ഇറാനിലെ വ്യാജ ആഞ്ജലിന ജോളി ജയില്‍ മോചിതയായി; പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖം വെളിപ്പെടുത്തി

ഹോളിവുഡ് നടി ആഞ്ജലിന ജോളിയാകാന്‍ ശസ്ത്രക്രിയകള്‍ ചെയ്ത് ആ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ പ്രശസ്തയായ ഇറാനിയന്‍ വനിതയാണ് സഹര്‍ തബാര്‍. ഇപ്പോഴിതാ ജയില്‍ മോചിതയായതിന് ശേഷം തന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് സഹര്‍. ആഞ്ജലിന ജോളിയുടെ രൂപം ലഭിക്കുന്നതിന് വേണ്ടി നിരവധി തവണയാണ് സഹര്‍ തബാര്‍ എന്ന യുവതി പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയയായത്.

ഇറാനിലെ വ്യാജ ആഞ്ജലീന ജോളിയെന്നും സോംബി ആഞ്ജലീന ജോളിയെന്നുമെല്ലാം ഇവര്‍ അറിയപ്പെടാറുണ്ട്. അഴിമതി, മത നിന്ദ എന്നീ കുറ്റങ്ങള്‍ ചുമത്തി 2019 ഒക്ടോബറിലാണ് സഹര്‍ തബാറിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ 10 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ശേഷം 14 മാസങ്ങള്‍ക്ക് ശേഷം അവര്‍ മോചിതയായി.

പുറത്തുവന്നതിന് പിന്നാലെ ഒരു ടെലിവിഷന്‍ ചാനലിന് അഭിമുഖം നല്‍കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരുന്നു സഹര്‍ തബാര്‍. ഒട്ടേറെ ഫോളവേഴ്‌സും അവര്‍ക്കുണ്ട്. ഇങ്ങനെയുള്ള വ്യക്തി പ്രമുഖരെ പോലെ രൂപമാറ്റം വരുത്തുന്നത് യുവജനങ്ങളില്‍ മനംമാറ്റമുണ്ടാക്കുമെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന റിപ്പോര്‍ട്ടുണ്ട്.

2017ല്‍ ആണ് സഹര്‍ പ്രശസ്തയാകുന്നത്. 19 വയസുള്ളപ്പോഴാണ് സഹര്‍ ജയിലിലാകുന്നത്. വെറുമൊരു തമാശയ്ക്ക് വേണ്ടിയാണ് എല്ലാം ചെയ്തത് എന്നാല്‍ ഇതൊക്കെ തന്‍രെ ജീവിതം മാറ്റിമറിച്ചെന്ന് സഹര്‍ പറയുന്നു. ഇതെല്ലാം പ്രശസ്തിക്ക് വേണ്ടി ചെയ്തതാണെന്നും മേക്കപ്പ് വച്ചാണ് മുഖം ഫോട്ടോകളില്‍ കാണുന്നപോലെയാക്കിയതെന്നും ഇവര്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇനി സോഷ്യല്‍ മീഡിയയിലേക്ക് വരാന്‍ താല്‍പര്യമില്ലെന്നും സഹര്‍ പറയുന്നു.

താന്‍ എപ്പോഴും പ്രശസ്തനാകാന്‍ ആഗ്രഹിക്കുന്നുവെന്നും അന്തര്‍ദേശീയ ശ്രദ്ധ നേടുന്നതിനാണ് ക്രൂരമായ മേക്ക് ഓവര്‍ തിരഞ്ഞെടുത്തതെന്നും സഹര്‍ പറഞ്ഞു. ചെറിയ രീതിയില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയ കാര്യം സഹര്‍ അഭിമുഖത്തില്‍ സമ്മതിക്കുന്നുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിച്ച കുറ്റത്തിന് പത്ത വര്‍ഷത്തെ ശിക്ഷയാണ് ഇറാനിലെ കോടതി വിധിച്ചത്.

പ്ലാസ്റ്റിസ് സര്‍ജറി നടത്തി രൂപ മാറ്റം വരുത്തിയ മുഖത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് ഒട്ടേറെ പേര്‍ ഇവരെ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. അടുത്തിടെയായി ഇറാനില്‍ സൗന്ദര്യ ശസ്ത്രക്രിയ കൂടുതല്‍ ജനകീയമായിട്ടുണ്ട്. ഓരോ വര്‍ഷവും പതിനായിരങ്ങളാണ് ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നത്. സൗന്ദര്യ ശസ്ത്രക്രിയ വ്യാപകമാകുന്നത് ഇറാന്‍ പോലീസിനെയും ആശങ്കയിലാഴ്ത്തിയിരുന്നു. അതേസമയം ഇറാനില്‍ ലഭിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍സ്റ്റഗ്രാമാണ്. ഫേസ്ബുക്കും ട്വിറ്ററും ടെലഗ്രാമുമെല്ലാം ഇറാനില്‍ നിരോധിച്ചിട്ടുണ്ട്.

Vijayasree Vijayasree :