കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി പറയുന്ന സിനിമ, എന്തിനാണ് ഭയക്കുന്നത്, എല്ലാവരും സിനിമ കാണട്ടെയെന്ന് ജി. സുരേഷ് കുമാര്‍

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ദ കേരള സ്‌റ്റോറി. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് നടനും നിര്‍മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി. സുരേഷ് കുമാര്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമ അല്ല ‘ദി കേരള സ്‌റ്റോറി’ എന്നാണ് അദ്ദേഹം പറഞ്ഞത്.

33,000 പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മതപരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നാണ് സിനിമ എഴുതി കാണിക്കുന്നത്. കേരള സ്‌റ്റോറി നല്ല സിനിമയാണെന്നും കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി സിനിമ പറയുന്നുവെന്നും എന്തിനാണ് ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടെ എന്നും സുരേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആറിന്റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്‌ക്രീനുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിലെ ലുലു മാള്‍, ഒബറോണ്‍ മാള്‍, തിരുവനന്തപുരം ലുലു മാള്‍ എന്നിവിടങ്ങളിലുള്ള പിവിആര്‍ സ്‌ക്രീനുകളിലെ പ്രദര്‍ശനങ്ങളാണ് റദ്ദാക്കപ്പെട്ടത്.

കേരളത്തിലെ 21 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തിയിരിക്കുന്നത്. കേരള സ്‌റ്റോറിയെ പ്രശംസിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിട്ടുണ്ട്. ദ കേരള സ്‌റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ പ്രദര്‍ശനം സ്‌റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി ഹര്‍ജിക്കാരുടെ ആവശ്യം തളളിയിരുന്നു. വിവാദപരാര്‍മശമുളള ടീസര്‍ പിന്‍വലിക്കുന്നതായി നിര്‍മാണ കമ്പനി തന്നെ അറിയിച്ച സാഹചര്യത്തില്‍ പ്രദര്‍ശന വിലക്ക് വേണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ഇത് ചരിത്ര സിനിമയല്ല. സാങ്കല്‍പികമാണ്. സിനിമ ഇസ്ലാം മതത്തിനെതിരെയല്ല. തീവ്രവാദ സംഘടനയായ ഐഎസിന്റെ പ്രവര്‍ത്തനങ്ങളെയാണ് ചിത്രത്തില്‍ കാണിക്കുന്നതെന്നും കോടതി പരാമര്‍ശിച്ചു. ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

Vijayasree Vijayasree :