ഫഹദ് ഫാസിലിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഫെഫ്ക

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കെതിരെ നിരന്തരം സംവിധായകരും നിര്‍മ്മാതാക്കളും പരാതി പറയുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. പിന്നാലെ നടന്‍ ഫഹദ് ഫാസിലിനെതിരെയും ഫെഫ്കയില്‍ പരാതിയെത്തിയെന്ന വാര്‍ത്തയും പുറത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വാര്‍ത്ത വ്യാജമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫെഫ്ക.

നിരവധി സിനിമകള്‍ക്ക് ഡേറ്റ് നല്‍കുകയും അതു കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ ഫഹദിനാകുന്നില്ലെന്നാണ് സംവിധായകരും നിര്‍മ്മാതാക്കളും ഉയര്‍ത്തുന്ന പരാതിയെന്ന് പ്രചരണമുണ്ടായിരുന്നു. നടനെതിരെ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് ഫെഫ്്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ബിഗ് ബജറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോയതോടെയാണ് മലയാളത്തില്‍ ഡേറ്റ് നല്‍കിയ സിനിമകളുടെ ചിത്രീകരണം താളം തെറ്റിയെന്നായിരുന്നു വാര്‍ത്ത. ഇത് പരാതിയായി ഫെഫ്കയ്ക്ക് മുമ്പിലെത്തിയെന്നും വ്യാജ പ്രചരണമുണ്ടായി.
നിര്‍മ്മാതാവും സംവിധായകനും ഫെഫ്കയില്‍ പരാതിപ്പെട്ടിരുന്നുവെന്നും തുടര്‍ന്ന് ഫെഫ്കയുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പുകള്‍ക്കൊടുവിലാണ് സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചതെന്നുമായിരുന്നു വാര്‍ത്ത.

ഇതെല്ലാം നിഷേധിക്കുകയാണ് ഫെഫ്ക. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രത്തില്‍ ഇന്നസെന്റ് ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. ഏറെ നാളായി സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു അഖില്‍.

ഫഹദ് സത്യന്‍ അന്തിക്കാട് ചിത്രം ‘ഞാന്‍ പ്രകാശനി’ലും അഖില്‍ സഹസംവിധായകനായിരുന്നു. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതവും കൈകാര്യം ചെയ്യും. മുകേഷ്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, നന്ദു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍ തുടങ്ങിയവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍.

അച്ചടക്കമില്ലാതെ പ്രവര്‍ത്തിക്കുന്ന താരങ്ങള്‍ക്കെതിരെ നടപടി സൂചന നല്‍കി കഴിഞ്ഞ ദിവസം ഫെഫ്ക പത്രസമ്മേളനം നടത്തിയിരുന്നു സിനിമ സെറ്റില്‍ യുവതാരമായ ഷെയ്ന്‍ നിഗം നിരന്തരം തലവേദന സൃഷ്ടിക്കുന്നുവെന്ന ഒന്നിലധികം പരാതി ഉയര്‍ന്നതോടെയായിരുന്നു ഫെഫ്ക താക്കീതിന്റെ സ്വരവുമായി ഉടന്‍ പത്രസമ്മേളനം നടത്തിയത്.

Vijayasree Vijayasree :