അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ കാര്യം കട്ടപൊകയാണ്; ഇത് ദുരന്തകേരളം; വിമര്‍ശനവുമായി ഹരീഷ് പേരടി

അഭിമന്യു കൊ ലപാതകക്കേസിലെ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതയതിന് പിന്നാലെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ കാര്യം കട്ടപൊകയെന്ന് ഹരീഷ് പേരടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. തെരഞ്ഞെടുപ്പ്, വോട്ട് രാഷ്ട്രീയം,അധികാരം..അതിനിടയില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പല രേഖകളും മുങ്ങുകയും പൊന്തുകയും ചെയ്യുന്നു.

ജനാധിപത്യം കൈയ്യില്‍ പുരളുന്ന വെറും മഷി മാത്രമാവുന്നു. ജീവന്‍ നഷ്ടപ്പെട്ടവനും അവന്റെ കുടുംബത്തിനും കൂറെ സ്വപനങ്ങളും യാഥാര്‍ത്ഥ്യവും നഷ്ടമാവുന്നു. ഇത് ദുരന്തകേരളമെന്ന് ഹരീഷ് പേരടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് കാണാതായത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള പ്രധാനപ്പെട്ട രേഖകളാണ് കാണാതായത്. ഇതുസംബന്ധിച്ച വിവരം സെഷന്‍സ് ജഡ്ജി ഡിസംബറില്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രേഖകള്‍ കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.

എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ 26 ക്യാമ്പസ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 2018 ജൂലൈ ഒന്നിന് രാത്രിയാണ് അഭിമന്യു മഹാരാജാസ് കോളജ് ക്യാമ്പസില്‍ കൊല്ലപ്പെട്ടത്.

ഇതേ കോളജിലെ അര്‍ജുന്‍ എന്ന വിദ്യാര്‍ഥിക്കും കുത്തേറ്റിരുന്നു. മഹാരാജാസിലെ വിദ്യാര്‍ഥിയും ഒന്നാം പ്രതിയുമായ മുഹമ്മദ് ചൂണ്ടിക്കാണിച്ചത് പ്രകാരം ഒന്‍പതാം പ്രതി ഷിഫാസ് അഭിമന്യുവിനെ പിടിച്ചുനിര്‍ത്തുകയും സഹല്‍ കത്തികൊണ്ട് കുത്തുകയായിരുന്നുമെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Vijayasree Vijayasree :