ബിഗ് ബോസില്‍ മധുവിനെ അധിക്ഷേപിച്ചു; സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ പരാതി നല്‍കി ദിശ സംഘടന

റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനെ അധിക്ഷേപിച്ച് സംസാരിച്ച സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ പരാതിയുമായി ദിശ സംഘടന. ഒരു ഗെയിം ടാസ്‌കിനിടെയാണ് അഖിലിന്റെ വിവാദ പരാമര്‍ശം നടന്നത്. ഇപ്പോള്‍ ദിശ സംഘടന പൊലീസിലും എസ്‌സി, എസ്ടി കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.

‘ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന പരിപാടിയില്‍ അഖില്‍ മാരാര്‍ എന്നയാള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും ഒരു പൊതു ഇടത്തില്‍ വെച്ച് അപകീര്‍ത്തിപെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി സാഗര്‍ സൂര്യ എന്ന വ്യക്തിയോട് ‘നിന്നോട് അരി ആഹാരങ്ങള്‍ മോഷ്ടിക്കാന്‍ ആണോടാ പറഞ്ഞത്, നീയാരാ മധുവോ ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കടാ, ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും’ എന്ന് പറഞ്ഞു അധിക്ഷേപിച്ചിരിക്കുന്നു.

പ്രസ്തുത അധിക്ഷേപം നടത്തിയതിന് ശേഷം അഖില്‍ മാരാരും ഏതാനും പേരും ചിരിക്കുക കൂടി ചെയ്തിരിക്കുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട് മരണപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും അധിക്ഷേപിച്ച അഖില്‍ മാരാര്‍ക്കെതിരെ കൃത്യമായ നടപടികള്‍ ആവശ്യമുണ്ട്’. എന്ന് ദിശ സംഘടനയുടെ സ്ഥാപകന്‍ ദിനു വെയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ സൂര്യ മീശമാധവനെയാണ് ഈ ടാസ്‌കില്‍ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്.

അതേസമയം, മധു വധക്കേസില്‍ പ്രതികള്‍ക്ക് കോടതി കഠിന തടവ് വിധിച്ചു. പതിനാറാം പ്രതി ഒഴികെയുള്ള എല്ലാ പ്രതികളേയും ഏഴ് വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത്. മണ്ണാര്‍കാട്ടെ എസ് സി എസ് ടി കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ആകെയുള്ള പതിനാറ് പ്രതികളില്‍ പതിന്നാല് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നാല്, പതിനൊന്ന് പ്രതികളെ വെറുതെ വിട്ടിരിന്നു. ബാക്കി പതിമുന്നുപേര്‍ക്കെതിരായുള്ള ശിക്ഷാ വിധിയാണ് കോടതി വിധിച്ചത്. തടവ് ശിക്ഷക്കൊപ്പം പിഴയും വിധിച്ചിട്ടുണ്ട്.

Vijayasree Vijayasree :