ഇത് മോദിയുടെ ഇന്ത്യയല്ല, മോദി തന്നെ നിരാശയാക്കി; വിമര്‍ശിച്ച് ഫ്രഞ്ച് നടി മരിയാന്‍ ബോര്‍ഗോ

ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലുള്ള വീടും സ്ഥലവും ഉപേക്ഷിക്കുകയാണെന്ന് ഫ്രഞ്ച് നടി മരിയാന്‍ ബോര്‍ഗോ. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ നോര്‍ത്ത് ഗോവയിലെ വീട്ടില്‍ തന്നെ ബന്ദിയാക്കിയെന്നും മരിയാന്‍ ആരോപിച്ചു. ഇന്ത്യയുടെ ടൂറിസം സൗഹൃദ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ക്കിടയിലും താന്‍ നിരാശയാണെന്നും അവര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഇത് മോദിയുടെ ഇന്ത്യയല്ല. സൗഹൃദ ടൂറിസം ഇമേജ് സൃഷ്ടിക്കാന്‍ അദ്ദേഹം ലോകമെമ്പാടും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സമീപകാല സംഭവങ്ങള്‍ എന്നെ നിരാശയാക്കി. ഈ നേട്ടങ്ങള്‍ ഗോവയിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നാണ് മരിയാന്‍ പറഞ്ഞത്.

പനാജിക്ക് സമീപമുള്ള ബീച്ച് ടൗണായ കലാന്‍ഗുട്ടിലാണ് മരിയാന്റെ ബംഗ്ലാവ്. കഴിഞ്ഞയാഴ്ച, തന്റെ വസ്തുവില്‍ അവകാശവാദമുന്നയിച്ച ആളുകള്‍ തന്റെ വീട്ടിലെ വൈദ്യുതി, ജല കണക്ഷനുകള്‍ വിച്ഛേദിക്കുകയും ഇരുട്ടില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് 75 കാരിയായ നടി ആരോപിച്ചു.

നിലവിലെ സാഹചര്യങ്ങള്‍ കാരണം തന്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വീടിന്റെ മുന്‍ ഉടമയുടെ ഭാര്യയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഇവരുടെ ആരോപണം. താന്‍ വാങ്ങിയ വീടിനു മേല്‍ ഇവര്‍ വ്യാജ ഉടമസ്ഥാവകാശം ഉന്നയിക്കുകയാണെന്നും മരിയാന്‍ പറയുന്നു. അതേസമയം തര്‍ക്കം കോടതിയിലെത്തിയതിനാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ലോക്കല്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.

Vijayasree Vijayasree :