മലയാളം സിനിമയില്‍ ഒരു സെ ക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്, ഇവര്‍ക്ക് കേരളം ഭരിക്കുന്ന പാര്‍ട്ടിയുമായി വളരെ ആഴത്തിലുള്ള അവിഹിത ബന്ധം; പാര്‍വതി അന്നേ തുറന്ന് പറഞ്ഞു; സനല്‍കുമാര്‍ ശശിധരന്‍

മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാര്‍ട്ടിയുമായി വളരെ ആഴത്തിലുള്ള അവിഹിത ബന്ധമുള്ളതുകൊണ്ടാണ് അതിനെ നിയമത്തിന് തൊടാന്‍ കഴിയാത്തത്. പുഴു എന്ന സിനിമയുടെ സംവിധായികയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഗൗരവത്തോടെ കാണേണ്ടതാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ചര്‍ച്ചകള്‍ പുഴു എന്ന സിനിമയെയും മമ്മൂട്ടി എന്ന നടനെയും ചുറ്റി കറങ്ങുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

സനല്‍കുമാര്‍ ശശിധരന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ ഒരു മാഫിയ സജീവമാണെന്ന് വളരെ മുന്നേ തിരിച്ചറിഞ്ഞ ഒരാളാണ് ഞാന്‍. അത് നിയമസംവിധാനങ്ങള്‍ക്ക് അതീതമാണെന്ന് മാത്രമല്ല അന്താരാഷ്ട്രതലത്തില്‍ വ്യാപിച്ചു കിടക്കുന്നതുമാണ്. അതിനു കേരളം ഭരിക്കുന്ന പാര്‍ട്ടിയുമായി വളരെ ആഴത്തിലുള്ള അവിഹിത ബന്ധമുള്ളതുകൊണ്ടാണ് അതിനെ നിയമത്തിന് തൊടാന്‍ കഴിയാത്തത്.

എന്നെ സിനിമയില്‍ നിന്ന് പുറത്തുനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ആസൂത്രിതമായ അപകീര്‍ത്തി പ്രചാരണങ്ങള്‍, അക്രമണങ്ങള്‍, കള്ളക്കേസ്, കൊ ലപാതകത്തിനുള്ള ഗൂഡാലോചനകള്‍ എന്നിവയുടെ ഒക്കെ ഉറവിടം അതാണ്. ഈ മാഫിയയെക്കുറിച്ച് ഞാന്‍ ഉറക്കെ വിളിച്ചുപറഞ്ഞു എന്നതാണ് അതിന് കാരണം. മലയാളം സിനിമയില്‍ ഒരു സെ ക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കേരളാ സര്‍ക്കാര്‍ തന്നെ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്.

ആ റിപ്പോര്‍ട്ട് പുറത്തു വരില്ല എന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് സാംസ്‌കാരികസിനിമാ മന്ത്രിയാകാന്‍ ഒരു യോഗ്യതയുമില്ലാത്ത സജി ചെറിയാനെ സിനിമ വകുപ്പില്‍ കുടിയിരുത്തിയിരിക്കുന്നത്. സെ ക്‌സ് റാക്കറ്റിനെ കുറിച്ച് പുറത്തു പറയാത്തതിന് കാരണം ജീവനില്‍ ഭയമുള്ളതുകൊണ്ടാണ് എന്നു പറഞ്ഞത് ദേശീയ അവാര്‍ഡ് നേടിയ പാര്‍വതി തെരുവോത്താണ്.

ഈ മാഫിയയെ കുറിച്ചും സെക്‌സ് റാക്കറ്റിനെ കുറിച്ചും ഉള്ള വിവരങ്ങള്‍ ഉള്ളതുകൊണ്ടാണ് ഭാവനയുടെ കേസ് അട്ടിമറിക്കപ്പെടുന്നതും അതിന് സര്‍ക്കാരും കോടതിയും ഒക്കെ കൂട്ട് നില്‍ക്കുന്നതും. ഇപ്പോള്‍ പുഴു എന്ന സിനിമയുടെ സംവിധായികയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഗൗരവത്തോടെ കാണേണ്ടതാണ്. സിപിഎം നേതാക്കള്‍ക്കും മലയാള സിനിമയിലെ മാഫിയാക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വളരെ വ്യക്തമായ വിവരങ്ങളാണ് അയാള്‍ പുറത്തുവിടുന്നത്.

പക്ഷെ നിര്‍ഭാഗ്യവശാല്‍ ചര്‍ച്ചകള്‍ പുഴു എന്ന സിനിമയെയും മമ്മൂട്ടി എന്ന നടനെയും ചുറ്റി കറങ്ങുകയാണ്. മമ്മൂട്ടിക്കോ മോഹന്‍ലാലിനോ ഒന്നും തന്നെ ഈ മാഫിയക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കഴിയില്ല. കാരണം അതിന് സിപിഎം എന്ന പാര്‍ട്ടിയുമായുള്ള അഭേദ്യമായ ബന്ധമാണ്. ഷര്‍ഷാദിന്റെ അഭിമുഖം ഈ വിഷയത്തില്‍ വളരെ ആഴത്തില്‍ വെളിച്ചം വീശുന്ന ഒന്നാണ്.

പക്ഷെ അത്യാവശ്യം ബോധമുണ്ടെന്നു തോന്നിയിട്ടുള്ള ആളുകളെല്ലാം തന്നെ ഇങ്ങനെ ഒരു വിഷയത്തെ മമ്മൂട്ടിപുഴു എന്ന ചക്രത്തില്‍ ആട്ടിപ്പിഴിയുന്നത് കാണുമ്പോള്‍ എനിക്ക് ഒരു കാര്യം കൂടുതല്‍ ബോധ്യമാകുന്നു. മലയാള സിനിമയിലെ സ്ത്രീകളെ മാത്രമല്ല കേരളാ രാഷ്ട്രീയത്തെയും കേരളത്തിന്റെ ഭാവിയെ തന്നെയും നശിപ്പിക്കുന്ന ഈ മാഫിയയുടെ രോമത്തില്‍ പോലും ഒരുകാലത്തും ആര്‍ക്കും തൊടാന്‍ കഴിയില്ല. ഒരിക്കലും ചര്‍ച്ചകള്‍ ശരിക്കുള്ള വിഷയത്തിലേക്ക് എത്താതെ വഴിമാറ്റി വിടാന്‍ അതിന് കൃത്യമായി അറിയാം. നശിച്ചുപോകുന്ന ഒരു നാടിനെയും അതിന്റെ ഭാവി തലമുറയുടെ ജീവിതത്തെയും ഓര്‍ത്ത് സങ്കടപ്പെടാന്‍ അല്ലാതെ ഒന്നും ചെയ്യാനില്ല.

Vijayasree Vijayasree :