തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വിമർശന പെരുമഴയാണ് അഭിമുഖീകരിക്കേണ്ടി വന്നത് . ഇപ്പോൾ സംവിധായകൻ സുദേവൻ ആണ് രംഗത്ത് എത്തിയിരിക്കുന്നത് . സിനിമയിലെ സുരേഷ് ഗോപി എന്ന താരത്തെ കണ്ട് കൈയടിച്ചിട്ടുണ്ടെന്നും ഇപ്പോൾ ജീവിതത്തിലെ സംഭവ വികാസങ്ങൾ കാണുമ്പോൾ അതൊരു കോമഡി ചിത്രമായി തോന്നുന്നുവെന്നും അദ്ദേഹം കുറിച്ചു. സമൂഹമാധ്യമത്തിലൂടെയായിരുന്നു സുദേവന്റെ പ്രതികരണം.
സുദേവന്റെ കുറിപ്പ്–
‘നടൻ സുരേഷ് ഗോപി വായിച്ചറിയുവാൻ. ഞാൻ കോളജിൽ പഠിക്കുന്ന കാലത്താണ്.. താങ്കളുടെ….. തലസ്ഥാനം. ഏകലവ്യൻ… മാഫിയ… കമ്മീഷണർ തുടങ്ങിയ സിനിമകൾ ഇറങ്ങുന്നത്… ആ ഒരു പ്രായത്തിൽ… ആ സിനിമകൾ.. എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്… അഴിമതി നടത്തുന്ന രാഷ്ട്രീയക്കാർക്ക് എതിരെയും… അതിനു കൂട്ടുനിൽക്കുന്ന പൊലീസുകാർക്കെതിരെയും… മന്ത്രിമാർക്കു എതിരെയും… കൈ ചൂണ്ടുന്ന നായകനെ ഞങ്ങൾ കൈടിച്ചിട്ടുണ്ട്…. കള്ളസ്വാമിയെ… വിരട്ടുന്ന.. ഡയലോഗ്.. ഒക്കെ…..
ഈ ഗണത്തിൽ ഉള്ള സിനിമകൾ ഒക്കെ ഗംഭീരമാണെന്നല്ല, ആ പ്രായത്തിൽ അത് ഞങ്ങൾ ആസ്വദിച്ചിരുന്നു എന്നാണു പറഞ്ഞു വരുന്നത്. വേറെ ഒന്നുമല്ല…. സമയമുള്ളപ്പോ… താങ്കൾ അഭിനയിച്ച സിനിമകൾ ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്.സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ നിൽക്കുന്നു എന്ന് ചിലപ്പോ മനസിലായേക്കും (ഉറപ്പൊന്നുമില്ല) വെള്ളിത്തിരയിൽ കണ്ട നായകന് ഞങ്ങൾ കൈയടിച്ചിട്ടുണ്ട്…. ആ പ്രായത്തിൽ… ഇപ്പോൾ കാണുന്നതൊക്കെ… താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു.’–സുദേവൻ കുറിച്ചു.
2013-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ചലച്ചിത്രമായ സി.ആർ. നമ്പർ-89 ന്റെ സംവിധായകനാണ് സുദേവൻ. ജനകീയ കൂട്ടായ്മയിലൂടെയാണ് സുദേവൻ സിനിമകൾ ചെയ്യുന്നത്. സുദേവൻ ചെയ്ത നാല് ഹ്രസ്വചിത്രങ്ങൾ നിരവധി അംഗീകാരങ്ങളും ഹ്രസ്വചിത്ര മേളകളിൽ പുരസ്കാരങ്ങളും വാരിക്കൂട്ടിയിരുന്നു.
അതിനിടെ, അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചെന്നു കാട്ടി സുരേഷ് ഗോപിക്ക് ജില്ലാ കലക്ടർ നോട്ടിസ് അയച്ചത് വിവാദമാകുകയാണ്. സുരേഷ് ഗോപി പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയും അഭിപ്രായപ്പെടുകയുണ്ടായി.
director sudevan about suresh gopi