ന വന്‍മരം വീണതുകൊണ്ട് അല്ലേ?, ഇപ്പോഴും ദിലീപിന്റെ നിലവാരം നോക്കൂ; വിമര്‍ശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍

ദിലീപ് സിനിമകള്‍ക്കെതിരെ വിമര്‍ശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍.നല്ല ഹാസ്യവുമായി പുതിയ പിള്ളേര്‍ സിനിമ എടുക്കുന്നു. എന്നാല്‍ ഇപ്പോഴും ദിലീപിന്റെ നിലവാരം നോക്കൂ എന്നാണ് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കിലൂടെയുള്ള പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;

പണ്ടൊരു ഇന്റര്‍വ്യൂവില്‍ ശ്രീനിവാസന്റെ ഒരു ഡയലോഗുണ്ട് ‘ഞാന്‍ ചെയ്ത നൂറു പടങ്ങളല്ല, നിലവാരമില്ലെന്നു കണ്ടു ചെയ്യാതെ വിട്ട ആയിരം പടങ്ങളാണ് മലയാള സിനിമയയ്ക്കുള്ള എന്റെ ശരിയായ സംഭാവന’ എന്ന്. അതുപോലെയാണ് കഴിഞ്ഞ 10 വര്‍ഷമായുള്ള ദിലീപ് പടങ്ങള്‍. ദിലീപിന്റെ കോക്കസ് മാത്രമായി സിനിമാലോകം കീഴടക്കിയ ആ കാലത്തെ പടങ്ങളുടെ നിലവാരം നോക്കൂ.

ദിലീപിന്റെ സിനിമകള്‍ കാണാതെ ആ പടങ്ങള്‍ പൊട്ടി പൊട്ടിച്ചാണ് നല്ല ഹാസ്യവുമായി പുതിയ കുറെ പിള്ളേരു വന്നതും, പുതിയ അഭിനയതാക്കള്‍ വന്നതും, പരീക്ഷണങ്ങള്‍ പിന്തുണയ്ക്കാന്‍ പുതിയ നിര്‍മ്മാതാക്കള്‍ വന്നതും, അതുവഴിയാണ് മലയാളത്തിനു കുറെ നല്ല സിനിമകള്‍ കിട്ടിയതും പൊതുവില്‍ മലയാള സിനിമയുടെ, പ്രത്യേകിച്ചും ഹാസ്യത്തിന്റെയും കുടുംബചിത്രങ്ങളുടെയും നിലവാരം ഉയര്‍ന്നതും.

ദിലീപിന്റെ കാലത്തെ വളിച്ച ഡബിള്‍മീനിങ് സ്ത്രീവിരുദ്ധ കോമഡികളില്‍ ചവുട്ടി വീണ മലയാള സിനിമ എണീറ്റ് നടക്കാന്‍ തുടങ്ങിയത് ദിലീപ് എന്ന വന്‍മരം വീണതുകൊണ്ട് അല്ലേ? എത്ര ഊര്‍ജ്ജസ്വലമാണ് ഇന്ന് ചെറുപ്പക്കാരുടെ പടങ്ങള്‍ എന്നാലിപ്പോഴും ദിലീപിന്റെ നിലവാരം നോക്കൂ. അതുകൊണ്ട് കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ നമ്മള്‍ പ്രേക്ഷകര്‍ കാണാതെവിട്ട ഓരോ ദിലീപ് സിനിമയുമാണ് നല്ല മലയാളം സിനിമകള്‍ക്കുള്ള നമ്മുടെ ഓരോരുത്തരുടെയും സംഭാവന. എന്നായിരുന്നു കുറിപ്പ്.

അതേസമയം, കഴിഞ്ഞ ദിവസമാണ് താരത്തിന്റെ പവി കെയര്‍ ടേക്കര്‍ എന്ന പുതിയ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പവി കെയര്‍ ടേക്കര്‍.

മലയാളികളെ നോണ്‍ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടര്‍ച്ചയാണ് വിനീത്കുമാര്‍ സംവിധാനം ചെയ്ത ‘പവി കെയര്‍ടേക്കറും’ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ദിലീപിനൊപ്പം എത്തുന്ന അഞ്ച് പുതുമുഖ നായികമാരാണ് പവി കെയര്‍ ടേക്കറിന്റെ മറ്റൊരു പ്രത്യേകത. ഞാന്‍ സിനിമ ചെയ്യാന്‍ തുടങ്ങിയ കാലത്തെ ടെക്‌നോളജി അല്ല ഇപ്പോള്‍, മേക്കിംഗ് രീതിയും ഇതല്ല എന്നാണ് അടുത്തിടെ ദിലീപ് പറഞ്ഞത്.

പക്ഷെ ഇതില്‍ നമുക്ക് ഒറ്റ ഗുണമേയുള്ളു. അത് നമ്മുടെ പ്രാക്ടിക്കല്‍ എക്‌സ്പീരിയന്‍സ് ആണ്. പ്രസന്‍സ് ഓഫ് മൈന്‍ഡും പ്രാക്ടിക്കല്‍ എക്‌സ്പീരിയന്‍സും നമ്മളെ ഒത്തിരി സഹായിക്കാറുണ്ട്. എന്നെ സംബന്ധിച്ച് ഒറ്റക്കാര്യമാണ്. പ്രേക്ഷകര്‍ നമ്മളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. സിനിമ മാത്രമാണ് നമ്മുടെ ലോകം. എനിക്ക് എല്ലാം സിനിമയാണ്. സിനിമയ്ക്ക് അപ്പുറമൊന്നുമില്ല. നമ്മുടെ ജീവവായുവാണ് ഇത്.

ഒരു നിധി പോലെ നമുക്ക് കിട്ടിയ സിനിമ. നമ്മള്‍ ഇതിന്റെ പിന്നില്‍ നടക്കുമ്പോള്‍ നമ്മുടെ വളര്‍ച്ച പോലും നമ്മള്‍ അറിഞ്ഞിട്ടില്ലെന്നും ദിലീപ് പറഞ്ഞു. അതിന്റെ ഇടയില്‍ എന്നോട് എന്തിനാണ് ഇത്ര ശത്രുത എന്ന് അറിയില്ല. നമ്മള്‍ മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആറേഴ് വര്‍ഷമായി പോവുകയാണ്. ശരി സമയ ദോഷമായിരിക്കാം.

നമ്മള്‍ അത് ഫേസ് ചെയ്തു. നമ്മള്‍ നിയമത്തെ മാനിക്കുന്നു. നമ്മള്‍ അതിന് വേണ്ടി ഒരു ഫൈറ്റ് നടത്തുകയാണ്. എന്നിട്ടും ഒരു പുതിയ സിനിമ വരുമ്പോഴേക്കും പുതിയ പുതിയ ഐറ്റം എടുത്ത് വരികയാണ്. കുറേ വര്‍ഷങ്ങളായി ഇത് തുടങ്ങിയിട്ട്. എന്നെ അടിക്കാന്‍ ശ്രമിക്കുക എന്ന് പറഞ്ഞാല്‍ എന്റെ കൂടെ നില്‍ക്കുന്ന കംപ്ലീറ്റ് ആള്‍ക്കാരെയുമാണ് അടിക്കുന്നത് എന്നും ദിലീപ് പറഞ്ഞിരുന്നു.

Vijayasree Vijayasree :