മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ വെബ്സൈറ്റുകളിലും ടെലിഗ്രാമിലുമാണ് വ്യാജ പതിപ്പ് ഇറങ്ങിയത്. ഫിലിമിസില്ല, മൂവീറൂൾസ്, തമിഴ്റോക്കേഴ്സ് എന്നീ വെബ്സൈറ്റുകൾക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജ പതിപ്പ് ഇറങ്ങിയതായാണ് വിവരം.
കഴിഞ്ഞ ദിവസം വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകൻ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. സ്പോയ്ലറുകളോടും പൈറസിയോടും നോ പറയാം എന്ന പോസ്റ്റർ പൃഥ്വിരാജ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഇന്ന് രാവിലെ ആറ് മണിയ്ക്കാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ എമ്പുരാന്റെ ആദ്യ ഷോ തുടങ്ങിയത്. ലൂസിഫറിനേക്കാൾ ഗംഭീരമായ മേക്കിംഗാണ് എമ്പുരാനിൽ ഉള്ളതെന്നാണ് പ്രേക്ഷകാഭിപ്രായം. രാവിലെ മുതൽ തിയേറ്ററുകളിൽ വലിയ തിരക്ക് ആയിരുന്നു. പൃഥ്വിരാജ്, മോഹൻലാൽ, മഞ്ജു വാര്യർ, ഇന്ദ്രജിത്, ടൊവിനോ തോമസ് എന്നിവർ എമ്പുരാൻ കാണാൻ തിയേറ്ററിലെത്തിയിരുന്നു.
എമ്പുരാൻ വെറുമൊരു സിനിമ അല്ലെന്നും തങ്ങളുടെ ചോരയും വിയർപ്പുമാണെന്നും ബാക്കി എല്ലാം ദൈവം തീരുമാനിക്കട്ടെ എന്നുമാണ് മോഹൻലാൽ പറഞ്ഞിരുന്നത്. സിനിമയെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്നും ചിത്രം പ്രേക്ഷകരോട് നേരിട്ടത് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 47 വർഷമായി ഇന്റസ്ട്രിയിലുള്ള ആളാണ് ഞാൻ.
എമ്പുരാൻ പോലൊരു സിനിമ ചെയ്യുക എന്നത് അത്ര എഴുപ്പമുള്ള കാര്യമല്ല. റിയൽ പാൻ ഇന്ത്യൻ ചിത്രമാണിത്. എമ്പുരാൻ ഒരു മാജിക്കാണ്. ആ സിനിമ ചെയ്തതിന് പൃഥ്വിരാജിനോട് നന്ദി പറയുകയാണ്. ഇതൊരു സിനിമ മാത്രമല്ല. ഞങ്ങളുടെ ചോരയും വിയർപ്പുമാണ്. ഇതിൽപരം എമ്പുരാനെ കുറിച്ച് ഒന്നും പറയാനില്ല. കാരണം ഞങ്ങളുടെ സിനിമ നിങ്ങളോട് സംസാരിക്കും.
കേരളം ഒരു ചെറിയ ഇന്റസ്ട്രിയാണ്. പക്ഷേ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആദ്യത്തെ സിനിമ സ്‌കോപ്, 70 എംഎം, ത്രീഡി, ഇപ്പോൾ മലയാളത്തിലെ ആദ്യ ഐമാക്സ് സിനിമ. സിനിമയ്ക്ക് പ്രേക്ഷകർ നൽകിയിരിക്കുന്ന പിന്തുണ വളരെ വലുതാണ്. അവർ എമ്പുരാനായി കാത്തിക്കുകയാണ്. ഇതൊരു മാജിക്കാണ്. ബാക്കിയെല്ലാം ദൈവം തീരുമാനിക്കട്ടെ, എന്നാണ് മോഹൻലാൽ പറഞ്ഞത്.
ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയിൽ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.
ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം.
2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി അബ്രാം അഥവാ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ തുടങ്ങിയവർ വേഷമിടുന്നു.
2023 ഒക്ടോബർ 5ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്.
മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.