നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി കൊടുക്കാന്‍ സൗകര്യമില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറയുന്നത്.
ഫെഫ്ക പറഞ്ഞത് അവരുടെ കാര്യം മാത്രമാണ്. ഷൈനിന് മാപ്പ് കൊടുക്കാനൊന്നും നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടില്ല. ലഹരി ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത കാര്യമാണ് എന്നും ഫെഫ്ക ഭാരവാഹികളായ ബി ഉണ്ണികൃഷ്ണനെയും സിബി മലയിലിനെയും പേരെടുത്തു വിമര്‍ശിച്ചുകൊണ്ട് ജി സുരേഷ് കുമാർ പറഞ്ഞു.
വിൻസി അലോഷ്യസിനെയും ഷൈനിനെയും വിളിപ്പിച്ച് അവരുടെ ഭാഗം കേട്ടതിന് ശേഷമാണ് ഫെഫ്കയുടെ തീരുമാനം. സിനിമയുടെ പേരും നടന്റെ പേരും പുറത്തു പറയരുതെന്ന് വിൻസി അലോഷ്യസ് ആവശ്യപ്പെട്ടിരുന്നു. ഐ സി സിക്കും എ എം എം എയ്ക്കും ഫിലിം ചേംബറിനും വിൻസി അലോഷ്യസ് പരാതി നൽകിയിരുന്നു. ഇന്നലെ എ എം എം എ പ്രതിനിധികളുമായി ഫെഫ്ക സംസാരിച്ചു. ഇത്തരം ആരോപണങ്ങളിലും വിവാദങ്ങളിലും പെടുന്ന സ്വന്തം അംഗങ്ങൾക്കു നേരെ ഫെഫ്ക കർശന നടപടി സ്വീകരിക്കുന്നുണ്ട്.
ഷൈൻ ടോം ചാക്കോയുമായും ചർച്ച നടത്തി. അദ്ദേഹവുമായി തുറന്നു സംസാരിച്ചു. തനിക്ക് ഒരു അവസരം കൂടി വേണമെന്ന് ഷൈൻ ആവശ്യപെട്ടു. മനുഷ്യത്വപരമായ സമീപനമാണ് ഫെഫ്ക സ്വീകരിച്ചത്. ഒരു നടൻ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം ഞങ്ങൾ മറുപടി പറയേണ്ടി വരുന്നു.
നടൻമാർക്കു മാത്രമല്ല സാങ്കേതിക വിദഗ്ധർക്കും ഞങ്ങൾ താക്കീതു നൽകുന്നുണ്ട്. ഞങ്ങളുടെ തൊഴിൽ സ്ഥലത്ത് തടസമുണ്ടാക്കുന്ന ഒരു കാര്യങ്ങളും പ്രോത്സാഹിപ്പിക്കില്ല. ഇന്നു മുതൽ മലയാള സിനിമ ലൊക്കേഷനുകളിൽ ലഹരി വിരുദ്ധ കാമ്പയിൻ ആരംഭിക്കുമെന്നും ഫെഫ്ക ഭാരവാഹികൾ അറിയിച്ചു.