മുന്നിലേക്കുള്ള സിനിമയുടെ യാത്രയ്ക്ക് ഒരു മുടന്ത് ഉണ്ടാവുമെന്ന് സംവിധായകൻ ഭദ്രൻ

കൊറോണാനന്തരം ചലച്ചിത്ര ലോകത്ത് വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ഭദ്രൻ. ഏഷ്യാവില്‍ ‘ടേക്ക് 2: കൊറോണാനന്തര സിനിമ’ എന്ന ചര്‍ച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഭദ്രന്റെ വാക്കുകൾ

സിനിമയ്ക്ക് ഇൻഡോർ ഷൂട്ട് ആവാം എന്നാൽ ഔട്ട്ഡോർ വേണ്ട എന്നുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരു സിനിമ എന്ന് പറഞ്ഞാൽ വീട്ടിനകത്ത് മാത്രം അടങ്ങിയതല്ലലോ. സിനിമയുടെ തിരക്കഥ എന്ത് ആവശ്യപ്പെടുന്നോ അതനുസരിച്ച് സിനിമ പൊയ്ക്കൊണ്ടേ ഇരിക്കണം. ഒരു വീടിനകത്ത് ഒതുങ്ങുന്ന സിനിമകൾ നമുക്ക് ഒന്നോ രണ്ടോ എടുക്കാം. ഒരു വർഷം 150 മുതൽ 300 സിനിമകൾ വരെ ഇറങ്ങുന്ന ഇൻഡസ്ട്രിയാണ് മലയാള സിനിമയുടേത്. ഇതിൽ 300 സിനിമയും വീടിനുള്ളിൽ തന്നെ ഷൂട്ട് ചെയ്യാൻ കഴിയില്ലലോ. ഈ സാഹചര്യങ്ങൾ ഒക്കെ മാറുമെന്ന പ്രത്യാശയോടെയാണ് മുന്നിലേക്കുള്ള കാര്യങ്ങളെ നോക്കി കാണുന്നത്. എന്തായാലും മുന്നിലേക്കുള്ള സിനിമയുടെ യാത്രയ്ക്ക് ഒരു മുടന്ത് ഉണ്ടാവും.

ഒരു സിനിമയുടെ പൂർണ ആസ്വാദനം സിനിമയ്ക്ക് തിയറ്ററിൽ നിന്നും മാത്രമേ ലഭിക്കുകയുള്ളു. സിനിമയൊരു സ്പെക്ട്രമാണ്. ഒരു മഴവില്ല് ആകാശത്ത് കാണുന്നതും മുറിക്കുള്ളിൽ നിന്നും കാണുന്നതും തമ്മിൽ വ്യത്യാസമില്ലേ. നെറ്റ്ഫ്ലിക്‌സും ആമസോണും പോലെ ചെറിയൊരു സ്പേസിലേക്ക് സിനിമ പോയി കഴിഞ്ഞാൽ അതിന്റെ സൗന്ദര്യം എത്രത്തോളം ഉണ്ടാവുമെന്നുള്ളത് സംശയമാണ്. സിനിമയുടെ ദൃശ്യങ്ങളുടെ ഭംഗിയും സൗണ്ടിന്റെ മികവും തീയറ്ററിൽ തന്നെയാണ് ആസ്വദിക്കാൻ സാധിക്കുക.

Noora T Noora T :