ഹരിഹരന്‍ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളി; മഞ്ജു വാര്യരെയും കെകെ ശെലജയെയും അധിക്ഷേപിച്ചതില്‍ പ്രതികരിച്ച് ഡി വൈ എഫ് ഐ

ആര്‍ എം പി നേതാവ് കെഎസ് ഹരിഹരന്‍ വടകരയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വടകരയില്‍ യു ഡി എഫും ആര്‍ എം പിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെഎസ് ഹരിഹരന്റെ വിവാദ പരാമര്‍ശം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍, കെകെ രമ എംഎല്‍ എ എന്നിവരും വേദിയിലുണ്ടായിരുന്നു.

‘ടീച്ചറുടെ പോ ണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ.. മഞ്ജു വാര്യരുടെ പോ ണ്‍ വീഡിയോ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും.’ എന്നായിരുന്നു ഹരിഹരന്‍ പറഞ്ഞത്. ഇതോടെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്.

വടകരയില്‍ യുഡിഎഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് അടിവരയിടുന്ന പ്രസംഗമാണ് ഇന്ന് യു ഡി എഫ് ആര്‍ എം പി നേതാവ് ഹരിഹരന്‍ നടത്തിയതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പ്രതികരിച്ചു.

മര്യാദയുടെ സകല സീമകളും ലംഘിച്ച് ഒരു തെരഞ്ഞെടുപ്പ് കാലം വടകരയില്‍ വര്‍ഗ്ഗീയ സ്ത്രീ വിരുദ്ധ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റിയ യു ഡി എഫ് ജാള്യത മറക്കാനായി നടത്തിയ പരിപാടി പോലും അതിലേറെ സ്ത്രീ വിരുദ്ധ സമ്മേളനമായാണ് അവസാനിച്ചത്.

ഹരിഹരന്‍ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്‌നത്താല്‍ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആര്‍ എം പി യു ഡി എഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നത് എന്നത് തെളിയിക്കുന്നതാണ് പ്രസംഗം.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ഷാഫി പറമ്പില്‍ അനുകൂല പരിപാടിയിലാണ് ഇത്രയും ഹീനമായ സ്ത്രീ വിരുദ്ധമായ പ്രസ്താവന ഉണ്ടായിരിക്കുന്നത്. കെ കെ രമ എം എല്‍ എയുടെ സാനിധ്യത്തിലാണ് ആര്‍ എം പി നേതാവ് ഇത്രയും വൃത്തികെട്ട നിലയില്‍ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത്.

കെ കെ രമ ഇതിനോട് പ്രതികരിക്കേണ്ടതായുണ്ട്. ശൈലജടീച്ചറെയും മഞ്ചു വാര്യരെയും അപമാനിച്ച ഹരിഹരന് എതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്‍ രംഗത്ത് വന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ഹരിഹരന്റെ മാപ്പപേക്ഷ. തെറ്റായ പരാമര്‍ശം നടത്തിയതില്‍ ഖേദിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

‘ഇന്ന് വടകരയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമര്‍ശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും എന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമര്‍ശം നടത്തിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.’ കെഎസ് ഹരിഹരന്‍ കുറിച്ചു.

Vijayasree Vijayasree :