സിനിമയിലേയ്ക്ക് വരുന്നതിനോട് കുടുംബത്തില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായിരുന്നു, മരിക്കുമെന്നാണ് അച്ഛന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേയ്‌ക്കെത്തിയ നടിയാണ് ഗായത്രി സുരേഷ്. ഇടയ്ക്കിടെ ട്രോളുകളിലും താരം നിറയാറുണ്ട്. ഇപ്പോഴിതാ വീണ്ടും ഗായത്രി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഏറെ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

അടുത്തിടെ നടി അഭിനയിച്ച തെലുങ്ക് സിനിമ ഒടിടിയില്‍ റിലീസ് ചെയ്തതോടെയാണ് ട്രോളുകള്‍ വന്നത്. സ്വന്തമായാണ് നടി ഈ സിനിമയില്‍ ഡബ് ചെയ്തത്. എന്നാല്‍, തെലുങ്ക് ഭാഷ ഗായത്രി സംസാരിച്ചത് തൃശൂര്‍ സ്ലാങ്ങില്‍ ആയിരുന്നുവെന്ന് മാത്രം. ‘തെലുങ്ക് പഠിച്ചു. ഞാന്‍ നമ്മുടെ തൃശൂര്‍ ശൈലിയില്‍ തെലുങ്ക് പറഞ്ഞു. അത് അവര്‍ക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.

വേറൊരാളെ ഡബ് ചെയ്യിക്കുമ്പോള്‍ അവര്‍ക്ക് ആ സ്ലാങ് കിട്ടുന്നുണ്ടായിരുന്നില്ല,. സ്വയം ഡബ് ചെയ്താല്‍ മാത്രമേ അഭിനയത്തില്‍ പൂര്‍ണത വരൂയെന്ന് വിശ്വസിക്കുന്നു. സിനിമയിലേയ്ക്ക് വരുന്നതിനോട് കുടുംബത്തില്‍ നിന്ന് ആദ്യം എതിര്‍പ്പുണ്ടായിരുന്നു. അച്ഛന് തീരെ താല്‍പര്യമുണ്ടായിരുന്നില്ല.

നീ സിനിമയിലേക്ക് വന്നാല്‍ മരിക്കുമെന്നാണ് അച്ഛന്‍ പറഞ്ഞത്. സിനിമയെ പറ്റി അങ്ങനെയാണല്ലോ പുറത്ത് നിന്നുള്ള ചിന്ത. പെണ്‍കുട്ടികള്‍ക്ക് സേഫ് അല്ലെന്നാണ് സിനിമയെ പറ്റി കേട്ടിരിക്കുന്നത്. പിന്നെ അച്ഛന് മനസ്സിലായി കൂടെ നിന്നിട്ടേ കാര്യമുളളൂയെന്ന്.

അല്ലെങ്കില്‍ ഈ കുട്ടി അങ്ങ് പോവുമെന്ന് വിചാരിച്ച് അച്ഛനും കൂടെ നിന്നു അവസാനം. ആദ്യമൊക്കെ അച്ഛനും അമ്മയും സെറ്റില്‍ കൂടെ വരുമായിരുന്നു. രണ്ടാമത്തെ സിനിമയുടെ ഷൂട്ടിംഗ് തൃശൂരായിരുന്നു അപ്പോള്‍ ഞാന്‍ തന്നെ പോയി വരുമായിരുന്നു’, ഗായത്രി പറയുന്നു.

Vijayasree Vijayasree :