‘സരസു സ്ത്രീപക്ഷ രാഷ്ട്രീയം ഉന്നയിക്കുന്ന കഥാപാത്രം, അവളുടെ ആഗ്രഹമാണ്, സ്വാതന്ത്ര്യത്തോടെയുള്ള അവളുടെ തിരഞ്ഞെടുപ്പാണത്’; ഗായത്രി വര്‍ഷ

ദിലീപിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത് 2002 ല്‍ പുറത്തിറങ്ങിയ, എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് മീശമാധവന്‍. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല തമാശകള്‍ ചിത്രത്തിലുണ്ട്. ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച പിള്ളേച്ചന്‍ എന്ന കഥാപാത്രവും ഗായത്രി വര്‍ഷ അവതരിപ്പിച്ച സരസു എന്ന കഥാപാത്രവും എല്ലാ കാലത്തും പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കുന്നതാണ്.

ഇപ്പോഴിതാ മീശമാധവനിലെ സരസു എന്ന കഥാപാത്രം ഒരു സ്ത്രീപക്ഷ കഥാപാത്രമായിരുന്നു എന്നാണ് അത് അവതരിപ്പിച്ച ഗായത്രി വര്‍ഷ പറയുന്നത്. സ്വന്തം ആഗ്രഹ പ്രകാരം ജീവിക്കുന്ന സരസു എന്ന കഥാപാത്രം മുന്നോട്ട് വെക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയമാണ് എന്നാണ് ഗായത്രി റിപ്പോര്‍ട്ടര്‍ ടിവിയോട് പറയുന്നത്.

‘സരസു കൃത്യമായി സ്ത്രീപക്ഷ രാഷ്ട്രീയം ഉന്നയിക്കുന്ന കഥാപാത്രമാണ്. സരസുവിന്റെ ഭര്‍ത്താവ് പട്ടാളക്കാരനാണ്. അയാള്‍ നാട്ടിലില്ല, അല്ലെങ്കില്‍ മറ്റെന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അവള്‍ക്ക് സ്വീകാര്യനായ ഒരാള്‍ വന്നപ്പോള്‍ അയാളെ സര്‍വാത്മനാ സ്വീകരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ഇടം കാണിച്ചു കൊടുത്ത കഥാപാത്രമാണ്.

അവളുടെ ആഗ്രഹമാണ്, സ്വാതന്ത്ര്യത്തോടെയുള്ള അവളുടെ തിരഞ്ഞെടുപ്പാണത്. പിള്ളേച്ചന്‍ തനിക്ക് സ്വീകാര്യനാണെന്നതിനാല്‍ വീട്ടില്‍ സ്വീകരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യ ബോധമുണ്ട്. അതേസമയം, പിള്ളേച്ചന്‍ വീട്ടില്‍ വിവാഹം ചെയ്ത് കൊണ്ടുവന്നിരിക്കുന്ന യാതൊരു മാനസിക വ്യാപാരങ്ങളും അറിയാത്ത ഒരു ശാന്തമ്മയുമുണ്ട് മറുവശത്ത്.

ഇതില്‍ ഏതാണ് വലിപ്പമേറിയ സ്ത്രീ എന്നത് ചോദ്യമാണ്. നമ്മുടെ സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകള്‍ ഈ രണ്ട് കഥാപാത്രങ്ങളില്‍ ഉണ്ട്. ഒറ്റനോട്ടത്തില്‍ സരസു നെഗറ്റീവ് ആണ്. പക്ഷേ ഒരു എഴുത്തു കാരന്റെയോ ആവിഷ്‌ക്കാരകന്റെയോ സാമൂഹ്യ രാഷ്ട്രീയ ബോധ്യത്തില്‍ ഇതില്‍ ഏതു സ്ത്രീയാണ് മുകളില്‍ നില്‍ക്കുന്നത്?’ എന്നാണ് ഗായത്രി റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Vijayasree Vijayasree :